"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, August 31, 2016

"പാലം കടക്കുവോളം നാരായണ, നാരായണ... പാലം കടന്നാലോ കൂരായണ, കൂരായണ.... " (മാർക്കോ. 8, 14-21)

"പാലം കടക്കുവോളം നാരായണ, നാരായണ... പാലം കടന്നാലോ കൂരായണ, കൂരായണ.... "  (വായനഭാഗം - മാർക്കോ. 8, 14-21)

ദൈവത്തിൻ്റെ കാരുണ്യം അനുസ്മരിച്ച് ജീവിച്ചപ്പോഴൊക്കെ, ഇസ്രായേലിൻ്റെ ജീവിതം അനുഗ്രഹത്തിൻ്റെയും സംരക്ഷണയുടേതും ആയിരുന്നു. ദൈവകാരുണ്യം വിസ്മരിച്ച് തങ്ങളിൽ തന്നെ ആശ്രയിച്ച് ജീവിച്ചപ്പോഴോ, ദുരന്തങ്ങൾ വിടാതെ പിന്തർന്നു, അവരെ. അതുകൊണ്ടുതന്നെ, ഇസ്രായേൽ എന്നും തങ്ങളുടെ തലമുറകളെ ദൈവകാരുണ്യം അനുസ്മരിക്കാനും അവിടുത്തേക്ക് നന്ദിപറഞ്ഞ് ജീവിക്കാനും പഠിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്നു. അതിലേറെ, ഇക്കാര്യം ദൈവം അവരെ മൂശ വഴി പഠിപ്പിച്ചിരുന്നു. തിരുവചനത്തിൽ വായിക്കുന്നു, "ആകയാൽ ഈ ഗാനം എഴുതിയെടുത്ത് ഇസ്രായേൽ ജനത്തെ പഠിപ്പിക്കുക. അവർക്കെതിരെ സാക്ഷ്യമായിരിക്കേണ്ടതിന് ഇത് അവരുടെ അധരത്തിൽ നിക്ഷേപിക്കുക." (നിയമാ. 31, 19) മോശ പഠിപ്പിച്ച ഗാനത്തിൽ നാം വായിക്കുന്നു, "കഴിഞ്ഞുപോയ കാലങ്ങൾ ഓർക്കുവിൻ, തലമുറകളിലൂടെ കടന്നുപേയ വർഷങ്ങൾ അനുസ്മരിക്കുവിൻ. പിതാക്കന്മാരോടു ചോദിക്കുവിൻ അവർ നിങ്ങൾക്കു പറഞ്ഞുതരും. പ്രായം ചെന്നവരോട് ചോദിക്കുവിൻ അവർ നിങ്ങൾക്കു വിവരിച്ചു തരും." (നിയമാ. 32, 7) ഇക്കാര്യം ഇസ്രായേലിൻ്റെ ആദ്ധ്യത്മിക ജീവിതത്തിൻ്റെ പ്രകാശനമായ സങ്കീർത്തനങ്ങളിൽ നിന്നും, പ്രത്യേകമായി പെസഹാ ആചരണത്തിൽ നിന്നും, കൂടുതലായി നാം അനുഭവിച്ചറിയുന്നു. നൂറ്റിമുപ്പത്തിയാറാം സങ്കീർത്തനം മുഴുവനും തന്നെ, "എന്തെന്നാൽ, ദൈവത്തിൻ്റെ കാരുണ്യം അനന്തമാണ്" എന്ന മന്ത്രധ്വനികളാൽ മുഖരിതമാണ്. കൂടാതെ, ഇസ്രായേലിൻ്റെ പ്രധാന തിരുനാളുകളെല്ലാം തന്നെ, ഇത്തരത്തിൽ ദൈവത്തിൻ്റെ കരുണയുടെ പ്രവർത്തികളെ ഓർത്ത്, നന്ദിപ്രകാശിപ്പിക്കുന്ന അവസരങ്ങളായിരുന്നു എന്നും, കാണാൻ സാധിക്കും.

