"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, October 11, 2016

"ധ്യാനം കൂടുന്നതിനു മുമ്പ് ഇവനിത്ര കുഴപ്പമുണ്ടായിരുന്നില്ലല്ലോ, ദൈവമേ!" (ലൂക്കാ 11,24-26)

"ധ്യാനം കൂടുന്നതിനു മുമ്പ് ഇവനിത്ര കുഴപ്പമുണ്ടായിരുന്നില്ലല്ലോ, ദൈവമേ!" (വായനഭാഗം - ലൂക്കാ 11,24-26)

ഊഷ്മാവ് അല്ലെങ്കിൽ ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനം അളക്കുന്നതിനുള്ള ഉപകരണമാണ്, താപമാപിനി അഥവാ തെർമോമീറ്റർ. മൊബൈൽ ഫോണുകൾ വ്യാപകമാകുന്നതിനു മുമ്പുള്ള കാലം, തണുപ്പുള്ള രാജ്യങ്ങളിൽ ചിലരെങ്കിലും, അതു ഭവനങ്ങളുടെ കട്ടിലപ്പടിയിലോ മറ്റോ, തൂക്കിയിടുന്നതു കണ്ടിട്ടുണ്ട്. ഇതുപോലെ, ചുറ്റുമുള്ളവരുടെ ആദ്ധ്യാത്മികവും ഭൌതികവുമായ വളർച്ചാ വ്യതിയാനങ്ങളെ അളക്കുന്ന മധ്യകേരളത്തിലെ അറിയപ്പെടുന്ന മറ്റൊരു ഉപകരണമാണ് "ചാക്കോമീറ്റർ." നാട്ടിലെ എല്ലാവരെയും കുറിച്ചും തൻ്റേതായ വിലയിരുത്തലുകളും വിമർശനങ്ങളുമായി, പകൽ മുഴുവനും ചായക്കടയിലും വഴിയോരത്തും ചാക്കോയുണ്ടാകും, നിറസാന്നിദ്ധ്യമായി. ചാക്കോയ്ക്ക് അറിയാത്ത വ്യക്തികളോ, വിഷയങ്ങളോ, നാടുകളോ ഇല്ല. എന്തിനെക്കുറിച്ചും ചാക്കോയ്ക്ക് വ്യക്തമായ അഭിപ്രായങ്ങളുമുണ്ട്. ഇക്കാര്യത്തിൽ ചാക്കോയെ മാത്രം കുറ്റപ്പെടുത്തിട്ടോ, ഒറ്റപ്പെടുത്തിയിട്ടോ കാര്യമുണ്ടെന്നു തോന്നുന്നില്ല, നമ്മിലൊക്കെ ഇത്തരത്തിലുള്ള കൊച്ചു കൊച്ചു "ചാക്കോ മീറ്ററുകൾ" നാമറിയാതെ ഒളിച്ചിരിപ്പുണ്ടാകാം.

