"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, September 1, 2016

"രക്ഷിതാക്കളെ വിളിച്ചു കൊണ്ടുവന്നതിനു ശേഷം ക്ലാസ്സിൽ കയറിയാൽ മതി..." (ലൂക്കാ 13, 6-9)

"രക്ഷിതാക്കളെ വിളിച്ചു കൊണ്ടുവന്നതിനു ശേഷം ക്ലാസ്സിൽ കയറിയാൽ മതി..." (ലൂക്കാ 13, 6-9)

പത്തു വർഷങ്ങൾക്കു മുമ്പേ, ഒരു പോളിടെൿനിക് കോളേജിൻ്റെ റെസിഡൻ്റ് മാനേജരായി സേവനം ചെയ്തിരുന്ന കാലയളവിലെ ആദ്യവർഷം, ഒരിക്കൽ വിദ്യാർത്ഥികൾ അകാരണമായി പഠിപ്പു മുടക്കുകയും, കോളേജിൻ്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തു. അതിൻ്റെ ഭാഗമായി, രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ വിശദീകരണം നല്കും വരെ എന്ന വ്യവസ്ഥയിൽ, അഞ്ചു പേരെ സസ്പെൻ്റു ചെയ്യുകയുമുണ്ടായി. രണ്ടു ദിവസത്തേക്ക് പ്രാദേശിക നേതാക്കളുടെ പിൻബലത്തിൽ അവർ ചെറുത്തുനിന്നെങ്കിലും, അഞ്ചാം ദിവസമായപ്പോഴേക്കും അവസാനത്തവനും വന്ന് രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ വിശദീകരണം നല്കി ക്ഷമാപണം നടത്തി പഠനം തുടർന്നു. തുടർന്നുള്ള നാളുകൾ ഓർക്കാനേറെ ഇഷ്ടപ്പെടുന്ന പരസ്പര ധാരണയുടെയും സമാധാനത്തിൻ്റെയും ജൂബിലി നാളുകളായിരുന്നു.

ഒട്ടുമിക്ക മിക്ക വിദ്യാഭ്യസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്, ഇത്തരത്തിലുള്ള ശിക്ഷണനടപടികളും മുൻകരുതലുകളുമൊക്കെ ഉണ്ടായിരുന്നു, ആ കാലഘട്ടത്തിൽ. അതിൻ്റെ അടിസ്ഥാനമായി കരുതിയിരുന്നത് മക്കളുടെ വളർച്ചയിലും ഉയർച്ചയിലും ഉള്ള മാതാപിതാക്കളുടെ അനിഷേധ്യ പങ്കാണ്. ഈ പ്രവാചക ധർമ്മത്തെക്കുറിച്ച് എസക്കിയേൽ പ്രവാചകനിലൂടെ തമ്പുരാൻ പറയുന്നത് ഇപ്രകാരമാണ്, "ഞാൻ ദുഷ്ടനോട്, ദുഷ്ടാ, നീ തീർച്ചയായും മരിക്കും എന്നു പറയുകയും, അവൻ തൻ്റെ മാർഗ്ഗത്തിൽ നിന്ന് പിന്തിരിയാൻ, നീ മുന്നറിയിപ്പു നല്കാതിരിക്കുകയും ചെയ്താൽ, അവൻ തൻ്റെ ദുർവൃത്തിയിൽ തന്നെ മരിക്കും. എന്നാൽ, അവൻ്റെ രക്തത്തിന്, ഞാൻ നിന്നോട് പകരം ചോദിക്കും. ദുഷ്ടനോട് തൻ്റെ മാർഗ്ഗത്തിൽ നിന്ന് പിന്തിരിയാൻ, നീ താക്കീത് കൊടുത്തിട്ടും, അവൻ പിന്തിരിയാതിരുന്നാൽ, അവൻ തൻ്റെ ദുർവൃത്തിയിൽ തന്നെ മരിക്കും. എന്നാൽ, നീ നിൻ്റെ ജീവനെ രക്ഷിക്കും." (എസ. 33, 8-9) മക്കളുടെ കാവൽക്കാരായ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും ഗുരുക്കന്മാർക്കൊക്കെയുള്ള താക്കീതായീട്ടു കൂടി ഇതിനെ മനസ്സിലാക്കാറുണ്ട്.

ഇന്നത്തെ ധ്യാനവിഷയത്തെ ഈയൊരു പശ്ചാത്തലത്തിൽ കൂടി ഒന്നു നോക്കികാണാൻ പരിശ്രമിക്കുകയാണിന്ന്. മുന്തിരി തോട്ടത്തിൽ അത്തിവൃക്ഷം കൂടി നട്ടുപിടിപ്പിച്ചവൻ, ഫലമന്വേഷിച്ച്  വൃക്ഷത്തിനടുത്ത് മൂന്നാം വർഷവും എത്തിയപ്പോൾ ഫലം തഥൈവ. വെട്ടിക്കളയാനുള്ള വിധി വാചകത്തിനു മുമ്പിൽ, വൃക്ഷത്തേക്കാൾ, കൃഷിക്കാരൻ ശരിക്കും പതറുന്നതുപോലെ. കൃഷിക്കാരൻ അവനോടു പറയുന്നുണ്ട്, "യജമാനനേ, ഈ വർഷം കൂടെ അതു നില്ക്കട്ടെ. ഞാൻ അതിൻ്റെ ചുവടു കിളച്ചു വളമിടാം. മേലിൽ അതു ഫലം നല്കിയേക്കാം. ഇല്ലെങ്കിൽ നീ അതു വെട്ടിക്കളയുക." (ലൂക്കാ 13, 8-9) ഫലരാഹിത്യത്തിന് വൃക്ഷം മാത്രമാണ് ഉത്തരവാദി എന്ന വാദിക്കുന്നവർക്കൊപ്പം, വൃക്ഷത്തെ സംരക്ഷിക്കാനും, സമയാസമയങ്ങളിൽ വളം നല്കി പരിപോഷിപ്പിക്കാനുള്ള, കൃഷിക്കാരൻ്റെ ഉത്തരവാദിത്വവും ചർച്ചാവിഷയമാക്കേണ്ടതാണെന്ന് ഒറ്റക്കും തെറ്റക്കും അഭിപ്രയപ്പെടുന്നവരെയും ശ്രദ്ധിക്കാം. അനുദിന ജീവിതത്തിൽ അപരൻ്റെ കാവൽക്കാരാനാകാനുള്ള വിളിക്ക് ശരിയായ പ്രത്യുത്തരം നല്കാൻ  ഇന്നത്തെ ഈ ധ്യാനം നമ്മെ സഹായിക്കട്ടെ. ദൈവാനുഗ്രഹം നമ്മുടെ മേൽ ഉണ്ടാകട്ടെ. 

No comments:

Post a Comment