"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, August 13, 2016

"അച്ചൻ ആവശ്യപ്പെടുന്ന കാര്യങ്ങളൊക്കെ വേഗം നടന്നുകിട്ടുന്നുണ്ടല്ലോ, എന്താ ഇതിൻ്റെ പിന്നിലെ സൂത്രം." (ലൂക്കാ. 18, 1-8)

"അച്ചൻ ആവശ്യപ്പെടുന്ന കാര്യങ്ങളൊക്കെ വേഗം നടന്നുകിട്ടുന്നുണ്ടല്ലോ, എന്താ ഇതിൻ്റെ പിന്നിലെ സൂത്രം." (വായനഭാഗം - ലൂക്കാ. 18, 1-8)

സമൂഹജീവിതവും അതിൻ്റെ അടിസ്ഥാന ഘടകമായ കുടുംബ ജീവിതവുമൊക്കെ നമ്മെ പഠിപ്പിക്കുന്ന പ്രധാന പാഠങ്ങളിൽ ഒന്ന്, നാം പരസ്പരം ഒത്തിരിയേറെ കടപ്പെട്ടവരും ആശ്രിതരുമാണെന്നതാണ്. പുലർത്തുന്ന ബന്ധങ്ങളിൽ ഒരേ സമയം, നാം അധികാരികളും അധീനരുമായി തീരുകയെന്തെന്നത്, ശരിക്കും നാമവിടെ പഠിച്ചറിയുന്നു. മറ്റൊരർത്ഥത്തിൽ, ഒരേ സമയം അപ്പനും മകനും, അമ്മയും മകളും, ഗുരുവും ശിഷ്യനുമൊക്കെയായി മനസ്സും ഭാവവും പൊരുത്തപ്പെടാൻ തീർത്തും ഒരുക്കപ്പെടുന്ന ജീവിത പാഠശാല. അതുകൊണ്ടുതന്നെ, ഒറ്റപ്പെട്ടും വേറിട്ടും, സ്വതന്ത്രമായുമൊക്കെ ജീവിക്കാൻ ഏറെ പ്രലോഭിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, സമൂഹജീവിതത്തിൻ്റെ പ്രാധാന്യം മിഴിവോടെ തിരിച്ചറിയാൻ നാം പരിശ്രമിച്ചേ മതിയാകൂ. ഈ അടുത്ത നാളുകൾ, സമൂഹ ജീവിതത്തിൻ്റെ സുന്ദരമായ പാഠങ്ങൾ അല്പാല്പം അനുഭവിച്ചറിയാൻ ദൈവം ഒരുക്കി തന്നിരിക്കുകയാണ്. ഒരിക്കൽ, അത്താഴം കഴിഞ്ഞ് നടക്കാനിറങ്ങിയ സമയം സഹോദര വൈദികരിലൊരാൾ പറഞ്ഞു, "വല്യച്ചനോട്, അച്ചൻ ഈയിടെ ആവശ്യപ്പെടുന്ന കാര്യങ്ങളൊക്കെ, വേഗം നടന്നുകിട്ടുന്നുണ്ടല്ലോ അച്ചോ, എന്താ ഇതിൻ്റെ പിന്നിലെ സൂത്രം." ഞാൻ മറുപടി പറഞ്ഞു, "ഈയിടെ എന്നു അച്ചൻ പറഞ്ഞതു ശരിയാ, പക്ഷെ, ഇതിനു മുമ്പേ പലതവണയും നിഷേധിക്കപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ ശാന്തമായി തിരിച്ചുപോരുകയും, ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളിലെ ആത്മാർത്ഥതയും തീക്ഷ്ണതയും അല്പം പോലും ചോരാതെ തുടരുകയും ചെയ്തു." നാം മനുഷ്യരുടെ മുമ്പാകെ യാചിക്കുന്ന ഓരോ യാചനയും തമ്പുരാൻ ശ്രദ്ധിക്കുന്നുണ്ട്. ശുദ്ധമായ അധരങ്ങളോടും നിർമ്മലമായ മനസാക്ഷിയോടുംകൂടെയുള്ള നിരന്തരമായ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാൻ അവിടുന്ന് ഇടവരുത്തുന്നുവെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന തിരുവചമാണ് ഇന്നത്തെ ധ്യാനവിഷയം. വിധവയുടെ ശുദ്ധവും നിരന്തരവുമായ പ്രാർത്ഥനക്ക് തടസ്സം നില്ക്കാൻ കഴിയാത്തവണ്ണം ദുഷ്ടനായ ന്യായാധിപൻ്റെ മനസ്സുമാറുന്ന ചിത്രം. യേശു തമ്പുരാൻ പറയുകയാണ്, "അങ്ങനെയെങ്കിൽ, രാവും പകലും തന്നെ വിളിച്ചുകരയുന്ന തൻ്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിന് കാലവിളംബം വരുത്തുമോ? അവർക്ക് വേഗം നീതി നടത്തിക്കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു." (ലൂക്കാ. 18, 7-8) പ്രാർത്ഥന ബന്ധങ്ങളുടെ താക്കോലാണ്, തമ്പുരാനുമായും മനുഷ്യനുമായും. ഈ താക്കോൽ നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനും, കൂടെക്കൂടെ ഉപയോഗിക്കാനും ഉള്ള, ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം. 

No comments:

Post a Comment