ചില "മീറ്റർ റീഡിംഗുകൾ" നൂറു ശതമാനം ശരിയെന്ന കണക്ക് നമുക്ക് ഓരോരുത്തർക്കും വ്യത്യസ്ത അനുഭവങ്ങളുമുണ്ടാകാം. അത്തരത്തിൽ ഒന്നാണ്, സൈമനെ കുറിച്ചുള്ളത്. വിളിച്ചാൽ എന്തു പണിക്കും പോകും, കൈ നിറയെ കാശും കിട്ടും. പക്ഷെ, അടുത്ത ദിവസത്തെ വണ്ടിക്കൂലിക്കു വരെ ബാക്കി വെക്കാതെ എല്ലാ പണവും ഷാപ്പിൽ അവസാനിപ്പിക്കും. എന്നാൽ, മുമ്പ് സൈമൻ അങ്ങനെ ആയിരുന്നില്ലെന്നാ, അയൽക്കാരും ബന്ധുക്കളും പറയുന്നത്. അല്പമൊക്കെ മദ്യം കഴിച്ചിരുന്നെങ്കിലും, ഇതുപോലെ അനുദിനം മദ്യപിച്ച്, തെരുവിൽ കിടന്നും വഴക്കുണ്ടാക്കിയും ഉള്ള ഒരു ജീവിതമായിരുന്നില്ലത്രേ. അങ്ങനെയിരിക്കെ ഒരു ധ്യാനം കൂടി, ആളങ്ങുമാറി, അനുദിനം ജോലിക്കുപോകാനും, കുടുംബത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കാനും തുടങ്ങി. പുതുജീവിതം പക്ഷെ, രണ്ടുമാസം പോലും നീണ്ടുനിന്നില്ല, വഴിയോരത്തെ ബോധമില്ലാതെയുള്ള കിടപ്പും വീട്ടിലെ ബഹളങ്ങളും കേട്ട്, അവനെക്കുറിച്ച് ആളുകൾ അടക്കം പറയാൻ തുടങ്ങി, "ധ്യാനം കൂടുന്നതിനു മുമ്പ് ഇവനിത്ര കുഴപ്പമുണ്ടായിരുന്നില്ലല്ലോ, ദൈവമേ!" ഇപ്രകാരം ജീവിതത്തിലെ കുഴപ്പങ്ങൾ ആദ്യത്തേതിനേക്കാൾ വഷളാകുന്നതിലെ കാരണം പങ്കുവെക്കുകയാണ്, ഇന്നത്തെ ധ്യാനവിഷയം.

വിട്ടുപോയ അശുദ്ധാത്മാവ് തിരിച്ചുവന്ന്, എങ്ങനെ ഒരു ജീവിതത്തെ കൂടുതൽ മോശമാക്കുന്നു, എന്നതിൻ്റെ കാരണമായി യേശുമിശിഹാ പറയുന്നത്, ലക്ഷ്യമില്ലാതെയും ശ്രദ്ധയില്ലാതെയുമുള്ള ജീവിതത്തിലെ സജ്ജീകരണവും ശുചീകരണവുമാണ്. തിരുവചനത്തിൽ നാം വായിക്കുന്നു, "തിരിച്ചു വരുമ്പോൾ ആ വീട് അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടതായി കാണുന്നു. അപ്പോൾ അവൻ പോയി തന്നേക്കാൾ ദുഷ്ടരായ മറ്റ് ഏഴു അശുദ്ധാത്മക്കളെ ക്കൂടി കൊണ്ടുവന്ന്, അവിടെ പ്രവേശിച്ച് വാസമുറപ്പിക്കുന്നു. അങ്ങനെ ആ മനുഷ്യൻ്റെ സ്ഥിതി ആദ്യത്തേതിനേക്കാൾ മോശമായിത്തീരുന്നു." (ലൂക്കാ 11,25-26) വൃത്തിയാക്കുന്നതു കൂടാതെ, വൃത്തിയായി സൂക്ഷിക്കുന്നതിലെ നിരന്തര ജാഗ്രതയും ആവശ്യമെന്നർത്ഥം. ആൾത്താമസമില്ലാത്ത ഭവനം എളുപ്പം വൃത്തികേടാകുകയും നശിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നതും ഇക്കാരണത്താലാണ്. ദൈർഘ്യമേറിയ വിശ്വാസ പരിശീലനമൊക്കെ കഴിഞ്ഞ് അന്യനാടുകളിൽ എത്തുന്ന ചിലരെങ്കിലും വീണുപോകുന്നതിനും കാരണവും മറ്റൊന്നല്ല. കത്തോലിക്കാ വിശ്വാസത്തിൽ ആഴപ്പെട്ടവർ അബദ്ധപഠനങ്ങളുടെ കെണിയിൽ പെടുന്നതിനുള്ള കാരണവും വ്യത്യസ്തമാകാൻ തരമില്ലല്ലോ. ആയതിനാൽ, സൈമൻ്റേതുപോലുള്ള ജീവിതങ്ങളെ ഓർത്തുള്ള സഹതാപത്തേക്കാൾ, നവീകരണമെന്നത് നിരന്തര ജാഗ്രതയുടെ ഫലമാണെന്നതു തിരിച്ചറിയാനും ജീവിക്കാനുമുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

No comments:

Post a Comment