"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, August 8, 2016

"ഇത്തവണ ധ്യാനം കൂടാനൊന്നും പോയില്ലേ, തങ്കമ്മേ..." (മത്താ. 9, 18-26)

"ഇത്തവണ ധ്യാനം കൂടാനൊന്നും പോയില്ലേ, തങ്കമ്മേ..." (വായനഭാഗം - മത്താ. 9, 18-26)


ജീവിതത്തലെപ്പോഴോ, കൈമുതലായി കിട്ടിയ ദൈവവികദാനമായ വിശ്വാസം നഷ്ടപ്പെട്ടതിനുശേഷം, പത്രോസിന്, വിശ്വാസപരമായതും മതപരമായതുമായ എന്തിനോടും എന്നും ഒരുതരം പുച്ഛവും പരിഹാസവും അവജ്ഞയുമാണ്. രാവിലെ കഞ്ഞീം കുടിച്ച് വീട്ടിൽ നിന്നിറങ്ങിയാൽ, വഴിയോരത്ത് എവിടെയോ പറ്റിയ ഇരയെയും കാത്തിരിപ്പാണ്. സ്ഥിരമായി പള്ളിയിൽ പോകുന്നവരെയോ, ധ്യാനത്തിനു പോകുന്നവരെയോ കണ്ടാൽ പറയും വേണ്ട, ഒന്നു കൊളുത്താതെ പത്രോസ് വെറുതെ വിടില്ല. അതുകൊണ്ട്, പത്രോസിനെ അകലെ നിന്ന് കാണുമ്പോൾ തന്നെ ആളുകൾ അടക്കം പറയാൻ തുടങ്ങും, "മേടിക്കാനുള്ളവരൊക്കെ സഞ്ചിയും പിടിച്ച് തയ്യാറായിക്കോ, പത്രോസ് കാത്തിരിപ്പുണ്ടെ" ന്ന്. അന്ന് ബസ്സിറങ്ങി വരുന്ന കൂട്ടത്തിൽ തങ്കമ്മയും ഉണ്ടായിരുന്നു. തലേന്നാൾ പശുവിനെ മാറ്റി കെട്ടാൻ നേരം ഒന്നു വീണതാ. രാവിലെ ഡോക്ടറെ കാണിച്ചു വലതു കയ്യിൽ പ്ലാസ്റ്ററിട്ട് വരുന്ന വഴി. ഇടയ്ക്കൊക്കെ ധ്യാനത്തിന് പോകുകയും മറ്റുള്ളവരെ ധ്യാനത്തിന് കൊണ്ടുപോകുകയും ചെയ്തിരുന്ന അവരെ ഈ പരുവത്തിൽ കണ്ടപ്പോൾ പത്രോസ് ഏറെ സന്തോഷത്തോടെ കൊത്തി ചോദിച്ചു, "ഇത്തവണ ധ്യാനം കൂടാനൊന്നും പോയില്ലേ, തങ്കമ്മേ... രോഗശാന്തിശുശ്രൂഷയുള്ള ധ്യാനാണെന്നാ കേട്ടത്." പത്രോസിനെപോലെയുള്ള വ്യക്തികൾ എക്കാലത്തുമുണ്ടായിരുന്നു. ഇന്നത്തെ ധ്യനവിഷയഭാഗത്തും നാം ഇതുപോലുള്ളവരെ കാണുന്നുണ്ട്; അത്ഭുതങ്ങളെയും അടയാളങ്ങളെയും പരിഹസിക്കുന്നവർ. അവർ ജീവിതത്തിൽ അനുഗ്രഹം പ്രാപിക്കില്ലെന്ന് മാത്രമല്ല, മറ്റുള്ളവരുടെ ജീവിതത്തിലെ അത്ഭുതങ്ങൾ കണ്ടുപോലും മാനസാന്തരപ്പെടാൻ സാധ്യമാകാതെ പുറന്തള്ളപ്പെടും. നാം വചനത്തിൽ വായിക്കുന്നു, "യേശു പറഞ്ഞു, 'ബാലിക മരിച്ചിട്ടില്ല. അവൾ ഉറങ്ങുകയാണ്.' അവരാകട്ടെ, അവനെ പരിഹസിച്ചു. ജനക്കൂട്ടത്തെ പുറത്താക്കിയശേഷം അവൻ അകത്തുകടന്ന്, അവളെ കൈയ്ക്കുപിടിച്ച് ഉയർത്തി. അപ്പോൾ ബാലിക എഴുന്നേറ്റു." (മത്താ. 9, 24-25) നിൻ്റെയും അപരൻ്റെയും ജീവിതത്തിലെ, അത്ഭുങ്ങൾക്കും അടയാളങ്ങൾക്കും ആവശ്യമായ ദൈവദാനമായ വിശ്വാസം, നിരന്തരം ഉജ്ജ്വലിപ്പിക്കുന്നതിനു പകരം പരിഹാസകനും പരദൂഷകനുമായി മാറിയാൽ, നീ പുറന്തള്ളപ്പെടും തീർച്ച. ഇന്ന് നമുക്കു പ്രാർത്ഥിക്കാം, ദൈവമേ, എൻ്റെ അല്പവിശ്വാസം പരിഹരിക്കണേയെന്ന്.  

No comments:

Post a Comment