"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, August 2, 2016

"അതാ കോളേജിൽ പോണ വാറൂൻ്റെ ചെക്കനാ, ചെന്നാ മെക്കട്ട് കേറും..." (മത്താ. 7, 15-20)

"അതാ കോളേജിൽ പോണ വാറൂൻ്റെ ചെക്കനാ, ചെന്നാ മെക്കട്ട് കേറും..." (വായനഭാഗം - മത്താ. 7, 15-20)

അടുത്തനാൾ വരെ നാട്ടിൻപുറത്തെ കല്യാണവിശേഷങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്, കല്യാണപ്പൊരുത്തമാണ് (ജാതകപൊരുത്തമല്ല ഇവിടെ അർത്ഥമാക്കുന്നത്). എന്നുകരുതി ആധുനിക തലമുറ വിവാഹാവസരങ്ങളിൽ പൊരുത്തമൊന്നും നോക്കുന്നില്ലായെന്ന്, ഇതിനർത്ഥമില്ല. ഈ പൊരുത്തം ഇന്നത്തെ തലമുറയെപോലെ, വധൂവരന്മാർ തമ്മിൽ മാത്രമായി, അവരുടെ അഭിലാഷങ്ങളും അഭിരുചികളും തൊഴിലും മാത്രമായി, ചുരുങ്ങിയിരുന്നില്ല എന്നതാണ് അതിൻ്റെ പ്രത്യകത. വിവാഹാലോചനകൾ ആരംഭിച്ച് ഒരുവിധം ഉറപ്പിക്കാൻ മനസ്സൊരുങ്ങുമ്പോൾ, അടുത്തബന്ധുക്കളും വേണ്ടപ്പെട്ടവരും ചേർന്ന്, സാധ്യമാകുന്ന രീതിയിലൊക്കെ, അന്വേഷണം നടത്തും. കുടുംബപാരമ്പര്യത്തെക്കുറിച്ച്, ബന്ധുക്കളെക്കുറിച്ച്, അയൽവക്കത്തെക്കറിച്ച്, ഭവനത്തിൽ നിന്ന് മാറി താമസിച്ച് പഠിച്ച/ജോലി ചെയ്ത സാഹചര്യങ്ങളെക്കുറിച്ച്, സുഹൃദ് ബന്ധങ്ങളെക്കുറിച്ച്, തുടങ്ങീ ഒരു നൂറായിരം കാര്യങ്ങളെക്കുറിച്ച്. എന്താ ഇതിൻ്റെയൊക്കെ അർത്ഥം? ഫലത്തെ തിരിച്ചറിയാൻ പ്രയാസപ്പെടുന്നിടത്തും അതിനുള്ള സാധ്യത കുറവുള്ളിടത്തും വൃക്ഷത്തെ തിരിച്ചറിയാനുള്ളൊരു തീവ്രമായ ശ്രമം. ഇന്നത്തെ ധ്യാനവിഷയത്തിൽ യേശുമിശിഹാ പറയുന്നുണ്ട്, "നല്ല വൃക്ഷം നല്ല ഫലവും, ചീത്ത വൃക്ഷം ചീത്ത ഫലവും നല്കുന്നു. നല്ല വൃക്ഷത്തിനു ചീത്ത ഫലങ്ങളോ, ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കുവാൻ സാധിക്കുകയില്ലാ" (മത്താ. 7, 17-18) യെന്ന്. അതുകൊണ്ടല്ലേ, പലപ്പോഴും ചിലരെ നോക്കി, "അതാ കോളേജിൽ പോണ വാറൂൻ്റെ ചെക്കനാ, ചെന്നാ മെക്കട്ട് കേറും..." എന്ന കണക്ക് പലരും പറയുന്നത് നാം കേട്ടിട്ടുണ്ടാകുക. ശിഖരങ്ങൾക്ക് നല്ല ഫലങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കണമെങ്കിൽ, അത് തായ്ത്തടിയോട് ചേർന്നിരിക്കണം (യോഹ. 15, 5). വഴിയും സത്യവും ജീവനുമായ ക്രസ്തുവിനോട് (യോഹ. 14, 6), ക്രസ്തുമൂല്യങ്ങളോട് അഭേദ്യമായി ചേർന്നിരിക്കുന്നില്ലായെങ്കിൽ, നമുക്കും നല്ല ഫലങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുകയില്ല. നല്ല ഫലങ്ങൾ പുറപ്പെടുവിക്കാത്ത ജീവിതങ്ങളോ, നിത്യശിക്ഷക്ക് അർഹരാകുകയും (മത്താ. 7, 19) ചെയ്യും. ആയതിനാൽ, ക്രിസ്തുവിനോടും അവൻ്റെ മൂല്യങ്ങളോടും അനുനിമിഷം ചേർന്നുനിന്ന് നിലനില്ക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുന്ന ശിഷ്യരായി (യോഹ. 15, 16) നമുക്കോരോരുത്തർക്കും മാറാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.       

No comments:

Post a Comment