"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, April 14, 2017

നാം ക്രിസ്തുവിനോടുകൂടി മരിച്ചുവെങ്കിൽ....

"നാം ക്രിസ്തുവിനോടുകൂടി മരിച്ചുവെങ്കിൽ, അവനോടുകൂടി ജീവിക്കുമെന്നു നാം വിശ്വസിക്കുന്നു." (റോമാ. 6,8)
ഇന്നത്തെ വായന റോമാ. 6,3-11

പീഢാനുഭവവാരത്തിൻ്റെ അവസാന ദിവസത്തേക്കു പ്രവേശിക്കുമ്പോൾ ദുഃഖവെള്ളി (Mourning Friday) എന്നെ സംബന്ധിച്ച് നല്ല വെള്ളിയായി (Good Friday) രൂപാന്തരപ്പെട്ടോ? എന്ന ഒരു വിചാരത്തിന് ഈ ധ്യാനചിന്ത സഹായിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പ്രത്യാശയിലേക്കു തീർത്തും നയിക്കാത്ത, മരണത്തെക്കുറിച്ചുള്ള ദുഃഖം, നിഷ്ഫലവും അക്രൈസ്തവുമാണെന്ന് വി. പൌലോസ് തെസലോണിക്കായിലെ തൻ്റെ സഭാമക്കളെ ഓർമ്മപ്പെടുത്തുന്നത് ക്രിസ്തുവിൻ്റെ മരണോത്ഥാനങ്ങളെ ധ്യാനിച്ചുകൊണ്ടാണെന്നത് മനസ്സിൽ സൂക്ഷിക്കാം. ഓശാനഞായറിനു ശേഷം ക്രിസ്തുകണക്കെ അനുഭവിച്ച തിക്താനുഭവങ്ങളോരോന്നും - തള്ളിപ്പറയപ്പെട്ടതിൻ്റെയും, ഒറ്റിക്കൊടുക്കപ്പെട്ടതിൻ്റെയും, തിരസ്ക്കരിക്കപ്പട്ടതിൻ്റെയും, അവമാനിക്കപ്പെട്ടതിൻ്റെയും, ക്രൂശിക്കപ്പെട്ടതിൻ്റെയും - നാം ശരിയായ ദിശയിലാണ് ചരിക്കുന്നത് എന്നതിൻ്റെ ചൂണ്ടുപലകകളാണെന്ന് തിരിച്ചറിയാം.

ദുഃഖവെള്ളി, ഉത്ഥാനഞായറിലേക്കുള്ള അവസാനത്തെ ദിശാ സൂചിയാണെന്ന് മറക്കാതിരിക്കാം. ഓശാന പാടിയവർ തന്നെ തിരിച്ച് ക്രൂശിക്കാൻ മുറവിളി കൂട്ടാം, കള്ളസാക്ഷികൾ ചുറ്റിലും നിരക്കാം, അധികാരവർഗ്ഗം ആക്രോശിച്ചട്ടഹസിക്കാം. പക്ഷെ,  ഇവിടം തകർന്നടിഞ്ഞാൽ യൂദാസിനെപ്പോലെ ജീവിതം ഒടുക്കാനേ തരമുള്ളൂ. ആൾക്കൂട്ടത്തിൻ്റെ ആവേശം പലപ്പോഴും സുബോധത്തിൽ നിന്നും ഏറെ അകലെയാകാനും തെറ്റായ വിധികളിലേക്ക് നയിക്കപ്പെടാനും സാധ്യതയേറെയാണ്. അവിടെ ക്രിസ്തുമനോഭാവം വീണ്ടെടുക്കാൻ നമുക്കു സാധിക്കണം. ദുഃഖവെള്ളിയല്ല ലക്ഷ്യം, മറിച്ച് ഉത്ഥാനഞായറാണെന്ന ക്രിസ്തുപാഠം മനസ്സിലുറപ്പിക്കാം. ഇവിടെയാണ് ദുഃഖവെള്ളി നല്ലവെള്ളിയാകുന്നതും നന്മയുടെ വെള്ളിയാകുന്നതും.

നല്ലവെള്ളിയിലെ വിലാപം, വലിയ പ്രത്യാശയുടെ സന്തോഷമായി മാറുന്നു. വി. പൌലോസ് അപ്പസ്തോലൻ പറയുന്നു, "നാം ക്രിസ്തുവിനോടുകൂടി മരിച്ചുവെങ്കിൽ, അവനോടുകൂടി ജീവിക്കുമെന്നു നാം വിശ്വസിക്കുന്നു." (റോമാ. 6,8) അതിനാൽ, ഇന്ന് ദുഃഖശനിയല്ലാ മറിച്ച്, വലിയ പ്രത്യാശയുടെ ശനിയാണ്. കൊളോസൂസിലെ സഭയോടു പറയുന്നതുപോലെ, "നമുക്കു ദോഷകരമായി നിന്ന ലിഖിത നിയമങ്ങളെ അവൻ മായിച്ചുകളയുകയും അവയെ കുരിശിൽ തറച്ച് നിഷ്ക്കാസനം ചെയ്യുകയും ചെയ്തു. അധികാരങ്ങളെ ആധിപത്യങ്ങളെയും അവൻ നിരായുധമാക്കി. അവൻ കുരിശിൽ അവയുടെമേൽ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി." (കൊളോ. 3,14-15) ആയതിനാൽ, ഇന്നത്തെ മാമ്മോദീസാ അനുസ്മരണ തിരുക്കർമ്മങ്ങൾ നമുക്കു അർത്ഥപൂർണ്ണമാക്കാം, പിശാചിനെയും അവൻ്റെ ചെയ്തികളെയും എതിർത്തുതോല്പിച്ചുകൊണ്ടും ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ടും. ദുഃഖവെള്ളിയിൽ നിന്ന് നല്ലവെള്ളിയിലേക്കുള്ള ദൂരം, അതിനാൽ, ക്രിസ്തുവിന് എന്നെത്തന്നെ പൂർണ്ണമായി സമർപ്പിക്കുന്നതിൻ്റേതാണെന്ന് തിരിച്ചറിയാം. ദൈവം നമ്മെ ഉത്ഥാനത്തിൻ്റെ സന്തോഷം അനുഭവിക്കാൻ അനുഗ്രഹിക്കട്ടെ.  

No comments:

Post a Comment