"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, August 15, 2016

"ചോദ്യശരങ്ങളേറെയുണ്ടെൻ പക്കൽ, മറുചോദ്യങ്ങൾക്കോ നിശ്ശബ്ദതയെന്ന ഏക ഉത്തരവും." (ലൂക്കാ 14, 1-6)

"ചോദ്യശരങ്ങളേറെയുണ്ടെൻ പക്കൽ, മറുചോദ്യങ്ങൾക്കോ നിശ്ശബ്ദതയെന്ന ഏക സമ്പാദ്യവും." (വായനഭാഗം - ലൂക്കാ 14, 1-6)

ജീവിതയാത്രയിൽ വിമർശനങ്ങളും പരിഹാസങ്ങളും ഒട്ടും നേരിടാത്തവരായി ആരും തന്നെ കാണുമെന്ന് കരുതുന്നില്ല; ചിലർ അവയെ അതിജീവിച്ചു മുന്നോട്ട് പോകുന്നു, വേറെ ചിലർ അവക്കു മുമ്പിൽ തളർന്ന്, തകർന്ന് തരിപ്പണമാകുന്ന കാഴ്ചകളും വിരളമല്ല.  തള്ളേണ്ടവയെ തള്ളിയും കൊള്ളേണ്ടവയെ കൊണ്ടുമുള്ള ജീവിതമാണ് ലക്ഷ്യത്തോട് നമ്മെ ചേർത്തുനിർത്തുക. ചില വിമർശനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് ഓർമ്മപ്പെടുത്തുന്ന വിൻസ്റ്റൻ എസ്. ചർച്ചിലിൻ്റെ പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്, "വഴിയരികിൽ കുരയ്ക്കുന്ന ഓരോ പട്ടിയേയും കല്ലെറിയാനായി നിന്നാൽ, നീ ഒരിക്കലും നിൻ്റെ ലക്ഷ്യത്തിലെത്തുകയില്ലാ" യെന്ന്. സുവിശേഷങ്ങളിലൂടെ നാം കടന്നുപോകുമ്പോൾ, എല്ലാ സുവിശേഷങ്ങളും ഒരുപോലെ രേഖപ്പടുത്തിയിരിക്കുന്ന പല വിവരണങ്ങളിൽ ഒന്ന്, യേശു തർക്കങ്ങളിലേർപ്പെടുന്നതും വിമർശനങ്ങളെ കൈകാര്യം ചെയ്യുന്നതുമാണ്. അവയിലൊന്ന്, ഇന്നത്തെ ധ്യാനവിഷയമാണുതാനും. നന്മചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടവൻ്റെ പുറകിൽ അവർ കച്ചകെട്ടിയിറങ്ങിയത് അവനെ ശ്രവിക്കാനല്ലാ, മറിച്ച്, കണ്ണിലെണ്ണയൊഴിച്ച് അവനെ ശ്രദ്ധിക്കാൻ. എന്തിനെന്നോ, അവൻ നന്മചെയ്യുന്നത് നിയമങ്ങൾക്കെതിരാണോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കാൻ. കാപട്യത്തിൻ്റെ ഈ ഫരിസേയ വഴികളെക്കുറിച്ച് പണ്ടെങ്ങോ മനസ്സിൽ കുറിച്ചത് ഓർമ്മയിൽ വരികയാണ്,

"ചോദ്യശരങ്ങളേറെയുണ്ടെൻ പക്കൽ,
മറുചോദ്യങ്ങൾക്കോ, നിശ്ശബ്ദതയാം ഏക സമ്പാദ്യവും.
ചൊല്ലുമോ, പ്രിയരേയിതു പ്രമാണപ്രേമമോ,
അതോ, ഇതെൻ കാപട്യ ജീവിതസാരമോ?
ചൊല്ലിത്തരുമോയെൻ പ്രാണപ്രിയരേ?"

നന്മക്കെതിരെ നില്ക്കുന്ന പ്രമാണങ്ങൾ, തീർത്തും ഉറകെട്ടവയെന്ന് ഓർമ്മപ്പെടുത്തി, അവൻ മഹോദരരോഗിക്ക് കരുണയോടെ സൌഖ്യം നല്കുന്നതായി നാം തിരുവചനത്തിൽ വായിക്കുന്നു. "യേശു നിയമജ്ഞരോടും ഫരിസേയരോടുമായി ചോദിച്ചു, സാബത്തിൽ രോഗശാന്തി നല്കുന്നത് അനുവദനീയമോ, അല്ലയോ? അവർ നിശ്ശബ്ദരായിരുന്നു. യേശു അവനെ അടുത്തു വിളിച്ച് സുഖപ്പെടുത്തി അയച്ചു." (ലൂക്കാ 14,3-4) ക്രിസ്തുവിൻ്റെ ആത്മാവുള്ളവൻ ഈ ഭൂമിയിൽ ജീവിക്കുമ്പോൾ, കാപട്യത്തിൻ്റെ മുഖംമൂടികളൊക്കെ മാറ്റി, ആത്മാർത്ഥതയുടെ പുളിപ്പുള്ള യഥാർത്ഥ അപ്പം ഭക്ഷിക്കാൻ തമ്പുരാൻ കൃപ നല്കട്ടെന്ന് പ്രാർത്ഥിക്കുന്നു.

No comments:

Post a Comment