"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, August 5, 2016

താഴേയ്ക്കിറങ്ങാനും താഴെയായിരിക്കാനും താല്പര്യം നഷ്ടപ്പെടുന്നവർ... (മത്താ. 17, 1-9)

താഴേയ്ക്കിറങ്ങാനും താഴെയായിരിക്കാനും താല്പര്യം നഷ്ടപ്പെടുന്നവർ... (വായനഭാഗം - മത്താ. 17, 1-9)

അന്നു കുർബ്ബാന കഴിഞ്ഞു മടങ്ങുമ്പോൾ പതിവുകുശലത്തിനിടയിൽ മറിയച്ചേടത്തി ത്രേസ്യാമ്മയോട് ചോദിച്ചു, "നീ പോരുന്നുണ്ടോടീ ധ്യാനം കൂടാൻ? സീയോനിൽ അടുത്തയാഴ്ച തോമാസച്ചൻ്റെ തിരുവചനാഭിഷേക ധ്യാനമാണ്." ത്രേസ്യാമ്മ മറുപടിയായി ചോദിച്ചു, "മറിയാമ്മ ചേച്ചി പക്ഷെ, കഴിഞ്ഞമാസല്ലേ താമസിച്ചുള്ള  ധ്യാനം കൂടിയത്?" സംസാരം കൂടൂതൽ മുന്നോട്ടു പോകാതിരികേകാൻ എന്നോണം മറിയാമ്മ ചേടത്തി ഒരടി മുന്നോട്ട് നടന്നിട്ട് പറഞ്ഞു, "നീ പോരുന്നെങ്കിൽ വാ, എനിക്ക് ആ ധ്യാനകേന്ദ്രത്തിൽ നാലഞ്ചുദിവസം ധ്യനം കേട്ടും ശുശ്രൂഷ ചെയ്തും പോന്നാൽ ഒരു സുഖമാ.." തിരുവചനത്തിനു നമ്മെ ശുദ്ധീകരിക്കാനും സൌഖ്യപ്പടുത്താനും ബലപ്പെടുത്താനും സാധിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് കൊണ്ടുതന്നെ മറ്റൊരു വിചാരത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുകയാണ്. ചിലപ്പോഴെങ്കിലും ചിലരെങ്കിലും കൂടെക്കൂടെ ധ്യാനകേന്ദ്രത്തിലേക്ക് പോകുന്നത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ, ഇന്നത്തെ ധ്യാനവിഷയം മനസ്സിലേക്ക് ഓടിയെത്താറുണ്ട്. തിരുവചനത്തിൽ നാം വായിക്കുന്നു: പത്രോസ് യേശുവിനോട് പറഞ്ഞു, "കർത്താവേ, നാം ഇവിടെയായിരിക്കുന്നത് നല്ലതാണ്. നിനക്കു സമ്മതമാണെങ്കിൽ ഞങ്ങൾ ഇവിടെ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാം - ഒന്ന് നിനക്ക്, ഒന്ന് മോശക്ക്, ഒന്ന് ഏലിയായ്ക്." (മത്താ. 17, 4) സാധാരണ നിലയിൽ എല്ലാവരെയും സന്തോഷിപ്പിക്കേണ്ട ഒരു പ്രഖ്യപനം. എന്നാൽ, തമ്പുരാനായുള്ള കൂടാരനിർമ്മാണത്തിനുള്ള ശുഷ്ക്കാന്തിയുടെ കാന്തിയെ നിഷ്പ്രഭമാക്കുന്ന ഒരു ചിത്രമാണ് നാം തുടർന്ന് കാണുന്നത് - ഗുരു ശിഷ്യപ്രമുഖരെ താഴ്വാരത്തിലേക്കു നയിക്കുന്നു. രോഗങ്ങളിൽ നിന്നും വ്യാധികളിൽ നിന്നും ഉള്ള വിടുതലിന് സഹായം പ്രതീക്ഷിക്കുന്നവരാണ് താഴെ, മലയുടെ അടിവാരത്ത്, കാത്തിരിക്കുന്നത്. അവരെ മറന്ന് മലമുകളിലായിരിക്കുകയെന്നത് അക്രൈസ്തവമാണെന്ന് അവൻ നമ്മെ ഇന്ന് ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇതുപോലെ, അനുദിന ജീവിതത്തിൽ നിന്ന് ഓടിയൊളിക്കാനെന്നോണം മലമുകളിൽ കയറുന്നവർക്ക് (ധ്യാനകേന്ദ്രത്തിൽ കൂടെക്കൂടെ ആയിരിക്കുന്നവർക്ക്), താഴെ മലയടിവാരത്തെ ശുശ്രൂഷയിലാണ് (അനുദിന ജീവിത ഉത്തരവാദിത്വങ്ങളുടെ നിർവ്വഹണത്തിലാണ്) അവൻ കൂടുതൽ സംപ്രീതൻ എന്ന് തിരിച്ചറിയാൻ ദൈവം കൃപ നല്കട്ടെ.  

No comments:

Post a Comment