"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, August 29, 2016

"കൂട്ടുകാരൊക്കെ ഇന്ന് പാർക്കിൽ പോകുന്നണ്ട്, ഡാഡീ, ഞാനും കൂടെ..." (മർക്കോ. 10, 35-45)

"കൂട്ടുകാരൊക്കെ ഇന്ന് പാർക്കിൽ പോകുന്നണ്ട്, ഡാഡീ, ഞാനും കൂടെ..." (വായനഭാഗം - മർക്കോ. 10, 35-45)

 ഫ്രാങ്കോയ്ക്ക് എന്നും ഇളയവളായ ചിഞ്ചുവിനോട് ഒരു പ്രത്യേകം സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. ചിലപ്പോഴെങ്കിലും അവളത് മുതലെടുത്തിരുന്നുവെന്ന് ഭാര്യ മീനു പറയാറുമുണ്ട്. എല്ലാ കുഞ്ഞുങ്ങളെപോലെയും തന്നെ, നിസ്സാര കാര്യങ്ങൾ പോലും, അവൾ ആഗ്രഹിച്ചത് ആ നിമിഷം തന്നെ അവൾക്ക് ലഭിക്കണം. മമ്മിവഴി സാധിക്കാത്തത്, ഡാഡിയുടെ അടുത്തെത്തിച്ച് അവൾ കാര്യം നേടും. അതിനുള്ള സൂത്രവഴികളൊക്കെ നേരത്തേ പഠിച്ചു വെച്ചതുപോലെ, അവളുടെ ഓരോ പെരുമാറ്റവും. ഓഫീസിൽ പോകാൻ നേരമാണ്, അവൾ സാധാരണ തൻ്റെ ആവശ്യങ്ങളുമായി ഡാഡിയുടെ അടുത്തു വരിക. കാരണം അവൾക്കറിയാം, ഡാഡീ ആ സമയത്ത് സാധാരണ ഒരു കാര്യവും നിഷേധിക്കില്ലെന്നും ഓഫീസിലേക്ക് കൃത്യസമയത്ത് പോകുമെന്നും. അന്നും അവൾ പതിവുപോലെ വന്നു, "കൂട്ടുകാരൊക്കെ ഇന്ന് പാർക്കിൽ പോകുന്നണ്ട്, ഡാഡീ, ഞാനും കൂടെ..." മുഴുമിപ്പിക്കുന്നതുമുമ്പേ, അവൾ കാര്യം നേടി ഡാഡിക്ക് റ്റാറ്റാ പറഞ്ഞു.

മക്കളുടെ ആവശ്യങ്ങൾ, എന്ത്?, എപ്പോൾ?, എങ്ങനെ? എന്നതിനേക്കാൾ, പലപ്പോഴും അവരോടുള്ള സ്നേഹവും വാത്സല്യവുമാണ്, മാതാപിതാക്കളെ തങ്ങളുടെ മക്കളുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ പ്രേരിപ്പിക്കുന്നതെന്ന്, ഏറെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തും. എന്നാൽ, ചിലപ്പോഴെങ്കിലും അത്തരത്തിൽ വളരുന്ന കുഞ്ഞുങ്ങൾ, വളർന്നുകഴിയുമ്പോഴും, നിഷേധങ്ങൾക്കും അസാധ്യതകൾക്കും മുമ്പിൽ പതറുന്നതായും തളരുന്നതായും കാണാൻ കഴിയും. മക്കൾ ഒന്നോ രണ്ടോ ഉള്ള അണുകുടുംബങ്ങളിലും സമ്പന്നർക്കിടയിലും ഇത് ഏറിവരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കാലഘട്ടത്തിൻ്റെ അടയാളങ്ങൾ മനസ്സിലാക്കി, മക്കളെ സഭക്കും സമൂഹത്തിനും, ഉത്തമരായ പൌരന്മാരായി വളർത്താനുള്ള, വിളിയേറ്റെടുത്തിരിക്കുന്ന ഏവരോടും, ഇന്ന് യേശുവിന് പറയാനുള്ളത്, ഇന്നത്തെ ധ്യാനഭാഗത്ത്, കുറിച്ചുവച്ചിരിക്കുന്നത് ശ്രദ്ധിക്കാം.

സഹശിഷ്യരല്ലാതെ മറ്റാരുംതന്നെ കൂടെയില്ലെന്ന്, കൃത്യമായി ഉറപ്പുവരുത്തിയിട്ടാണ്, അന്ന് യാക്കോബും യോഹന്നാനും, മഹത്വത്തിലായിരിക്കുമ്പോഴും യേശുവിൻ്റെ ഇടത്തും വലത്തും സീറ്റ് ലഭിക്കണമെന്ന കാര്യം, യേശുവിനോട് ഉണർത്തിച്ചത്. പക്ഷെ, അവസാനിച്ചത് ഗുരുവിൻ്റെ ജീവിതശൈലിയും പാഠങ്ങളും മറക്കരുതെന്ന നിത്യമായ ഓർമ്മപ്പെടുത്തലിലേക്കാണ്, "എന്നാൽ, നിങ്ങളുടെ ഇടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനുമായിരിക്കണം." (മർക്കോ. 10, 43-44) ക്രിസ്തു ശിഷ്യൻ വ്യത്യസ്തനെന്നർത്ഥം. അവൻ ലോകത്തോടും ലൌകികശൈലികളോടും ചേർന്ന്, അധികാരത്തിനും പ്രശസ്തിക്കും പിറകെ പോകാതെ, ദാസൻ്റെയും ശുശ്രൂഷകൻ്റെയും ശൈലി സ്വന്തമാക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു, ഗുരു. മാതാപിതാക്കളും രക്ഷിതാക്കളും, ഗുരുക്കന്മാരും പരിശീലകരും, യേശുവെന്ന ഈ ഉത്തമ ഗുരുവിനെ പിഞ്ചെന്ന്, തങ്ങളുടെ മക്കളെയും അർത്ഥികളെയും, തങ്ങളുടെ പേരും പ്രശസ്തിയും എന്നതിനേക്കാൾ, യേശുവിലേക്കും അവൻ്റെ ജീവിതശൈലിയിലേക്കും അടുപ്പിക്കുന്നവരാകാൻ ക്രിസ്തു ക്ഷണിക്കുന്നു. മറുവശത്ത്, മാതാപിതാക്കൾക്കും പരിശീലകർക്കും വിധേയപ്പെട്ട് ക്രിസ്തുജീവിതശൈലി സ്വന്തമാക്കി, ഉത്തമ ക്രൈസ്തവ ശിഷ്യരാകാനുള്ള വിളിയും. ദൈവകൃപയ്ക്കായ് നമുക്ക് പ്രാർത്ഥിക്കാം. 

No comments:

Post a Comment