"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, September 10, 2016

ക്രൈസ്തവൻ്റേത് പകരക്കാരനാകാൻ വിളിക്കപ്പെട്ടവൻ്റെ നിയോഗം (മത്താ. 4, 12-17)

ക്രൈസ്തവൻ്റേത് പകരക്കാരനാകാൻ വിളിക്കപ്പെട്ടവൻ്റെ നിയോഗം (വായനഭാഗം - മത്താ. 4, 12-17)

ഏതൊരു വൈജ്ഞാനികശാഖയും - ദൈവശാസ്ത്രമോ, തത്വശാസ്ത്രമോ, ഭൌതികശാസ്ത്രമോ - നിലനിൽക്കുന്നതും വളരുന്നതും ഒരു പരിധിവരെ അവയുടെ കൈമാറ്റങ്ങളിലെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കും. അരിസ്റ്റോട്ടിൽ, അഗസ്റ്റിൻ, അക്വീനാസ്, മാർക്സ്, മഹാത്മാ ഗാന്ധി തുടങ്ങീ മഹത് വ്യക്തികളുടെ ദർശനങ്ങൾ, ഏറ്റക്കുറച്ചിലോടെ ഇന്നും സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെങ്കിൽ, അതിൻ്റെ അടിസ്ഥാനം അവ വേണ്ടവണ്ണം, കരുതലോടെയും സൂക്ഷ്മതയോടെയും, കൈമാറ്റം ചെയ്യപ്പെട്ടുവെന്നതാണ്. ആശയങ്ങളും ദർശനങ്ങളും വ്യക്തികളെ സ്വാധീനിക്കുകയും, അവ അവരുടെ ജീവിതശൈലിയായി മാറുകയും ചെയ്യുമ്പോൾ, വാക്കുകൾ സമൂഹത്തിൽ മാംസം ധരിക്കുകയും പൂർണ്ണ വളർച്ച പ്രാപിക്കുകയും ചെയ്യുന്നു. മാംസം ധരിക്കാത്ത വചനങ്ങൾ സാവധാനം വിസ്മൃതിയിലേക്കു മറയുമ്പോൾ, മാംസം ധരിച്ചവ, കെട്ടടങ്ങാതെ കെട്ടിപ്പടുക്കപ്പെട്ട് പൂർണ്ണതയിൽ കൈമാറ്റം ചെയ്യപ്പെടുന്നു; അവ അമർത്യതയിലേക്ക് പ്രയാണം തുടരുകയും ചെയ്യുന്നു.

കൽക്കത്തായിലെ മദർ തെരേസായുടെ ദർശനങ്ങൾ, ലോകം മുഴുവനിലേക്കും പകർന്നത്, വാക്കുകളേക്കാളുപരി അവരുടെ കൊച്ചു കൊച്ചു കാരുണ്യ പ്രവർത്തികൾ വഴിയാണെന്നത് ഏറെ പ്രസിദ്ധമാണല്ലോ. പ്രസ്തുത പ്രവർത്തികളിലേക്കും ചൈതന്യത്തിലേക്കും ആകർഷിക്കപ്പെട്ടവർ, അവ തങ്ങളിലൂടെയും തുടരാൻ സമർപ്പിച്ചപ്പോൾ, അയ്യായിരത്തോളം സമർപ്പിത സഹോദരിമാരിലൂടെയും അഞ്ഞൂറൂറോളം സഹോദരന്മാരിലൂടെയും ആയിരക്കണക്കിനു ഉപകാരികളിലൂടെയും നൂറ്റിനാല്പ്പതോളം ലോകരാജ്യങ്ങളിലായി പടർന്ന് പന്തലിച്ചത്, ഈ കഴിഞ്ഞ ദിവസങ്ങളിൽ, പ്രത്യേകമായി നാമോർക്കുകയുണ്ടായി. ക്രൈസ്തവ ദർശനങ്ങൾ, ഇത്തരത്തിലുള്ള പരസ്യമായി പ്രഖ്യാപിക്കപ്പെട്ടതും അല്ലാത്തതുമായ വിശുദ്ധജീവിതങ്ങൾ വഴിയാണ്, പ്രധാനമായും രണ്ടായിരം വർഷം ഇപ്പുറമുള്ള നമ്മുടെ തലമുറയിലേക്കും കൈമാറ്റം ചെയ്യപ്പെട്ടത്. ഇതുപോലുള്ള ഒരു ബാറ്റൺ കൈമാറ്റത്തെകൂടി ഇന്നത്തെ തിരുവചനഭാഗം ഓർമ്മപ്പെടുത്തുന്നത്, ഇന്നേദിവസം നമുക്ക് ധ്യാനിക്കാം.

സ്നാപക യോഹന്നാനിൽ നിന്ന് യേശുമിശിഹായിലേക്കുള്ള, ഒരു ബാറ്റൺ കൈമാറ്റമാണ് പശ്ചാത്തലം. രണ്ടുപേരുടെയും പ്രഘോഷണത്തിലെ കാതൽ ഒന്നുതന്നെ; "മാനസാന്തരപ്പെടുവിൻ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു." (മത്താ. 3, 2 & 4, 17) യേശു പരസ്യജീവിതം ആരംഭിക്കുന്നതിൻ്റെ പശ്ചാത്തലമായി പറയുന്നത്, "യോഹന്നാൻ ബന്ധനസ്ഥനായെന്ന് കേട്ടപ്പോൾ യേശു ഗലീലിയിലേക്ക് പിൻവാങ്ങി... സമുദ്രതിരത്തുള്ള കഫർണാമിൽ ചെന്നു പാർത്ത്... (ദൈവരാജ്യസന്ദേശം) പ്രസംഗിക്കാൻ തുടങ്ങി" (മത്താ. 4, 12, 13, 17) എന്നാണ്. "വഴിയൊരുക്കാൻ വന്നവനും," (മത്താ. 3,3) "വഴിതന്നെയായവനും" (യോഹ. 14, 6) തമ്മിലുള്ള വ്യത്യാസം നിലനിൽക്കെതന്നെ, ദൈവരാജ്യത്തിലേക്കുള്ള മാനസാന്തരസന്ദേശം തലമുറയിലേക്ക് കൈമാറുകയെന്നത്, അതിൻ്റെ ഏറ്റവും കാര്യക്ഷമതയിൽ നാമിവിടെ അനുഭവിച്ചറിയുന്നു. അന്നുമുതൽ ഇന്നുവരെ, അതു വിശുദ്ധാത്മാക്കളിലൂടെയും നീതിമാന്മാരിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടത്, ഇനി അടുത്ത തലമുറയിലേക്ക് തീർത്തും കളങ്കമില്ലാതെയും കാര്യക്ഷമതയിലും കൈമാറ്റം ചെയ്യപ്പെടേണ്ടത്, എന്നിലൂടെയും നിങ്ങളിലൂടെയുമാണെന്ന് തിരിച്ചറിയാനും, അതിനായി നമ്മെ പുനരർപ്പണം ചെയ്യാനും യേശു തമ്പുരാൻ നമ്മെ സഹായിക്കട്ടെ. ദൈവാനുഗ്രഹം നേരുന്നു.   

No comments:

Post a Comment