"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, August 9, 2016

"ഉത്രാളിക്കാവിൻ്റെ ആഘോഷങ്ങളുടെ മേൽ വീണ്ടും കരിനിഴൽ വീഴ്ത്തിയ മഹാദുരന്തം." (മത്താ. 24, 37-44)

"ഉത്രാളിക്കാവിൻ്റെ ആഘോഷങ്ങളുടെ മേൽ വീണ്ടും കരിനിഴൽ വീഴ്ത്തിയ മഹാദുരന്തം." (വായനാഗം - മത്താ. 24, 37-44)

പഞ്ചാബിൽ സേവനം ചെയ്യാൻ പുറപ്പെടുന്നതിനുമുമ്പേ, ശുശ്രൂഷ ചെയ്തിരുന്ന ഇടം പൂരങ്ങളുടെയും വെടിക്കെട്ടുകളുടെയും, അതിലേറെ മാമാങ്കത്തിൻ്റെയും ദേശമായ മച്ചാടായിരുന്നു. ഒത്തിരിയേറെ വർണ്ണങ്ങൾ ചാലിച്ചെടുത്തതാണ് അവിടുത്തെ ഓരോ ഓർമ്മകളും. അതിലൊന്ന് ചുറ്റുമുള്ള പ്രദേശങ്ങളിലെ ഉത്സവങ്ങളെക്കുറിച്ചു കേട്ടറിഞ്ഞവയും നേരിട്ടറിഞ്ഞവയുമായ ഓർമ്മകളാണ്. കുറ്റിയങ്കാവ്, ഉത്രാളിക്കാവ്, നെന്മാറ-വല്ലങ്കി തുടങ്ങീ ഇടങ്ങളൊക്കെ വെടിക്കെട്ട് പ്രേമികളുടെ സ്ഥിരം സങ്കേതങ്ങളാണ്. പാതിരായ്ക്കും പുലർച്ചക്കുമൊക്കെയുള്ള വെടിക്കെട്ടിന് ഏറെനേരം ഉറക്കമിളച്ചിരുന്ന് കാത്തിരിക്കുക, കിട്ടിയ പാടവരമ്പത്തും കടത്തിണ്ണയിലും അല്പനേരത്തേക്ക് തലചായ്ക്കുക തുടങ്ങിയവയിലൂടെയൊക്കെ, ഒരുപക്ഷെ ആകാശപ്പറവകളുടെ ജീവിതശൈലി സ്വന്തമാക്കുകയും അനുഭവിക്കുകയും ചെയ്യുന്ന വർഷത്തിലെ അപൂർവ്വദിനങ്ങൾ. ഈ ഓർമ്മകളുടെ നിറക്കൂട്ടിനെ കരിചായം പൂശിയ ദിനമായിരുന്നു, ഉത്രാളിക്കാവിലെ മഹാട്രെയിൻ ദുരന്തം. രാവിലത്തെ പത്രതലക്കെട്ടുകളിൽ ഒന്ന് ഇങ്ങിനെയായിരുന്നു, "ഉത്രാളിക്കാവിൻ്റെ ആഘോഷങ്ങളുടെ മേൽ വീണ്ടും കരിനിഴൽ വീഴ്ത്തിയ മഹാദുരന്തം." മുമ്പെങ്ങോ സംഭവിച്ചതിൻ്റെ തനിയാവർത്തനമെന്ന് ചുരുക്കം. വെടിക്കെട്ടിൻ്റെ ആകാശം ഭേദിക്കുന്ന ശബ്ദവും കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങളും ആവേശം കൊള്ളിച്ച്, എല്ലാ ലക്ഷ്മണരേഖകളും കടന്ന്, നൂറുകണക്കിനാളുകൾ റെയിൽവേ ട്രാക്കിൽ വിസ്മയിച്ച് നിൽക്കെ, സ്വജീവിതത്തിൻ്റെ മരണമണി മുഴക്കി കടന്നുവരുന്ന ട്രെയിനിൻ്റെ മുന്നിൽ നിന്ന് ഓടിമറയാൻ ചെവിയടഞ്ഞുപോയ ഹതഭാഗ്യർ. ദുരന്തങ്ങൾ കടന്നുവരുന്നത് പല വഴികളിലൂടെയാണ്. ചില ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധ്യമായേനെ, ചെറിയ കരുതലുകളും ശ്രദ്ധയും ഉണ്ടായിരുന്നെങ്കിലെന്ന് നാം പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകാം. അത്തരത്തിലൊന്നിനെ കുറിച്ചാണ് ഇന്നത്തെ ധ്യാനഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നത്. "നോഹ പേടകത്തിൽ പ്രവേശിച്ച ദിവസം വരെ, അവർ തിന്നും കുടിച്ചും, വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു. ജലപ്രളയം വന്ന് സംഹരിക്കുന്നതുവരെ അവർ അറിഞ്ഞില്ല." (മത്താ. 24, 38-39) ജീവിതത്തിൽ ലഭിക്കുന്ന അപായമണികൾക്കുപോലും ചെവികൊടുക്കാൻ പറ്റാത്തവണ്ണം നിൻ്റെ ആനന്ദവും ലഹരിയും ഘോഷങ്ങളും ഉയരാൻ ഒരിക്കലും ഇടയാകരുതെന്ന് ഇന്ന് തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു. മറിച്ചായാൽ, തമ്പുരാൻ്റെ അനുതാപത്തിനുള്ള ആഹ്വാനം ശ്രവിക്കാനോ, അവയോട് ശരിയായി പ്രത്യുത്തരിക്കാനോ സാധ്യമാകാതെ വരികയും ജീവിതം നഷ്ടമാകുകയും ചെയ്യും. ഉണർവ്വിൻ്റെ വരത്തിനായി നമുക്കു പ്രാർത്ഥിക്കാം.


No comments:

Post a Comment