"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, October 4, 2016

സുഹൃദ് വലയം വിലയിരുത്തപ്പെടുമ്പോൾ... (ലൂക്കാ 20, 20-26)

സുഹൃദ് വലയം വിലയിരുത്തപ്പെടുമ്പോൾ... (വായനഭാഗം - ലൂക്കാ 20, 20-26)

ചരിത്രത്തിൻ്റെ പഴയ താളുകളിൽ, സാമ്രാജ്യങ്ങളും നാട്ടുരാജ്യങ്ങളും അടക്കിവാണ, അതിശക്തന്മാരായ ചക്രവർത്തിമാരെയും, രാജാക്കളെയും പ്രഭുക്കന്മാരയും അനുസ്മരിക്കുമ്പോൾ, ശ്രദ്ധിക്കപ്പെടുന്ന ഒരു കാര്യം അവരിൽ പലരും രാജ്യഭാരം ഏൽക്കേണ്ടിവന്നത്, വളരെ ചെറുപ്രായത്തിലായിരുന്നു എന്നതാണ്. അപ്രകാരം ഭരണഭാരം ഏറ്റെടുത്തവർ നാടുഭരിച്ചിരുന്നത്, രാജഭക്തരും അതിവിശ്വസ്ഥരുമായ, ജ്ഞാനികളും ഭരണാധികാരികളും സേനാനായകന്മാരും അടങ്ങുന്ന നല്ല സുഹൃദ് വലയം വഴിയാണ്. കേവലം മുപ്പത്തിമൂന്നാം വയസ്സിൽ, ലോകം മുഴുവൻ തൻ്റെ കാൽക്കീഴിൽ കൊണ്ടുവന്ന്, ഈ ലോകത്തോട് എന്നന്നേക്കുമായി വിടപറഞ്ഞ, മഹാനായ അലക്സണ്ടർ ചക്രവർത്തി, ഭരണഭാരമേറ്റെടുത്തത് വെറും പന്ത്രണ്ടാം വയസ്സിൽ. ഭാരതചരിത്രത്തിലെ ചിരസ്മരണാർഹനായ, മഹാനായ അക്ബർ ചക്രവർത്തി തൽസ്ഥാനം ഏറ്റെടുത്തതോ, പതിമൂന്നാം വയസ്സിലും. ഇത്തരത്തിൽ, ശൈശവത്തിലും ബാല്യത്തിലും കൌമാരത്തിലുമൊക്കെ രാജ്യഭാരങ്ങൾ ഏറ്റെടുത്തവർ, ലോകചരിത്രത്തിലും ഭാരതചരിത്രത്തിലും, ഇനിയുമേറെയാണ്.

ഈ സുഹൃദ് വലയത്തിൻ്റെ മേന്മയും നിലവാരവും, രാജ്യഭരണത്തെയും അതിൻ്റെ സുസ്ഥിതിയെയും ഏറെ സ്വാധീനിച്ചിരുന്നു, എന്ന് പറയേണ്ടതില്ലല്ലോ. ഇസ്രായേലിൻ്റെ രാജഭരണ ചരിത്രത്തിൽ സംഭവിച്ച വലിയൊരു പിഴവ്, ഈ സുഹൃദ് വലയംവഴി വന്ന പാളിച്ചയായിരുന്നുവെന്ന്, തിരുവചനത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സോളമനുശേഷം ഇസ്രായേൽ രാജ്യം രണ്ടായി വിഭജിക്കപ്പെടുന്നതിന് നിമിത്തമായത്, തെറ്റായ സുഹൃദ് വലയത്തിൽ നിന്നു വന്ന ഉപദേശത്തെ, റഹോബോവാം രാജാവ് പിന്തുർന്നതാണെന്ന്, രാജാക്കന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നു (1 രാജാ 12, 1-20) അറിവും അനുഭവസമ്പത്തും ഉണ്ടായിരുന്ന, മുതിർന്നവരുടെ ഉപദേശം സ്വീകരിച്ചിരുന്നുവെങ്കിൽ എന്ന്, റഹോബോവാം രാജാവ് പിന്നീട് പരിതപിച്ചിട്ടുണ്ടാകാം. ശരിയായ സുഹൃത്തുക്കളെ ലഭിക്കുക, കണ്ടെത്തുക എന്നു പറയുന്നത് ദൈവാനുഗ്രഹം തന്നെയാണ്. രാജഭരണത്തിനിപ്പിറവും അധികാരങ്ങളുടെ ഇടനാഴിയിലുള്ള സുഹൃദ് വലയങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കിൽ സംഭവിക്കുന്നത് മറിച്ചാകാനിടയില്ല. ഇത്തരമൊരു ചിന്തയിലേക്ക് ഇന്നത്തെ ധ്യാനവിഷയവും നമ്മെ ക്ഷണിക്കുന്നുണ്ട്.

തിരുവചനത്തിൽ നാം വായിക്കുന്നു, "അതിനാൽ അവർ, നീതിമാന്മാരെന്നു ഭാവിക്കുന്ന ചാരന്മാരെ അയച്ച്, അവനെ ദേശാധിപതികളുടെ അധികാരത്തിനും വിധിക്കും ഏല്പ്പിച്ചുകൊടുക്കത്തക്കവിധം, അവൻ്റെ വാക്കിൽ നിന്ന് എന്തെങ്കിലും പിടിച്ചെടുക്കാൻ, അവസരം കാത്തിരുന്നു." (ലൂക്കാ 20,20) ചോദ്യങ്ങൾക്കുത്തരം തേടുകയായിരുന്നില്ല, നീതീമാന്മാരെന്നു ഭാവിച്ച അവർ, പകരം ഉത്തരങ്ങളിലൂടെ യേശുവിനെ കെണിയിൽ വീഴ്ത്താൻ, തക്കം പാർത്തിരിക്കുകയായിരുന്നു. മുഖസ്തുതികളാൽ വാനോളം പുകഴ്ത്തുന്ന ഗുരുഭക്തർ (വാ. 21), ഗുരുവിൻ്റെ രാജഭക്തിയെ പരീക്ഷിക്കുമോ? (വാ. 22) അപ്പോൾ മനസ്സിൽ എവിടെയോ, ഗുരുഭക്തിയേക്കാൾ രാജഭക്തി മറഞ്ഞിരിപ്പുണ്ടെന്നു കാണാം. "ചോറ് ഇവിടെയും, കൂറ് അപ്പുറത്തു"മായി കഴിയുന്നവർ. ഇത്തരക്കാരെ തിരിച്ചറിയാൻ കഴിയാതെ പോയാൽ, വിഭജനവും അശാന്തിയും, കുടുബങ്ങളിലും സമൂഹങ്ങളിലും, പ്രസ്ഥാനങ്ങളിലും രാജ്യങ്ങളിലും, ഒഴിയാബാധയായി ഇന്നും തുടരാം. ദൈവാത്മാവ് നമ്മെ ഏവരെയും വഴി നടത്തട്ടെ!

No comments:

Post a Comment