"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, August 24, 2016

"കടലിലേക്കുള്ള വഴിയേതാ അമ്മേ, ഒന്നു പറഞ്ഞുതര്വോ?" (ലൂക്കാ 17, 20-37)

"കടലിലേക്കുള്ള വഴിയേതാ അമ്മേ, ഒന്നു പറഞ്ഞുതര്വോ?" (വായനഭാഗം - ലൂക്കാ 17, 20-37)

"ഇന്നലെ"കളുടെ ബാക്കി പത്രങ്ങളും "ഇന്നി"ൻ്റെ ആകത്തുകയും "നാളെ"യുടെ പ്രതീക്ഷകളും പേറി ജീവിക്കുന്ന ഏതൊരു മനുഷ്യനെ സംബന്ധിച്ചും, "ആയിരിക്കുക" എന്നു പറയുന്നതിൻ്റെ അർത്ഥം പൂർണ്ണമായി മനസ്സിലാക്കുക, തീർത്തും പ്രയാസമുള്ള കാര്യമാണ്. യോഗയും വിവിധ ധ്യാനരീതികളുമൊക്കെ "ഇന്നി"ലും ഈ നിമിഷത്തിലുമൊക്കെ ആയിരിക്കാൻ ഏറെ പ്രചോദിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും അവൻ ആ പഴയ ഭാണ്ഡവും പേറി യാത്രയിലാണ്. "ഇന്നി"ലായിരിക്കുന്നവനേ, അകലങ്ങളിലുള്ളവയെ കുറിച്ചെന്നതുപോലെ അരികിലുള്ളവയെ കുറിച്ചും കൂറേ കൂടി മെച്ചപ്പെട്ട ബോധ്യങ്ങളും ഉൾക്കാഴ്ചകളും പ്രദാനം ചെയ്യാൻ സാധിക്കുകയുള്ളൂ എന്നു പറയാറുണ്ട്. ചുറ്റുമുള്ളവയെ കുറിച്ചുള്ള അവബോധം നഷ്ടപ്പെടുന്നവൻ ഏറെ അസ്വസ്ഥനാണ്; എന്നും എവിടെയും. 

എവിടെയോ വായിച്ചു മനസ്സിൽ പതിഞ്ഞ ഉണ്ണിക്കഥയിലെ, കടലിലായിരിക്കുന്ന രണ്ടു മത്സ്യങ്ങളുടെ സംഭാഷണങ്ങളിലൊന്ന്, ഇങ്ങനെയാണ് തുടങ്ങുന്നത്, "കടലിലേക്കുള്ള വഴിയേതാ അമ്മേ, ഒന്നു പറഞ്ഞുതര്വോ?" അമ്മമത്സ്യം കുഞ്ഞിനോട് ഉത്തരമായി പറഞ്ഞു, "നിൻ്റെ ചുറ്റിലും മുകളിലും താഴെയുമുള്ളതാണ് കടൽ." അവൻ അസ്വസ്ഥനായി വീണ്ടും ചോദിച്ചുകൊണ്ടേയിരുന്നു.... മറ്റുള്ളവരെ നന്നായി വിലയിരുത്താൻ മിടുക്കരായ നാം കടൽമത്സ്യങ്ങളുടെ സംഭാഷണത്തിലെ ബുദ്ധിശൂന്യതയോ, വൈരുദ്ധ്യമോ ഒക്കെ കണ്ടെത്തുമായിരിക്കാം. എന്നാൽ, ഇന്നത്തെ ധ്യാനവിഷയത്തിൽ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ബുദ്ധിശൂന്യതയെ വെളിപ്പെടുത്താൻ തമ്പുരാൻ പറയുന്നത് തിരിച്ചറിയാൻ വൈകുമോ?

തിരുവചനത്തിൽ നാം വായിക്കുന്നു, "പ്രത്യക്ഷമായ അടയാളങ്ങളോടുകൂടെ അല്ല ദൈവരാജ്യം വരുന്നത്. ഇതാ ഇവിടെ,അതാ അവിടെ എന്നു ആരും പറയുകയില്ല. എന്തെന്നാൽ, ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നെയുണ്ട്." (ലൂക്കാ 17, 20-21) അഥവാ ആരെങ്കിലും പറഞ്ഞാലോ? യേശു തുടരുന്നു, "അതാ അവിടെ, ഇതാ ഇവിടെ എന്ന് അവർ നിങ്ങളോടു പറയും. നിങ്ങൾ പോകരുത്. അവരെ നിങ്ങൾ അനുഗമിക്കയുമരുത്." (ലൂക്കാ 17,23) ഇത്ര കർശനമായി അവൻ പറഞ്ഞിട്ടും, ഉണ്ണിക്കഥയിലെ കുഞ്ഞുമത്സ്യത്തെ പോലെ, നാം അസ്വസ്ഥതയുടെ യാത്ര തുടരുന്ന മട്ടാണ്. നാം ആയിരിക്കുന്ന ഇടങ്ങളിലെ 'നീതിയും സമാധാനവും സന്തോഷവും ദൈവരാജ്യ സാന്നിദ്ധ്യത്തെയാണ്' (റോമ. 14, 17) സൂചിപ്പിക്കുന്നത്. അവയുടെ കുറവിൽ, അവ പരിഹരിക്കാൻ നാം മുൻകൈ എടുക്കുകയും പരിശ്രമിക്കുകയും ചെയ്യുമ്പോൾ നാമോരുത്തരും 'ദൈവരാജ്യത്തിലെ കൂട്ടുവേലക്കാരായി' (1 കൊറീ. 3,9) മാറുകയാണ്. അകലങ്ങളിലെ ദൈവരാജ്യത്തെ സ്വപ്നം കാണുന്ന, എന്നെയും നിങ്ങളെയും, അരികിലെ യാഥാർത്ഥ്യമായ ദൈവരാജ്യം അനുഭവിക്കാൻ അവൻ ഇന്നു ക്ഷണിക്കുന്നു. ഞങ്ങളുടെ വിശ്വാസക്കണ്ണു തുറന്നുതരണേയെന്ന് നമുക്ക് പ്രാർത്ഥിക്കാം. 

No comments:

Post a Comment