"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, August 6, 2016

"അച്ചനോട് നന്ദി പറയാൻ വന്നതാ, വിഷ്ണൂ..." (ലൂക്കാ.17, 11-19)

"അച്ചനോട് നന്ദി പറയാൻ വന്നതാ, വിഷ്ണൂ..." (വായനഭാഗം - ലൂക്കാ.17, 11-19)

രണ്ടര മാസം മാത്രം ശുശ്രൂഷ ചെയ്ത, തീർത്തും ഗ്രാമാന്തരീക്ഷത്തിലെ ഒരു കൊച്ചു പള്ളി. ഒരു ദിവസം ബലിയർപ്പണമൊക്കെ കഴിഞ്ഞ്, ഓഫീസിലെ കൊച്ചു കൊച്ചു ജോലികൾ പൂർത്തിയാക്കി കൊണ്ടിരിക്കെ, രണ്ടു കുട്ടികൾ വന്ന് കതകിൽ മുട്ടി, അകത്തേക്ക് വരാനുള്ള അനുവാദം ചോദിച്ചു. അവർ പള്ളിയുടെ തൊട്ടുപുറകിലെ ഹൈന്ദവ വീട്ടിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ആര്യയും ആറാം ക്ലാസ്സിൽ പഠിക്കുന്ന വിഷ്ണുവുമായിരുന്നു. വന്ന കാര്യം തിരക്കിയപ്പോൾ ആര്യ മുന്നോട്ട് വന്ന് പറഞ്ഞു, "അച്ചമ്മ പറഞ്ഞ് വന്നതാ, ഇവന് വേണ്ടി പ്രാർത്ഥിക്കാൻ. ഇവനെപ്പോഴും വായിൽ വിരലിട്ട് ചപ്പിക്കൊണ്ടിരിക്കും. നടക്കുമ്പോഴും ഉറങ്ങുമ്പോഴും കയ്യ് വെറുതെ വെക്കില്ല ഇവൻ." ചേച്ചിയുടെ വിവരണം കൂടുമെന്ന് ഭയന്നോ എന്തോ, അവൻ തിരിച്ചുപോകാൻ തിരക്കു കാണിക്കുന്നതുപോലെ തോന്നിയപ്പോൾ, അവനെ അടുത്തേക്ക് വിളിച്ച്, രണ്ടുപേരുടേയും തലയിൽ കൈകൾ വെച്ച് പ്രാർത്ഥിച്ചു. അതിനുശേഷം, അവനോട് ചില കാര്യങ്ങൾ ചെയ്യാൻ നിർദ്ദേശിച്ച്, എല്ലാദിവസവും വന്ന് കാണണമെന്നും പ്രാർത്ഥിച്ചുപോകണമെന്നും പറഞ്ഞു. ഒരു മുടക്കവും കൂടാതെ മൂന്നാഴ്ചയോളം വന്നുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ എനിക്കു സ്ഥലം മാറ്റമായി ഞാൻ പുതിയ ഇടവകയിൽ വന്നു. ഏതാനും മാസങ്ങൾക്കുശേഷം പഴയ ഇടവകയിലെ തിരുനാളിൽ പങ്കെടുക്കാൻ പോയ സമയം. ആളുകൾ വട്ടംകൂടി കുശലം പറഞ്ഞുകൊണ്ടിരിക്കെ, കൂട്ടത്തിൽ രണ്ടുപേരെ പ്രത്യേകം ശ്രദ്ധിച്ചു, ആര്യയും വിഷ്ണുവും. അയൽപക്കത്തെ കുട്ടികളായതുകൊണ്ട് അവർക്കെല്ലാം അവരെ നന്നായി അറിയാം. ആര്യയോട് വിശേഷം ചോദിച്ചുകൊണ്ടിരിക്കെ അവൾ പറഞ്ഞു, "അച്ചനോട് നന്ദി പറയാൻ വന്നതാ, വിഷ്ണൂ. ഇപ്പോൾ അവൻ്റെ വിരലുകുടിയൊക്കെ മാറി. അച്ചമ്മ പ്രത്യേകം പറഞ്ഞു വീട്ടിലേക്കൊന്നു വരാൻ." ഇന്നത്തെ ധ്യാനവിഷയത്തിലൂടെ കടന്നുപോകുമ്പോൾ ഇതുപോലുള്ള അനേകം സംഭവങ്ങൾ നമ്മുടെ ഓരോരുത്തരുടെയും മനസ്സിലേക്കു കടന്നുവരുന്നുണ്ടാകാം. പരീക്ഷകൾക്കുമുമ്പേ, പാഠപുസ്തകങ്ങളുടേയും പഠനോപകരണങ്ങളുടെയും വെഞ്ചിരിപ്പു മാമാങ്കവും പ്രാർത്ഥനയും മറ്റുമൊക്കെ കഴിഞ്ഞ്, റിസൽറ്റ് വന്നാൽ എത്ര നല്ല മാർക്ക് ദൈവാനുഗ്രഹത്താൽ ലഭിച്ചാലും, തിരിച്ചു വന്ന് അക്കാര്യം അറിയിക്കുകയോ നന്ദിപറയുകയോ പലർക്കും ഇന്ന് അന്യമാണ്. അപ്പോഴാണ്, ആര്യയും വിഷ്ണുവുമൊക്കെ, ക്രിസ്തുവിൻ്റെ ഓർമ്മപ്പെടുത്തലിലെന്നപോലെ ഇന്നും മിഴിവോടെ മനസ്സിലേക്കു ഓടി വരുന്നത്. യേശു ചോദിച്ചു, "പത്തുപേരല്ലേ സുഖപ്പെട്ടത്. ബാക്കി ഒമ്പതുപേർ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചു വന്നു ദൈവത്തെ മഹത്വപ്പെടുത്തണമെന്ന് തോന്നിയില്ലേ?" (ലൂക്കാ. 17, 17-18) ഈ ധ്യാനം അപരൻ്റെ കുറവുകളിലേക്ക് എത്തിനോക്കാനെന്നതിനേക്കാൾ, കൊടുത്തുതീർക്കാൻ പറ്റാത്തത്ര കടപ്പാടുള്ള ഞാൻ, ദൈവസന്നിധിയിൽ നിരന്തരം നന്ദിയുള്ളവനായി ജീവിക്കുന്നോ എന്നു, ആത്മപരിശോധന ചെയ്യാൻ എന്നെയും നിങ്ങളെയും സഹായിക്കട്ടെ. 

No comments:

Post a Comment