"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, August 18, 2016

മുക്കുവർ മറന്നതും മറക്കരുതാത്തതും... (മാർക്കോ. 10, 13-16)

മുക്കുവർ മറന്നതും മറക്കരുതാത്തതും...  (വായനഭാഗം - മാർക്കോ. 10, 13-16)

ജീവിതം തന്നെ ദൈവത്തിൻ്റെ അനന്തവും തീർത്തും ഉദാരവുമായ ദാനമാകുമ്പോൾ, ജീവിതയാത്രയിലെ ഉയർച്ചതാഴ്ചകളെ ജോബിൻ്റെ മനോഭാവത്തോടെ കാണാൻ (ജോബ് 2, 21), കുറേക്കൂടെ ഉൾക്കാഴ്ച നാം ഇനിയും നേടേണ്ടതുണ്ടെന്ന് കരുതാൻ ഇടയായിട്ടുണ്ട്. ദൈവത്തിൻ്റെ വഴികൾ വ്യത്യസ്തങ്ങളെങ്കിലും വിളിയിൽ അവനെന്നും വശ്വസ്തനാണ് (1 കൊറി. 1, 9), വിളി സ്വീകരിച്ചവൻ വിളിയോട് വിശ്വസ്ഥത പുലർത്തുന്നതിനേക്കാൾ (വെളി. 3,2), വിളിയെ ഇടംവലം സ്ഥാനമാനങ്ങൾക്കുള്ള വി.ഐ.പി പാസ്സായി മാത്രം കരുതി ജീവിക്കുമ്പോൾ (മർക്കോ. 10, 37), ശിഷ്യത്വത്തിൻ്റെ തനിമ നഷ്ടമാകുകയും വിളിച്ചവൻ്റെ ശകാരം ഏല്ക്കുകയും ചെയ്യും. ഇക്കാര്യത്തെ സുന്ദരമായി ഓർമ്മപ്പെടുത്തുന്ന തിരുവചനമാണ് ഇന്നത്തെ ധ്യാനവിഷയം.

"അവൻ തൊട്ട് അനുഗ്രഹിക്കുന്നതിനുവേണ്ടി ശിശുക്കളെ അവൻ്റെ അടുക്കൽ അവർ കൊണ്ടുവന്നു. ശിഷ്യന്മാരാകട്ടെ അവരെ ശകാരിച്ചു. ഇതു കണ്ടപ്പോൾ യേശു കോപിച്ച് അവരോട് പറഞ്ഞു, ശിശുക്കൾ എൻ്റെ അടുത്തു വരാൻ അനുവദിക്കുവിൻ. അവരെ ടതയരുത്." (മർക്കോ. 10,13-14) ഒരിക്കൽ മീൻ പിടിച്ചിരുന്നവരെ, മനുഷ്യരെ പിടിക്കുന്ന മുക്കുവരാക്കാൻ വിളിച്ചിട്ട് (ലൂക്കാ 5,10), പ്രസ്തുത വിളിയെല്ലാം മറന്നവരെപോലെ ജീവിക്കാൻ തുടങ്ങിയിരിക്കുന്നു, ക്രിസ്തുശിഷ്യർ. ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിക്കാതെ, തന്നെത്തന്നെ ശൂന്യനാക്കി ദാസൻ്റെ രൂപം സ്വീകരിച്ച ക്രിസ്തുവിനേക്കാളും (ഫിലി. 2, 6-7) ഉയർന്നവരായിരിക്കുന്നു, ക്രിസ്ത്യാനി. ദൈവത്തിൻ്റെ മുക്കുവരാകാൻ വിളിക്കപ്പെട്ടവർ മറന്നതും ഒരിക്കലും മറക്കരുതാത്തതുമായ ഒരു പാഠമാണ് ക്രിസ്തു അവരെ ഓർമ്മിപ്പിച്ചതും, ഇന്ന് "ആധുനിക മുക്കുവരായ" നമ്മെ ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നതും.

ഗുരുവിലേക്കുള്ള വളർച്ച എന്നുപറയുന്നത് ഗുരു വളർന്നവരിലേക്കും വളർന്നിടത്തേക്കുമുള്ള വളർച്ച കൂടിയാണ്. അക്കാര്യം മറന്നവർ ഇന്ന് ഗുരുവിൻ്റെ ശൈലിയൊക്കെ മറന്ന്, ഗുരുവിൻ്റെ മഹത്വത്തിൻ്റെ സിംഹാസനം മാത്രം ലക്ഷ്യം വെക്കുന്നു. സ്വർഗ്ഗം വെടിഞ്ഞ് ഭൂമിയെ പ്രണയിച്ചവനെ അനുഗമിക്കുന്നവന്, ഈ മണ്ണോ, ഈ മണ്ണിൻ്റെ മക്കളുടെ വേദനകളോ ഒന്നും, തന്നെ ബാധിക്കാത്തതും, ഉയരങ്ങളും ഉയരങ്ങളിലെ സിംഹാസനങ്ങളും നിത്യം ധ്യാനവിഷയമാക്കുകയും ചെയ്യുമ്പോൾ, ക്രിസ്തുവിൻ്റെ ശകാരം ഇന്നു നമ്മിലേക്കും നീളുമെന്നറിയുക. ഈ ലോകത്തിലെ നിസ്സാരമായതുപോലും ദൈവാനുഗ്രഹം പേറണമെന്ന് അവൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒന്നിനും തടസ്സമാകാനല്ല, മറിച്ച് എല്ലാറ്റിനെയും എല്ലാവരെയും കരത്താൽ അനുഗ്രഹിച്ച് അനുഗ്രഹിച്ച്, അനുഗ്രഹം തന്നെയായി മാറാൻ അവൻ വിളിക്കുന്നു, എന്നെയും നിങ്ങളെയും. ആയതിനാൽ, എളിമയുടെയും അനുതാപത്തിൻ്റെയും കൃപയ്ക്കായ് ഇന്നു നമുക്കു പ്രാർത്ഥിക്കാം. 

No comments:

Post a Comment