"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, October 13, 2016

ഉത്തരം തേടുന്നവരും, ഉത്തരത്തിന്മേലാക്കാൻ തത്രപ്പെടുന്നവരും (ലൂക്കാ 20, 27-40)

"അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവർ തന്നെ." (മർക്കോ. 20,38) (വായനഭാഗം - ലൂക്കാ 20, 27-40)

ചിലർ അങ്ങനെയാണ്, അവർ ചോദ്യങ്ങളുമായി സദാ പുറകിലുണ്ടാകും. അവർക്ക് എല്ലാറ്റിൻ്റെയും "എ റ്റു ഇസഡ്" എല്ലാം അറിയണം. അതിനായി ഏതു മാർഗ്ഗവും ഉപയോഗിക്കാൻ അവർ തയ്യാറാണ്. കാരണമന്വേഷിച്ചാൽ, പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ല, ഒന്നു അറിഞ്ഞിരിക്കാൻ അത്ര തന്നെ. വേറൊരു കൂട്ടരുണ്ട്, അവർ യഥാർത്ഥ അന്വേഷകരാണ്, ഉത്തരങ്ങളിലൂടെ പൂർണ്ണ സത്യത്തിൽ എത്തിച്ചേരാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നവർ. ഇനിയും ഒരു കൂട്ടർ ചോദ്യങ്ങളുമായി വരുന്നതു ഉത്തരത്തിനു വേണ്ടിയല്ല, പകരം ഉത്തരം മുട്ടിക്കാനോ, ഉത്തരത്തിന്മേൽ കയറ്റാനോ വരുന്നവർ. ഇത്തരക്കാരിൽ ചിലരെയെങ്കിലും നമ്മുടെ ജീവിത സാഹചര്യങ്ങളിൽ, ഒന്നുകിൽ നാം കണ്ടുമുട്ടിയിട്ടുണ്ടാകാം, അല്ലെങ്കിൽ ഇതിൻ്റെയൊക്കെ ഏതെങ്കിലും ഒരംശം, എപ്പോഴെങ്കിലും നമ്മിൽതന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകാം. ഇങ്ങനെയുള്ളവരെ കണ്ടുമുട്ടുന്നതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ്, അവരെ എപ്രകാരം നേരിടുന്നുവെന്നത്. (ഒരു മാതിരി സന്തോഷ് പണ്ഡിറ്റിനെ കയ്യിൽ കിട്ടിയാലെന്നപോലെയുള്ള പ്രോഗ്രാമുകൾ ആകാതിരിക്കാനും ശ്രദ്ധിക്കണമെന്ന് പറയേണ്ടതില്ലല്ലോ.) പ്രതിദിനമുള്ള ചുരുക്കം ചാനൽ ചർച്ചകൾ ചിലപ്പോഴെങ്കിലും അത്തരത്തിലുള്ള ചിന്തയിലേക്കു നയിച്ചിട്ടുണ്ടുമുണ്ടാകാം.

ഇന്നത്തെ ധ്യാനവിഷയം തീർത്തുപറഞ്ഞാൽ, അപ്രകാരമുള്ള ഒരു അസ്സൽ ചോദ്യോത്തര വേളയാണ്. തിരുവചനഭാഗം ഉൾക്കൊള്ളുന്ന, ലൂക്കായുടെ സുവിശേഷം ഇരുപതാം അദ്ധ്യായം മുഴുവൻ, ചോദ്യകർത്താക്കളുടെ ഒരു ഘോഷയാത്ര തന്നെയാണ് നാം കാണുന്നത്. പുരോഹിതപ്രമുഖന്മാരും നിയമജ്ഞരും ജനപ്രമാണികളുമാണ് വേദി ആദ്യം കയ്യടക്കുന്നത്, തുടർന്ന് അവരയക്കുന്ന നീതിമാന്മാരെന്നു ഭാവിക്കുന്ന ചാരന്മാർ, അതു കഴിഞ്ഞ് പുനരുത്ഥാനം നിഷേധിക്കുന്ന സദുക്കായ വിഭാഗത്തിലെ ചിലർ. ഇവരാരുംതന്നെ യഥാർത്ഥത്തിൽ ഉത്തരം തേടിവന്നവരല്ലാ, മറിച്ച് യേശുക്രിസ്തുവിനെ ഉത്തരത്തിൽ കുടുക്കാൻ വന്നവരായിരുന്നു. ക്രിസ്തുവിൻ്റെ നലംതികഞ്ഞ മറുപടികളിൽ പക്ഷേ, അവർക്ക് നിരാശരായായും നിശ്ശബ്ദരായും, മടങ്ങിപ്പോകേണ്ടി വരുന്നതായി നാം കാണുന്നു. ക്രസ്തു നല്കിയ മറുപടികളിൽ ഒന്നുമാത്രം, നാമിന്നു ധ്യാനിക്കുന്നു.

തിരുവചനത്തിൽ നാം വായിക്കുന്നു, "അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവർ തന്നെ." (മർക്കോ. 20,38) കുടുക്കാൻ വരുന്നവർക്കു മുമ്പിൽ, ഊരാകുടുക്കെറിയുന്ന ഗുരു, തന്നെ പരിഹസിക്കാൻ വന്നവരെ തീർത്തും പരിഹാസ്യരാക്കി യാത്രയാക്കുന്നു. അവിടുന്നിലും അവിടുത്തേക്കും അവിടുത്തോടുകൂടിയും ജീവിക്കുന്നവർ മാത്രമേ ഉള്ളൂ, മരിച്ചവർ ഇല്ല. അതിനാലാണ്, നാം ഈ ലോകത്തിൽ നിന്നു വേർപ്പെട്ടവർക്കുവേണ്ടിയും, വേർപ്പെട്ടവരോടും പ്രാർത്ഥിക്കുന്നത്. സഹന-സമര-വിജയ സഭകളുടെ ഐക്യത്തിനും കാരണം മറ്റൊന്നല്ലെന്നും ഇതു തീർത്തും വെളിപ്പെടുത്തി തരുന്നു. ഉയിർപ്പും മരണാന്തരജീവിതവും പുണ്യവാന്മാരുടെ ഐക്യവും ഒക്കെ ഉൾച്ചേരുന്ന ഈ വിശ്വാസരഹസ്യ വിചാരത്തോടൊപ്പം നമുക്കു ധ്യാനിക്കാം, അപരനെ ചതിച്ചും കുടുക്കിയും വഞ്ചിച്ചും മരണമേറ്റെടുത്തവരുടെ ദൈവമല്ലാ അവിടുന്ന്, മറിച്ച്, സഹോരൻ്റെ നന്മ ആഗ്രഹിച്ചും, നന്മ ചെയ്തും ജീവിക്കുന്നവരുടെ (അപ്രകാരം ജീവിക്കുന്നവർക്ക് രണ്ടാം മരണമില്ല തന്നെ) ദൈവമാണവിടുന്ന്. ഈ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാനുള്ള കൃപയ്ക്കായ് ഇന്നു പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

No comments:

Post a Comment