"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, October 9, 2016

മരിയനും സമരിയനും പിന്നെ യേശുവും... (ലൂക്കാ 10, 38-42)

മരിയനും സമരിയനും പിന്നെ യേശുവും... (വായനഭാഗം - ലൂക്കാ 10, 38-42)

"നാടോടുമ്പോൾ നടുവെ ഓടണ"മെന്നതു പതിരില്ലാത്ത പഴഞ്ചൊല്ല്. അപ്പോൾ പിന്നെ "ഹൈപ്പർ ആക്റ്റീവിസ"ത്തിൻ്റെ "ന്യൂജെൻ" കാലത്ത്, എന്തെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് ചെയ്യാതെ പിടിച്ചു നില്ക്കാൻ പറ്റില്ലെന്നത്, പുതുതലമറക്കൊപ്പം പഴയതലമുറയും തിരിച്ചറിഞ്ഞിരിക്കുന്നതു പോലെ തോന്നുന്നു. എൺപതുകളിൽ എത്തിനില്ക്കുന്ന ജീവിതങ്ങൾ പോലും ജീവിതം ആസ്വദിക്കുന്നതു, വാട്സാപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയ നവസാമൂഹ്യ മാധ്യമങ്ങളിൽ സജീവമായികൊണ്ടാണ് എന്നു കേൾക്കുന്നു. തൻ്റെ പ്രോഗ്രാമുകളെ മുൻകൂട്ടി അറിയിച്ചും, യാത്രകളെ തൽസമയ സംപ്രേഷണം ചെയ്തു "ടച്ച്" നിലനിർത്തുന്നവരും ഏറെ. ചുരുക്കത്തിൽ പറഞ്ഞാൽ, വ്യക്തി ജീവിച്ചിരിപ്പില്ലെന്നോ, നിത്യരോഗിയായെന്നോ ഒക്കെ അറിയുന്നത്, പത്രദ്വാരാ ചരമകുറിപ്പുകോളം വഴിയോ മറ്റോ എന്നതിനേക്കാൾ, നവസാമൂഹ്യമാധ്യമങ്ങളിലെ പ്രതിദിന പോസ്റ്റിംഗിൻ്റെ അഭാവത്താലായതുപോലെ. കാലം പോയൊരു പോക്കേ....
 
വിദ്യഭ്യാസ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് സ്കൂളുകളിൽ, അധ്യാപകരുടെ സമയം ഏറെയും അപഹരിക്കുന്നതു, ക്ലാസ്സ് നോട്ട് തയ്യാറാക്കുന്നതിനേക്കാൾ അധികം, വിവിധ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനായി മാറിയിരിക്കുന്നു. പ്രസ്തത റിപ്പോർട്ടുകൾ നന്നാക്കുന്നതിനാവശ്യമായ പരിപാടികളും ആസൂത്രണങ്ങളും കഴിഞ്ഞുവരുമ്പോൾ, കുട്ടികൾക്കു വിഷയങ്ങളിൽ ലഭിക്കേണ്ട പ്രാവീണ്യം നഷ്ടപ്പെടുന്നുവോ എന്നു സംശയിക്കുന്നവർ, അകത്തും പുറത്തും, കൂടിവരുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ, കുട്ടികളും മാതാപിതാക്കളും ഒരുപോലെ, പ്രോജക്റ്റുകൾ തയ്യാറാക്കുന്ന തിരക്കിലും. എല്ലാം കഴിഞ്ഞുവരുമ്പോൾ ഒരു സന്തോഷം ഉള്ളത്, ഭൂരിഭാഗം എല്ലാവർക്കും "എ പ്ലസ്സ്" ഉണ്ടെന്നതാണ്. പക്ഷെ, കലാലയങ്ങളിലെത്തുമ്പോൾ "കുട്ടിക്കു ബോധമുണ്ട് മിണ്ടിക്കൂടാ" എന്ന സ്ഥിതിവിശേഷവും. കാലം പോയൊരു പോക്കേ...

കയറൂരി വിട്ടുള്ള ഈ "ആക്റ്റീവിസം" പക്ഷെ, ശരിയായി ചിന്തിക്കാനും, ഉത്തമമായത് വിഭാവനം ചെയ്യാനും, ഏകാഗ്രതയിൽ ശ്രവിക്കാനുമുള്ള, ഓരോരുത്തൻ്റെയും നൈസർഗ്ഗിക കഴിവിനെ നശിപ്പിക്കുന്നുവോ, എന്നു ചിന്തിക്കേണ്ട സമയമായെന്നു തിരിച്ചറിയുന്നവർ നിരവധിയാണിന്ന്. എല്ലാം ത്യജിച്ച് അപരനെ സഹായിച്ച ആ നല്ല സമരിയാക്കാരനെ അഭിനന്ദിച്ച തമ്പുരാൻ തന്നെ, ഇന്നത്തെ ധ്യാവിഷയത്തിൽ ശാന്തമായി തിരുവചനം ശ്രവിക്കുന്ന മറിയത്തെ, വ്യഗ്രചിത്തയായ മർത്തായേക്കാൾ, പ്രശംസ കൊണ്ട് പൊതിയുന്നുണ്ട്. യേശു മർത്തായോടു പറഞ്ഞു, "മർത്താ, മർത്താ, നീ പലതിനെക്കുറിച്ചും ഉത്ക്കാണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളൂ, മറിയം ആ നല്ലഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽ നിന്ന് എടുക്കപ്പെടുകയില്ല." (ലൂക്കാ 10, 41-42) അത്ഭുതങ്ങളും അടയാളങ്ങളുമായി നീങ്ങിയവൻ തന്നെയാണ്, പീലാത്തോസിൻ്റെ കൊട്ടാരത്തിൽ നിശ്ശബ്ദനായതും, പിതാവിൻ്റെ ഹിതം നിർവ്വഹിക്കുന്നതിനായി ശാന്തനായി കുരിശുമായി കാൽവരിയിലേക്കു നീങ്ങിയതും. ഈ നല്ല ഭാഗം തെരഞ്ഞെടുത്തതു കണ്ടാണത്രേ, കുരിശിനഭിമുഖമായി നിന്ന ശതാധിപൻ വിളിച്ചുപറഞ്ഞത്, "ഇവൻ സത്യമായും ദൈവപുത്രനാണെന്ന്." (മാർക്കോ. 15,39) ക്രൈസ്തവ ജീവിതം തീർച്ചയായും ഫലങ്ങൾ പുറപ്പെടുവിക്കാൻ അയക്കപ്പെടുന്ന ജീവിതം തന്നെ. എന്നാൽ, അതിനൊപ്പം അവനോടു ചേർന്നിരിക്കാനും, കൂടെയായിരിക്കുവാനുമുള്ള പ്രഥമവിളി മറക്കാതിരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!  

No comments:

Post a Comment