"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, August 21, 2016

"അവർ ഇത് എത്ര തവണയായി പറയുന്നു, എന്നിട്ട് ലോകം അവസാനിച്ചോ?.." (ലൂക്കാ 12, 35-40)

"അവർ ഇത് എത്ര തവണയായി പറയുന്നു, എന്നിട്ട് ലോകം അവസാനിച്ചോ?.." (വായനഭാഗം - ലൂക്കാ 12, 35-40)

ലോകാവസാന നാളുകളെ പ്രവചിച്ചും പ്രചരിപ്പിച്ചും കാത്തിരുന്നവരുടെ എണ്ണവും തരവും കഴിഞ്ഞ നൂറ്റാണ്ടിൽ, ഈ നൂറ്റാണ്ടിനെ (രണ്ടു പതിറ്റാണ്ടേ ആയിട്ടുള്ളൂവെങ്കിലും) അപേക്ഷിച്ച്, താരതമ്യേന ഏറെ കൂടുതലായിരുന്നു എന്നു വിശ്വസിക്കുന്നവർ നിരവധിയാണ്. കാത്തിരിപ്പ് വൃഥാവിലായി എന്നു കരുതി ജീവിതം ഒടുക്കിയവരും, പുതു ട്രാക്കിൽ ജീവിതം തുടർന്നവരും, അനുകൂല സാഹചര്യങ്ങൾ വരെ അണികളെ ജാഗ്രതയിൽ സൂക്ഷിച്ചവരും, ചിത്രത്തിൻ്റെ ബാക്കിപത്രമാണ്. എന്നാൽ, ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇവയുടെയൊക്കെ വിലയിരുത്തലുകളിൽ പ്രധാന ഭാഗം കയ്യടക്കിയിരുന്നത്, ഈ പ്രവചനങ്ങളുടെയും പ്രചരണങ്ങളുടെയും പ്രധാന പ്രേരകശക്തി ബൈബിൾ പഠനങ്ങളാണെന്ന വാദമാണ്. പത്ര-മാസിക, ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ കടന്നുപോകുമ്പോൾ ലഭിക്കുന്ന തെളിവുകളും മറിച്ചല്ല. ഒത്തിരി തിരുവചനഭാഗങ്ങൾ ഇതിനായി "ഉപയോഗിക്ക"പ്പെട്ടിട്ടുണ്ട്. അത്തരം ശ്രേണിയിൽപ്പെട്ട ഒരു വായനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം.

തിരുവചനം പറയുന്നു, "നിങ്ങളും ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രൻ വരുന്നത്." (ലൂക്കാ 12,40) യേശുശിഷ്യൻ്റെ, സാത്താനും തിന്മയ്ക്കുമെതിരെയുള്ള നിതാന്ത ജാഗ്രതയേയും, ജീവിതകടമകളുടെയും ഉത്തരവാദിത്വങ്ങളുടെയും വിശ്വസ്ഥ കാര്യനിർവ്വഹണത്തിലെ ഉണർവിവനെയും കുറിക്കുന്ന പ്രസ്തുത വചനങ്ങളും മേല്പറഞ്ഞവർ തങ്ങളുടെ പാഠങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടു താനും. ഇതിനോട്, ഔസേപ്പിൻ്റെ വാദം ചേർത്തുവെച്ചതു കൊണ്ടു മാത്രം ഫലമുണ്ടാകുമെന്ന് കരുതുന്നില്ല. കാരണം, ഔസേപ്പിന് ഇവരോട് ഒരു തരം പുച്ഛമാണ്. അവരെകുറിച്ചുള്ള സംസാരം തുടങ്ങുമ്പോഴേ, അദ്ദേഹം പറയുമായിരുന്നു, "അവർ ഇത് എത്ര തവണയായി പറയുന്നു, എന്നിട്ട് ലോകം അവസാനിച്ചോ? രണ്ടായിരം കൊല്ലായതാ ഞങ്ങള്ടെ സഭ..." ഔസേപ്പ് സ്വരമുയർത്തുന്നതോടെ ചർച്ച തനിയെ മറ്റുവിഷയങ്ങളിലേക്കു തിരിയും.

ക്രിസ്തുവചനങ്ങളെ ദുരുപയോഗിക്കുന്നവർക്കു മുമ്പിൽ അവയെ ശരിയായി വ്യഖ്യാനിക്കാൻ ശ്രമിക്കുമ്പോഴേ, അവയുടെ സന്ദേശം ഇന്നിൻ്റെ സാഹചര്യത്തിൽ ക്രിസ്തുചൈതന്യത്തോട് ചേർത്ത് മനസ്സിലാക്കുമ്പോഴേ, തിരുവചനധ്യാനം നമ്മിൽ മുപ്പതും അറുപതും നൂറും മേനി ഫലമണിയുള്ളൂ. യേശു പറയുന്നു, "നിങ്ങൾ അരമുറുക്കിയും വിളക്കു കത്തിച്ചും ഇരിക്കുവിൻ." (ലൂക്കാ 12, 35) യജമാനൻ ദാസൻ്റെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ അവൻ എപ്രകാരം ഒരുക്കമുള്ളവനായിരിക്കണമെന്ന് ഓർമ്മപ്പെടുത്തുന്ന അർത്ഥപൂർണ്ണമായ തിരുവചനം, ഗുരുവിൻ്റെ മുമ്പിൽ സദാ തയ്യാറുള്ളവനായി കാണപ്പെടുന്ന ശിഷ്യചിത്രംപോലെ. അതിനെ എടുത്ത് സാമാന്യവത്ക്കരിച്ചും പെരുപ്പിച്ചും വ്യാഖ്യാനിക്കുമ്പോൾ ലഭിക്കുന്നതോ ലോകാന്ത്യഭീതിയും ആകുലതകളും. തീർത്തും ക്ഷണികവും നശ്വരവുമായ ഈ ലോകജീവിതത്തെ, തൻ്റെ നിരന്തര ജാഗ്രതയാലും വിശ്വസ്ഥതയാലും, നല്കപ്പെട്ട ദൈവീക കൃപകളെ സഫലമാക്കി, നിത്യജീവിതത്തിന് അർഹനാകാൻ ഓരോ ക്രൈസ്തവനെയും ക്ഷണിക്കുന്നു, ഈ തിരുവചനം. സ്വന്തം അന്ത്യത്തെക്കുറിച്ച് ചിന്തിച്ച് നവീകരണത്തിന് ഒരുങ്ങുന്നതിനേക്കാൾ, എത്രയോ ആശ്വാസമാണത്രേ, ലോകാന്ത്യത്തെ ചിന്തിക്കുന്നതും അതിനായി മറ്റുള്ളവരെ ഒരുക്കുന്നതും! ലിയോ ടോൾസ്റ്റോയ് പറഞ്ഞുവെച്ചത് ഓർത്ത് ഈ ധ്യാനം അവസാനിപ്പിക്കാം, "എല്ലാവരും ലോകത്തിൽ മാറ്റം വരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു, എന്നാൽ ആരും തന്നെ സ്വന്തം ജീവിതമാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നില്ല." ദൈവം അനുഗ്രഹിക്കട്ടെ. 

No comments:

Post a Comment