"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, August 7, 2016

"അച്ചാ, ഇന്ന് വീട് വെഞ്ചിരിപ്പിന് പോകുന്നുണ്ടോ?" (ലൂക്കാ 9, 57-62)

"അച്ചാ, ഇന്ന്  വീട് വെഞ്ചിരിപ്പിന് പോകുന്നുണ്ടോ?" (വായനഭാഗം - ലൂക്കാ 9, 57-62)

കുർബ്ബാനക്ക് കൂടാൻ പോകാൻ തുടങ്ങിയ കാലഘട്ടം, അഞ്ചാം ക്ലാസ്സ് ഇനിയും ആരംഭിച്ചിട്ടില്ല. ഏറെ താല്പര്യമായിരുന്നു എന്നും അതിരാവിലെ വെള്ളമുണ്ടും വെള്ള ഫുൾകൈ ഷർട്ടുമിട്ട് പള്ളിയിൽ പോകാൻ. പിന്നീട് അച്ചന്മാരുമായി കൂടുതൽ അടുത്തു, അവരെ ചെറിയ കാര്യങ്ങളിൽ സഹായിക്കാൻ തുടങ്ങി, പുതിയ വികാരയച്ചനോ കൊച്ചച്ചനോ സ്ഥലം മാറിവരുമ്പോൾ ഇടവകയിലെ വീടുകളും വഴികളും കാണിക്കാനും മറ്റും. വർഷങ്ങൾ കഴിഞ്ഞ്, തിരുപ്പട്ടം സ്വീകരിക്കാനൊരുമ്പോൾ ആയിരത്തോളം വരുന്ന ഇടവകയിലെ എല്ലാ ഭവനങ്ങളിലും പോയി നേരിട്ട് ക്ഷണിക്കാൻ മാത്രം പരിചയമുണ്ടാകാൻ  എനിക്ക് അതു ഏറെ സഹായകമായി. പിന്നീട്, ഇടവകകളിൽ പുരോഹിതനായി ശുശ്രൂഷ ചെയ്യവേ, പലപ്പോഴും ഇടവകയെ അടുത്തറിയാൻ അൾത്താര ബാലന്മാരുടെ സഹായം തേടിയിട്ടുണ്ട്, എനിക്കെന്നപോലെ അവർക്കും കുടുംബങ്ങളെ അറിയാനും അവർക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്ന വൈദികജീവിതത്തിലേക്ക് താല്പര്യമുണ്ടാകാനൊക്കെയായി. അങ്ങനെയിരിക്കെ ഒരിടവകയിൽ, വളരെ താല്പര്യപൂർവ്വം ഇങ്ങോട്ട് സഹായിക്കാൻ തയ്യാറായി വന്ന ഒരു പയ്യനെ കണ്ടുമുട്ടി. സ്കൂൾ വിട്ടാൽ ഓടി വന്ന്, "അച്ചാ, ഇന്ന്  വീട് വെഞ്ചിരിപ്പിന് പോകുന്നുണ്ടോ?" എന്ന് അന്വേഷിക്കുമായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സഹായികളുടെ എണ്ണം മൂന്നും നാലുമായി ഉയർന്നു. എൻ്റെ സന്തോഷം ഇരട്ടിച്ചു. അടുത്ത ഞായറാഴ്ച അൾത്താരബാലസംഘത്തിൻ്റെ യോഗത്തിൽ അവരെ പ്രത്യേകം അഭിനന്ദിച്ചു സംസാരിച്ചു, പക്ഷെ വേണ്ടത്ര സപ്പോർട്ട് കിട്ടിയില്ല. കാര്യം അന്വേഷിച്ചപ്പോൾ ബിനുമോൻ അല്പം മടിയോടെ എഴുന്നേറ്റ് പറഞ്ഞു, "അവര് അച്ചനെ വീട് കാണിക്കാൻ വേണ്ടി വരണതല്ല, അച്ചൻ്റെ കൂടെ വന്നാൽ ചായയും കാപ്പിയും കുടിക്കാലോ..." അവൻ്റെ സംസാരം അവസാനിച്ചത് കൂട്ടച്ചിരിയിലാണ്. എന്നാലും, ഇന്നത്തെ ധ്യനവിഷയത്തിലൂടെ കടന്നുപോകുമ്പോൾ ചിലപ്പോഴെങ്കിലും നാമും യേശുമിശിഹായെ അനുഗമിക്കുന്നതിലെ സ്വാർത്ഥലക്ഷ്യങ്ങളെ, ഉദ്ദേശ ശുദ്ധിയെ പരിശോധിക്കുകയും തിരിച്ചറിയുകയും, ആവശ്യമെങ്കിൽ തിരുത്തു ചെയ്യുക ആവശ്യമാണെന്നു തോന്നി. തിരുവചനഭാഗത്ത് യുവാവു പറയുന്നുണ്ട്, "നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കു" (ലൂക്ക 9, 57) മെന്ന്. ചിന്തിക്കുക, നമ്മെ വിളിക്കുമ്പേൾ അവിടുത്തേക്കൊരു ലക്ഷ്യമുണ്ട്. അതു തിരിച്ചറിയാതെ നമ്മുടെ ലക്ഷ്യവുമായി അവനെ അനുഗമിക്കുന്നത് യുക്തമാണോ? അത്ഭുതങ്ങളും അടയാളങ്ങളും കണ്ട് അനുഗമിക്കുന്നവരും, പൌരോഹിത്യ-സമർപ്പിത ജീവിതത്തിലെ ബാഹ്യമായ സുഖസൌകര്യങ്ങൾ കണ്ട് ദൈവവിളി സ്വീകരിക്കുന്നവരുമൊക്കെ "അവനവൻ്റെ ക്രിസ്തുവിനെ" പൂജിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നവരാണ്. മുറിപ്പാടു ചൂണ്ടിക്കാട്ടി വിശ്വാസത്തിൽ ആഴപ്പെടാനും മറ്റുള്ളവരോട് പ്രഘോഷിക്കാനും ആഹ്വാനം ചെയ്യുന്നവൻ ഇന്നു തീർത്തും പറയുന്നു, "കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്. മനുഷ്യപുത്രന് തല ചായ്ക്കാൻ ഇടമില്ലെന്ന്." (ലൂക്കാ 9, 58) ഈ ക്രിസ്തുവിനെ ഏതു ജീവിതസാഹചര്യങ്ങളിലും അനുഗമിക്കാൻ തയ്യാറുകുമ്പോഴാണ്, യഥാർത്ഥ ക്രിസ്തുശിഷ്യരാ യി നാം മാറുക. പ്രസ്തുത കൃപയ്ക്കായി നമുക്കിന്നു പ്രാർത്ഥിക്കാം. 

No comments:

Post a Comment