സ്വീകരിച്ച നന്മകളെ മറന്ന് ജീവിക്കുകയെന്നത്, തങ്ങളിൽ തന്നെ ആശ്രയിച്ച് ജീവിക്കുന്നതിൻ്റെ ആരംഭമാണ്. അതുവഴി, ദൈവ-മനുഷ്യ ബന്ധങ്ങളിലും മനുഷ്യ-മനുഷ്യ ബന്ധങ്ങളിലും വിള്ളൽ വീഴാൻ സാധ്യതയേറെയാണു താനും. പരസ്പരം ബന്ധം നഷ്ടമായാൽ, ആശയവിനിമയവും സ്വരചേർച്ചയുമെല്ലാം അസ്ഥാനത്താകും. തദ്വാരാ, ആത്മസുഹൃത്ത് ആജന്മശത്രുവായി തോന്നാം, നിത്യോപകാരി പരമദ്രോഹിയായും തോന്നാം. ഇസ്രായേലിൻ്റെ കഷ്ടതകളും ദുരിതങ്ങളും ആരംഭിക്കുന്നത്, ഈജിപ്തിനുവേണ്ടി പൂർവ്വയൌസേഫ് ചെയ്ത നന്മപ്രവർത്തികളെ അറിയാത്ത, ഓർക്കാത്ത ഒരു ഫറവോ ഇസ്രായേലിൽ ഭരണമേറ്റപ്പോഴാണെന്ന് പുറപ്പാട് പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്, "അങ്ങനെയിരിക്കെ, ഒരു പുതിയ രാജാവ് ഈജിപ്തിൽ ഭരണാധികാരിയായി. അവന് ജോസഫിനെപ്പറ്റി അറിവില്ലായിരുന്നു." (പുറ. 1,8) സ്വീകരിച്ച നന്മകൾ ഓർക്കുകയും ഏറ്റുപറയുകയും ചെയ്യുമ്പോൾ, ബന്ധങ്ങൾ സുദൃഢമാകുകയും നിലനിൽക്കുകയും, വിസ്മരിക്കുമ്പോൾ അത് അകലുകയും നഷ്ടമാകുകയും ചെയ്യും.

ഇന്നത്തെ ധ്യാനവിഷയവും ഒരു മറവിയെ കുറിച്ചുള്ള ഓർമ്മപ്പടുത്തലാണ്. യേശു ചോദിക്കുന്നു, "കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങൾ കേൾക്കുന്നില്ലേ? നിങ്ങൾ ഓർമ്മിക്കുന്നില്ലേ? അഞ്ചപ്പം ഞാൻ അയ്യായിരം പേർക്കായി ഭാഗിച്ചപ്പോൾ ശേഷിച്ച കഷണങ്ങൾ നിങ്ങൾ എത്ര കുട്ട നിറച്ചെടുത്തു? ഏഴപ്പം നാലായിരം പേർക്ക് വീതിച്ചപ്പോൾ മിച്ചു വന്ന കഷണങ്ങൾ നിങ്ങൾ എത്ര കുട്ട എടുത്തു?" (മർക്കോ. 8, 18-20) അപ്പമെടുക്കാൻ മറന്നാലും, അപ്പം വർദ്ധിപ്പിച്ചു നല്കിയവനാണ് കൂടെയുള്ളതെന്ന സത്യം ക്രിസ്തുശിഷ്യൻ ഒരിക്കലും മറക്കരുതെന്ന്. നന്ദികേടിനെയും നെറിവുകേടിനെയും വിളിച്ചോതുന്ന, "പാലം കടക്കുവോളം നാരായണ, നാരായണ... പാലം കടന്നാലോ കൂരായണ, കൂരായണ.... " എന്ന പല്ലവിയല്ല, നാളിതുവരെയും സഹായിച്ച തമ്പുരാനെ ഓർത്തു ആർത്തുപാടുന്ന, "ഇത്രത്തോളം യഹോവ സഹായിച്ചു... ഇത്രത്തോളം ദൈവമെന്നെ നടത്തി" യെന്ന ഗാനം ക്രൈസ്തവജീവിതത്തിലെ, നിരന്തര ഓർമ്മപ്പെടുത്തലിൻ്റെ മന്ത്രമായി മാറട്ടെയെന്നു പ്രാർത്ഥിക്കുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 

No comments:

Post a Comment