"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, October 5, 2016

"തൃശ്ശൂർ ടൌണിലേക്കിറങ്ങിയാൽ, "പത്മശ്രീ"ന്ന് ആരെങ്കിലും വിളിക്കിണ്ടോ എന്നൊരു തോന്നൽ..." (യോഹ. 5, 39-47)

"തൃശ്ശൂർ ടൌണിലേക്കിറങ്ങിയാൽ, "പത്മശ്രീ"ന്ന് ആരെങ്കിലും വിളിക്കിണ്ടോ എന്നൊരു തോന്നൽ..." (യോഹ. 5, 39-47)


മനുഷ്യബന്ധങ്ങളിലെ, പരസ്പരമുള്ള അംഗീകാരവും അഭിനന്ദനവും പ്രോത്സാഹനവുമൊക്കെ, സമൂഹജീവിതത്തിൻ്റെ ശരിയായ നിലനില്പിനെയും സമഗ്രമായ വളർച്ചയെയും, ഒത്തിരിയേറെ സ്വാധീനിക്കുന്നുണ്ടെന്നതു പറയാതെ വയ്യ. നേതൃത്വ/വ്യക്തിത്വ വികസന പരിശീലകരായാലും ബിസിനസ്സ് മാനേജ്മെൻ്റ് ഗുരുക്കളായാലും, ഏറ്റവും കൂടുതൽ ഊന്നിപ്പറയുകയും ചർച്ചചെയ്യുകയും ചെയ്യുന്ന, പദങ്ങളും ആശയങ്ങളും ഇവയൊക്കത്തന്നെയാണ്. റിസപ്ഷനിസ്റ്റുകളും സി.ഇ.ഓ മാരും മാനേജർമാരും മറ്റുമൊക്കെ അതീവ ഹൃദ്യതയോടെ അവ പകർന്നുകൊടുക്കാൻ പരിശീലിപ്പിക്കപ്പെടുന്നു. ഏതുഭാഷാപഠനത്തിലെ ബാലപാഠത്തോടും ഇഴചേർന്നു കിടക്കുന്ന ഒന്ന്, മനുഷ്യബന്ധങ്ങളിലും വിവിധ സാഹചര്യങ്ങളും, മാന്യതയോടും ഭവ്യതയോടുംകൂടെ എപ്രകാരം ഇടപെടണം, പെരുമാറണം എന്ന രീതികളെക്കുറിച്ചുള്ള ശൈലികളുടെയും പ്രയോഗങ്ങളുടെയും പരിചയപ്പെടുത്തലുകളാണ്. അതുവഴി ഓരോ ബന്ധവും പരസ്പര അംഗീകാരത്തിലും ആദരവിലും പുഷ്പിക്കാനും വളരാനും ആരംഭിക്കുന്നു.

അപരനെ ആദരിക്കുകയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുവഴി, അവനിലെ കഴിവുകളെ അതിൻ്റെ പൂർണ്ണതയിലെത്താൻ സഹായിക്കുന്നതോടൊപ്പം, അവനവനിലെ കഴിവുകളെ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. ഇവയുടെ കുറവുള്ളിടത്ത് ബന്ധങ്ങൾ തളരുന്നു, വളർച്ച മുരടിക്കുന്നു. ഈ പ്രോത്സാഹനത്തിനും മറുപുറമുണ്ടെന്നത് വാസ്തവമാണുതാനും. സമൂഹത്തിൻ്റെ അംഗീകാരത്തിനു വേണ്ടി, എല്ലാം ചിലവഴിച്ചുള്ള നെട്ടോട്ടത്തിൻ്റെ കഥ, "അരിപ്രാഞ്ചി"യിലൂടെ (ശ്രീ രഞ്ജിത്തിൻ്റെ "പ്രാഞ്ചിയേട്ടൻ ഏൻ്റ്  ദി സെയ്ൻ്റ് "എന്ന സിനിമയിലെ കഥാപാത്രം) മലയാളി മനസ്സ് വ്യക്തമായി അറിഞ്ഞിട്ടുള്ളതാണ്. അരിപ്രാഞ്ചിയിൽ വി. ഫ്രാൻസീസ് അസ്സീസി പുണ്യവാളൻ്റെ സുകൃതം നനുത്ത മഴകണക്കെ കിനിഞ്ഞിറങ്ങിയപ്പോൾ, മനുഷ്യമഹത്വം അന്വേഷിക്കുന്നതു നിർത്തി, ദൈവമഹത്വത്തിനായി തന്നെത്തന്നെ സമർപ്പിക്കുന്നത് സിനിമയിൽ സുന്ദരമായി അവതരിപ്പിച്ചിട്ടുണ്ട്. പ്രസ്തുത സന്ദേശത്തിലേക്ക് ഇന്നത്തെ ധ്യാനവിഷയവും നമ്മെ ക്ഷണിക്കുന്നുണ്ട്.

തിരുവചനത്തിൽ നാം വായിക്കുന്നു, "പരസ്പരം മഹത്വം സ്വീകരിക്കുകയും ഏക ദൈവത്തിൽ നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും?" (യോഹ. 5,44) അതേ, വിശ്വാസവഴിയിൽ ദൈവമഹത്വം മറന്നുള്ള പ്രവർത്തികളും പരിശ്രമങ്ങളും തീർത്തും വൃഥാവിലാണെന്ന്. ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോൾ, ഗുരു ആദ്യം അവരെ ഓർമ്മപ്പെടുത്തിയത് ദൈവനാമം മഹത്വപ്പെടുന്നതിനെപ്പറ്റിയാണ്. മുഴുവനും അപ്പോൾ തന്നെ മനസ്സിലായില്ലെങ്കിലും, പിന്നീട് തിരിച്ചറിഞ്ഞു, ആ പ്രാർത്ഥന തങ്ങളുടെ ഗുരുവിൻ്റെ ജീവിത സാരസംഗ്രഹമായിരുന്നെന്ന്. അന്ത്യത്താഴവേളയിലെ പ്രഭാഷണത്തിനു ശേഷമുള്ള യേശുവിൻ്റെ പുരോഹിത പ്രാർത്ഥനയിൽ അവിടുന്ന് പറയുന്നുണ്ട്, "അവിടുന്ന് എന്നെ ഏല്പിച്ച ജോലി പൂർത്തിയാക്കിക്കൊണ്ട് ഭൂമിയിൽ ഞാൻ അവിടുത്തെ മഹത്വപ്പെടുത്തിയെന്ന്." യോഹ. 17,4) എനിക്കു ജീവിതം ക്രിസ്തു എന്ന് ഏറ്റുപറഞ്ഞ വി. പൌലോസ് അപ്പസ്തോലൻ നമ്മെ ഓർമ്മപ്പെടുത്തുന്നു, "നിങ്ങൾ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ മറ്റെന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ അവയെല്ലാം ദൈവമഹത്വത്തിനായ് ചെയ്യുവിനെന്ന്." (1 കൊറീ 10,31) ആയതിനാൽ, മനുഷ്യമഹത്വത്തിനപ്പുറം ദൈവമഹത്വം ലക്ഷ്യമാക്കിയുള്ള ജീവിതത്തിന് ഞങ്ങളെ അർഹരാക്കണേയെന്ന് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

No comments:

Post a Comment