"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, April 17, 2017

ഉത്ഥിതൻ്റെ ജീവിതം പ്രകാശം പരത്തുന്ന ജീവിതം...

"അവർ സംസാരിക്കുകയും വാദിക്കുകയും ചെയ്തുകൊണ്ടുപോകുമ്പോൾ യേശുവും അടുത്തെത്തി അവരോടൊപ്പം യാത്രചെയ്തു." (ലൂക്കാ 24,15)

വിശ്വാസ ജീവിതത്തിൻ്റെ വെട്ടം നഷ്ടപ്പെട്ടവരുടെ അസ്വസ്ഥ ജീവിതങ്ങളെയും, അതു പുതുക്കമുള്ളതാക്കാൻ കടന്നുവരുന്ന ഉത്ഥിതനെയും കുറിച്ചാണ്, ഇന്നു നാം ധ്യാനിക്കുന്നത്. ഉയിർപ്പിൻ്റെ കാലഘട്ടം, വലിയ സന്തോഷത്തിൻ്റെയും പ്രത്യാശയുടേതുമായി മാറുന്നത്, ഉത്ഥിതൻ വ്യവസ്ഥകളില്ലാതെ, നഷ്ടപ്പെട്ടവൻ്റെയും നിരാശപ്പെട്ടവൻ്റെയും, ജീവിതങ്ങളിലേക്കു കടന്നുവരുന്നു എന്നതു കൊണ്ടാണ്. ഇന്നു നാം ധ്യാനിക്കുന്ന വായനഭാഗം, നമ്മുടെ മുന്നിൽ വെക്കുന്ന രണ്ടുശിഷ്യരുടെ മുഖഭാവങ്ങൾ, മനസ്സിലേക്കു കൊണ്ടുവരിക, ഇത്തരുണത്തിൽ നല്ലതാണ്. മ്ലാനവദനരും നിരാശരുമായവരുടെ കൂടെ, യാത്രചെയ്യാനും സംവദിക്കാനും തയ്യാറായവൻ്റെ, മുഖം പോലും തിരിച്ചറിയാനാകാത്തവിധം, അവരുടെ കണ്ണുകൾ മൂടപ്പെട്ടിരിന്നുവെന്ന് തിരുവചനം സാക്ഷിക്കുന്നു. അത്തരത്തിൽ കണ്ണുകൾ മൂടപ്പെടുവാനുള്ള കാരണമോ, അവരുടെ വിശ്വാസവെട്ടം തീർത്തും മങ്ങിയെന്നുള്ളതും. സൂചനയായി കുറിക്കുകയാണ്, അവർ ജെറൂസലേമിൽ (വിശ്വാസത്തിൻ്റെ വിശുദ്ധ നഗരി) നിന്ന് എമ്മാവൂസിലേക്കു (തീർത്തും അറിയപ്പെടാത്ത കുഗ്രാമം) പോകുകയായിരുന്നെന്ന്.  

ഉത്ഥിത ജീവിതം പ്രകാശിത ജീവിതമാണ്. അതു കൂരിരുളിൽ കഴിയുന്നവർക്ക് പ്രകാശവും പ്രശോഭയും നല്കുന്നു. അവിടുന്നു തന്നെ പറഞ്ഞിട്ടുണ്ടല്ലോ, വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല, മറിച്ച് അതു പീഠത്തിന്മേലത്രേ വയ്ക്കുക. അതുവഴി എല്ലാവർക്കും പ്രകാശം ലഭിക്കുന്നു (മത്താ. 5,15) വെന്ന്. ഇവിടെ എമ്മാവൂസിലേക്കു പോകുന്ന രണ്ടുപേരും വിശ്വാസവെട്ടം തെല്ലുമില്ലാതെയാണ് യാത്ര നടത്തുന്നത്. അതുകൊണ്ടുതന്നെ പരസ്പര തർക്കവും മ്ലാനതയും നിരാശയും മാത്രമായിരുന്നു അവർക്ക് അകമ്പടിയായി ഉണ്ടായിരുന്നത്. ഈ ജീവിതങ്ങളിലേക്കാണ്, ലോകത്തിൻ്റെ പ്രകാശമായ ഉത്ഥിതനായ യേശു ക്രിസ്തു (യോഹ. 8,12) കടന്നുവരുന്നത്. പ്രകാശത്തിൽ നിന്നകലുന്നവൻ അന്ധകാരത്തിലേക്കാണ് നടന്നടുക്കുന്നതെന്നത് തീർത്തും യാഥാർത്ഥ്യമാണ്. പ്രകാശമായവനെ സ്വീകരിക്കാതെ അന്ധകാരത്തിൽ കഴിയുന്നവൻ ഉത്ഥാനത്തിൻ്റെ ജീവിതം നയിക്കുന്നവനല്ല. അവനിൽ ക്രൈസ്തവികത ക്രമാനുകതമായി അസ്തമിക്കുന്നുവെന്ന് നാം തിരിച്ചറിയണം.  യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ പറയുന്നുണ്ട്, പ്രകാശം ലോകത്തിലേക്കു വരുന്നുണ്ടെന്ന് അറിഞ്ഞിട്ടും മനുഷ്യർ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിക്കുകയും ശിക്ഷാവിധി ഏറ്റുവാങ്ങുകയും ചെയ്യുന്നുവെന്ന് (യോഹ. 3,19)

ഉത്ഥാന ജീവിതം നയിക്കുവാനാഗ്രഹിക്കുന്നവൻ, അതിനാൽതന്നെ, അങ്ങേ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുത്തുകളയല്ലേ (സങ്കീ.51,11) എന്ന ദാവീദ് രാജാവിൻ്റെ മനസ്താപപ്രാർത്ഥന കണക്ക്, അങ്ങേ വിശ്വാസവെട്ടം എൻ്റെ ജീവിതത്തിൽ നിന്ന് ഒരിക്കലും എടുത്തുകളയല്ലേ എന്നു പ്രാർത്ഥിക്കട്ടെ. വിശ്വാസവെട്ടം ജീവിതത്തിൽ മങ്ങിപ്പോകാതിരിക്കാനായി, കൂടെക്കൂടെ തിരുവചനം വായിക്കാനും പഠിക്കാനും, ധ്യാനിക്കാനും പ്രാർത്ഥിക്കാനും, അങ്ങേ പരി. ആത്മാവിനെ ഞങ്ങളിലേക്ക് അയക്കണമേയെന്നും പ്രാർത്ഥിക്കട്ടെ. തിരുവചനം ധ്യാനപൂർവ്വം വായിക്കുമ്പോൾ ദൈവം നമ്മോടു സംസാരിക്കുകയും നമ്മുടെ സംശയങ്ങളെ ദുരീകരിച്ച് വിശ്വാസത്തിൻ്റെ പുതുവെളിച്ചം നമുക്കു പകർന്നുതരികയും ചെയ്യുന്നവനാണെന്ന് ബോധ്യപ്പെടട്ടെ. ഉത്ഥിതനായവൻ എന്നെയും നിങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.    

1 comment:

  1. t-fal titanium - Tagged "Tris" | TATINIAN - Tagged "Tris" | TIAN - Tagged "Tris" | TATINIAN.
    Tris tris, t. t. t. t. t. titanium plumbing t. t. t. t. T. T. T. T. T. T. titanium straightener T. T. nano titanium ionic straightening iron T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. T. titanium granite countertops T. T. trex titanium headphones T. T. T. T. T. T. T. T. T. T. T. T. T. T. T. T.

    ReplyDelete