"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, August 5, 2016

"കൂലി അധികമുണ്ടായിട്ടല്ലച്ചാ, പിടിച്ചു നില്ക്കാൻ വേറെ വഴിയില്ലാഞ്ഞിട്ടാ." (മത്താ. 10, 16-25)

"കൂലി അധികമുണ്ടായിട്ടല്ലച്ചാ, പിടിച്ചു നില്ക്കാൻ വേറെ വഴിയില്ലാഞ്ഞിട്ടാ." (വായനഭാഗം - മത്താ. 10, 16-25)


സുഖസൌകര്യങ്ങളും സന്തോഷങ്ങളും അനുഭവിച്ച് ജീവിതം തിമിർത്ത് ആസ്വദിക്കുന്ന ചിലരെ പലയിടങ്ങളിലും വെച്ച് നാം കണ്ടുമുട്ടിയിട്ടുണ്ടാകാം പരിചയപ്പെട്ടിട്ടുണ്ടാകാം, കാരണം അവർക്കാണല്ലോ, മുന്നോട്ടുവരാനും അതു പ്രകാശിപ്പിക്കാനും സമയമുള്ളത്. എന്നാൽ, ഭൂരിപക്ഷം വരുന്ന മറ്റൊരു കൂട്ടരുണ്ട്; ജീവിതത്തിൻ്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്നവർ, അഥവാ, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അഹോരാത്രം കഷ്ടപ്പെടുകയും പാടുപെടുയും ചെയ്യുന്നവർ. അത്തരം സാധാരണ വീട്ടമ്മമാരിൽ നിന്ന് കേൾക്കാറുള്ള ഒരു പതിവു വിലാപമാണ്, "കൂലി അധികമുണ്ടായിട്ടല്ലച്ചാ, പിടിച്ചു നില്ക്കാൻ വേറെ വഴിയില്ലാഞ്ഞിട്ടാ." ഉത്തരവാദിത്വങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന ജീവിതപങ്കാളിയും പഠിക്കാൻ പോകുന്ന കുട്ടികളും അവരുടെ പഠനചിലവുകളും സമയാസമയത്തുള്ള ഭക്ഷണവും പലവീട്ടമ്മമാരെയും തുച്ഛമായ വേതനത്തിന് തേയില തോട്ടങ്ങളിലും റബ്ബർ തോട്ടങ്ങളിലും മറ്റും ജോലി ചെയ്യാൻ നിർബന്ധിക്കുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളെ അതിജീവിച്ച്, സുരക്ഷിതമായ ഒരു ഭാവിയെ സ്വപ്നം കണ്ട് ജീവിക്കുന്നവരാണവർ, ഏതുവിധേനയും പിടിച്ചുനിന്ന് കരകയറാനുള്ള നിരന്തര പരിശ്രമത്തിൽ ഏർപ്പെടുന്നവർ. ഇത് ഒരുപാടു ക്ഷമയും സഹനവും അവരിൽ നിന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് നമുക്കേവർക്കും അറിയാം. അവരെപ്പോലെയെങ്കിലുമുള്ള സഹനശീലത്തിന് തയ്യാറാകാൻ, ഇന്നത്തെ ധ്യാനവിഷയം നമ്മെ പ്രേരിപ്പിക്കുന്നു. തിരുവചനത്തിൽ യേശുതമ്പുരാൻ പറയുന്നു, "എൻ്റെ നാമം മൂലം നിങ്ങൾ സർവ്വരാലും ദ്വേഷിക്കപ്പെടും, അവസാനം വരെ സഹിച്ചു നില്ക്കുന്നവൻ രക്ഷപ്പെടും." (മത്താ. 10, 22) ഈ ലോകത്തിലെ താല്ക്കാലിക ജീവിതത്തിൻ്റെ സുരക്ഷിതത്വത്തിന് എന്തും ത്യാഗവും ബുദ്ധിമുട്ടും സഹിക്കാനും തയ്യാറാകുന്ന നാം, എന്തുമാത്രം നിത്യജീവിതം ഉറപ്പുവരുത്താൻ സഹനശീലരാകണമെന്ന് ഇന്നത്തെ വചനം ഓർമ്മിപ്പിക്കുന്നു. ക്രിസ്തുവിൻ്റെ കുരിശിൻ്റെ മൂല്യം തിരിച്ചറിഞ്ഞ വി. പൌലോസ് അപ്പസ്തോലൻ നമ്മെ ഓർമ്മപ്പെടുത്തുന്നതു കൂടി മനസ്സിൽ കൊണ്ടുവന്ന് ഈ ധ്യാനം അവസാനിപ്പിക്കാം. അപ്പസ്തോലൻ പറയുന്നു, "നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോൾ, ഇന്നത്തെ കഷ്ടതകൾ തുലോം നിസ്സാരമാണെന്ന് ഞാൻ കരുതുന്നു." (റോമ. 8, 18) ജീവിതത്തിൻ്റെ പരമമായ ലക്ഷ്യം മനസ്സിലാക്കി, സഹനത്തെ പൂർണ്ണ മനസ്സോടെ സ്വീകരിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.  

No comments:

Post a Comment