"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, August 26, 2016

"മറിച്ചു കൊടുത്തപ്പോൾ എന്തു കിട്ടി, മാഷേ..." (മത്താ. 13, 44-51)

"മറിച്ചു കൊടുത്തപ്പോൾ എന്തു കിട്ടി, മാഷേ..." (വായനഭാഗം - മത്താ. 13, 44-51)

ഈ അടുത്ത നാളുകൾ വരെ, രണ്ടുപേർ പരസ്പരം കണ്ടുമുട്ടുമ്പോൾ ക്ഷേമാന്വേഷണം ആരായുന്നതിനേക്കാൾ, ഉയർന്നിരുന്നത്, "മറിച്ചു കൊടുത്തപ്പോൾ എന്തു കിട്ടി, മാഷേ..." എന്ന സ്ഥിരം പല്ലവിയായിരുന്നെന്ന് തമാശരൂപേണ സുഹൃത്തുക്കൾ പങ്കുവെക്കുന്നത് കേൾക്കാൻ ഇടവന്നിട്ടുണ്ട്. ഈ പറയുന്നതിൽ എന്തുമാത്രം സത്യമുണ്ടെന്നത് പോകട്ടെ, കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന്, പരിചയമുള്ള ഒരു കുടുബത്തിൽ നിന്ന്, ഫോൺ വന്നപ്പോഴും, കുശലങ്ങൾക്കിടയിൽ ഇളയ മകൻ ബാജിയുടെ ബുള്ളറ്റിൻ്റെ കമ്പത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ, ആ അമ്മയും പറഞ്ഞു, "പതിനായിരം രൂപ ലാഭത്തിനു, അവനത് മറിച്ചു കൊടുത്തു അച്ചോ, വേറൊന്ന് നോക്കുന്നുണ്ട്." സ്ഥലമായാലും വീടായാലും മറ്റു വസ്തുക്കളായാലും മറിച്ചു കൊടുത്ത്, എങ്ങനെയെങ്കിലും കുറച്ച് ലാഭം കൈക്കലാക്കുക എന്നത്, മനസ്സിൽ കൊത്തി വച്ചിരിക്കുന്നതു പോലെ, ഇന്നത്തെ സമൂഹം.

സ്വന്തമാക്കിയവയോടും സ്വന്തമായവയോടും ഒരു തരം ആത്മബന്ധം സാവധാനം കെട്ടിപ്പടുക്കുകയും, അവയെ നഷ്ടപ്പെടുത്താതെ സൂക്ഷിക്കുന്നതിൽ ഒരു പ്രത്യേക ശ്രദ്ധ പുലർത്തുകയും ചെയ്തിരുന്ന കാലങ്ങളൊക്കെ മറന്നതുപോലെ ഇന്നത്തെ സമൂഹം. "മുത്തപ്പാപ്പൻ്റെ കാലം മുതലേ കൊണ്ടുനടക്കുന്നതാ," "അപ്പൻ ഉപയോഗിച്ചിരുന്ന കസേരയായിത്," "അപ്പൻ ഭാഗം വെച്ചപ്പോൾ നല്കിയതാ," തുടങ്ങീ സ്വന്തമായവയോടുള്ള ബന്ധത്തെ ഏറ്റുപറയുകയും അഭിമാനിക്കുകയും ചെയ്തിരുന്ന ശൈലി തന്നെ അന്യംനിന്നു പോയതുപോലെ അധുനിക സമൂഹത്തിൽ നിന്ന്. ഏതൊരു വസ്തുവിനോടും ജീവിയോടുമുള്ള ബന്ധം താല്ക്കാലികമാക്കിയ ആധുനിക മനുഷ്യനിൽ, എങ്ങനെയോ മനുഷ്യബന്ധങ്ങളും താല്ക്കാലികം മാത്രമെന്നോ, തൻ്റെ "ഉപയോഗത്തിന്" മാത്രമെന്നോ ഉള്ള ചിന്ത കടന്നുകൂടിയോ എന്ന ശങ്ക ഏറിവരുന്നു ഓരോ ദിനത്തിലെയും പത്രവാർത്തകളിലൂടെ കടന്നുപോകുമ്പോൾ. വേരുകളറുക്കപ്പെട്ടാൽ എത്ര നാളത്തേക്ക് ഫലങ്ങളനുഭവിക്കാൻ സാധിക്കുമെന്ന് വിഡ്ഢിയായ "ആധുനികനു"ണ്ടോ അറിയുന്നു.

ഇത്രയും പറഞ്ഞുവെച്ചത് ഇന്നത്തെ ധ്യാനവിഷയത്തിലെ, കർഷകൻ്റെയും രത്നവ്യാപാരിയുടെയും സുന്ദരമായ ഒരു മറുകച്ചവടത്തെ കുറിച്ച് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കാനാണ്. തിരുവചത്തിൽ നാം വായിക്കുന്നു, "സ്വർഗ്ഗരാജ്യം, വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടത്തുന്നവൻ അതു മറച്ചുവക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ്, ആ വയൽ വാങ്ങുകയും ചെയ്യുന്നു." (മത്താ. 13, 44) രത്നവ്യാപാരിയും സദൃശമായ രീതിയിൽ തന്നെയാണ് പെരുമാറുന്നത് (13, 45-46) ഈ കച്ചവടം, ലാഭത്തെകുറിച്ചല്ല, മറിച്ച്, ഏറ്റവും ശ്രേഷ്ഠമായ ദൈവരാജ്യം സ്വന്തമാക്കാനായി നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ചാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. യേശുവിനെ കണ്ടെത്തുന്നവൻ്റെ സമ്പൂർണ്ണ ഉപേക്ഷയെയും, യേശുമൂല്യങ്ങൾ കൈവിടാതിരിക്കാൻ നടത്തുന്ന പരിത്യാഗങ്ങളെയുമൊക്കെ നമ്മെ ഓർമ്മിപ്പിക്കുന്നു. തൻ്റെ ദുർവൃത്തനായ മകൻ അഗസ്റ്റിൻ, യേശുവെന്ന അമൂല്യനിധിയെ കണ്ടെത്താനായി, രാപ്പകൽ കണ്ണീരൊഴുക്കിയും തപസ്സനുഷ്ഠിച്ചും ജീവിച്ച മോനിക്ക പുണ്യവതിയുടെ ഈ തിരുനാൾ ദിനത്തിൽ, ഇനിയും ഞാൻ ഈ അമൂല്യനിധിയെ കണ്ടെത്തിയോ എന്നു ചിന്തിക്കാനും, എൻ്റെ ബന്ധങ്ങളെ ഞാൻ എന്തുമാത്രം അമൂല്യമായി കരുതുകയും പാലിക്കുകയും ചെയ്യുന്നുവെന്ന് ആത്മപരിശോധന നടത്തുവാനും ഈ ധ്യാനം നമ്മെ സഹായിക്കട്ടെ. ദൈവാനുഗ്രഹം നേരുന്നു. 

No comments:

Post a Comment