"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, August 20, 2016

അറിവ് അനുഭവമാകുമ്പോൾ അത്ഭുതങ്ങളുടെ കവാടങ്ങൾ തുറക്കപ്പെടുന്നു. (ലൂക്കാ 18, 35-43)

അറിവ് അനുഭവമാകുമ്പോൾ അത്ഭുതങ്ങളുടെ കവാടങ്ങൾ തുറക്കപ്പെടുന്നു.
(വായനഭാഗം - ലൂക്കാ 18, 35-43)

ആധുനിക ലോകം അറിവിൻ്റെ അനന്ത വിഹായസ്സിലേക്ക് സദാ മിഴിതുറന്നിരിക്കുന്നു എന്നത് ഏവരുടെയും അനുഭവമാണ്. ഇലക്ട്രോണിക് മാധ്യമങ്ങൾ, വളരെ പ്രത്യേകിച്ച്, "ന്യൂ ജെൻ" മൊബൈൽ ഫോണുകൾ അതിന് ഏറെ സഹായകവുമായിട്ടുണ്ടെന്നത് തർക്കമറ്റ വസ്തുതയാണുതാനും. കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിലേക്ക് വരെ, നവസാമൂഹിക-സമ്പർക്ക മാധ്യമങ്ങൾ ഇറങ്ങിചെന്നതും അവരുമായി ഇഴുകിചേർന്നതും എത്ര പെട്ടെന്നായിരുന്നു! എന്നാൽ, അറിവുകളുടെ ഈ വലിയ സമ്പത്ത് മനുഷ്യന് എന്തുമാത്രം ജീവിതത്തെ ജീവിതയോഗ്യമാക്കുന്നതിന് സഹായിച്ചുവെന്നത് പലപ്പോഴും നിസ്സാരമല്ലാത്ത തർക്കവിഷയമായിട്ടുണ്ട്. ലഭിക്കുന്ന അറിവുകളെ തൻ്റെ ജീവിതവുമായി ബന്ധിപ്പിക്കുന്നതിനോ, അവയിൽ തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനുമുള്ള വിവേകം സ്വായത്തമാക്കുന്നതിനോ, അവൻ പരാജയപ്പെടുന്നുവോ എന്ന് സംശയിക്കുന്നവർ ഏറെയായിരിക്കുന്നു. ജീവിതത്തെ നിഷേധാത്മകമായി കാണുകയും ക്രൂരവും മൃഗീയവുമായി അന്യജീവിതങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നവരുടെ എണ്ണം അനുദിനം ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. ഈയൊരു പശ്ചാത്തലത്തിലാണ്, ജന്മനാ അന്ധനായവൻ്റെ സൌഖ്യത്തെ വിവരിക്കുന്ന, ഇന്നത്തെ ധ്യാനവിഷയത്തിലേക്ക് നാം പ്രവേശിക്കുന്നത്.

തിരുവചനത്തിൽ നാം വായിക്കുന്നു,  "ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദം കേട്ട്, എന്താണ് സംഭവിക്കുന്നത് എന്ന് അവൻ അന്വേഷിച്ചു. നസറായനായ യേശു കടന്നുപോകുന്നുവെന്ന് അവൻ അറിഞ്ഞു. അപ്പോൾ അവൻ വിളിച്ചു പറഞ്ഞു, ദാവീദിൻ്റെ പുത്രാ, യേശുവേ, എന്നിൽ കനിയണമേ." (ലൂക്കാ 18, 36-38) തടസ്സങ്ങൾ കൂടുന്തോറും നിലവിളിയുടെ ശബ്ദവും ഉയർത്തിയുള്ള തീവ്രമായ പ്രാർത്ഥന. ഇവിടെ നാം കാണുന്നത്,  അന്ധൻ തനിക്ക് ലഭിച്ച അറിവിൻ്റെ നാളത്തെ തൻ്റെ പരിമിതിയിൽ കെടാതെ സൂക്ഷിച്ച് എങ്ങനെ തൻ്റെ ജീവിതത്തിനും അപരൻ്റെ ജീവിതത്തിൻ്റെ വെളിച്ചത്തിനുമായി ഉപയുക്തമാക്കിയെന്നതാണ്. ജീവിതത്തിൽ നമുക്കും ഒരുപാട് ക്രിസ്തു-അറിവുകൾ പലയളവുകളിലായി പലയിടങ്ങളിലും നിന്നായി ലഭിക്കുന്നുണ്ട്. എന്നാൽ, അവ എന്തുമാത്രം നാം പ്രയോജനപ്പെടുത്തുന്നുവെന്നതാണ്.

ക്രിസ്തുവിനെ കുറിച്ച് അറിഞ്ഞവരുടെ എണ്ണം പെരുകുകയും, അവനെ അനുഭവിച്ചവരുടെ എണ്ണം അനുദിനം കുറയുകും ചെയ്യുന്ന കാലഘട്ടത്തിൽ, ക്രിസ്തുവിനെ അറിഞ്ഞ നമ്മുടെ ഓരോരുത്തരുടെയും അറിവ് അനുഭവമായി മാറാൻ ക്രിസ്തു സ്പർശനത്തിനായി പ്രാർത്ഥിക്കാം. സാവൂളിൻ്റെ കാലഘട്ടത്തിലെന്നപോലെ ഇന്നും, ക്രിസ്തുവിനെ (ക്രിസ്തുവിൻ്റെ തുടർച്ചയായ സഭയെ) പീഡിപ്പിക്കുന്ന ISIS നെ പോലെയുള്ളവർ, ക്രിസ്തുവിനെ കുറിച്ച് അറിയാത്തവരല്ല. പക്ഷെ, അവർ ക്രിസ്തു അനുഭവം തീർത്തും ഇല്ലാത്തവരാണ്. ക്രിസ്തു അനുഭവം സ്വന്തമാക്കാതെ, ഞാനും ഉപരിപ്ലവ അറിവുകളിൽ മാത്രം സംതൃപ്തിയണഞ്ഞ് ജീവിച്ചാൽ, ഒരു പക്ഷെ, ഞാനും നാളെ ISIS നേക്കാൾ നാശം വിതയ്ക്കുന്ന, മറ്റുള്ളവരിലെ ക്രിസ്തുബീജത്തെ നശിപ്പിക്കുന്ന, ശക്തിയുടെയും പ്രസ്ഥാനത്തിൻ്റെയും തുടക്കമായി മാറാം. നവീകരണത്തിൻ്റെയും വിശ്വസ്ഥതയുടെയും ആത്മാവിനായി തീക്ഷ്തയോടെ പ്രാർത്ഥിക്കാം.  

No comments:

Post a Comment