"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, July 31, 2016

"ഉറങ്ങുന്നവനെ ഉണർത്താം, എന്നാൽ ഉറക്കം നടിക്കുന്നവനെ ഉണർത്താനാവില്ല." (മർക്കോ. 12, 28-31)

"ഉറങ്ങുന്നവനെ ഉണർത്താം, എന്നാൽ ഉറക്കം നടിക്കുന്നവനെ ഉണർത്താനാവില്ല." (വായനഭാഗം - മർക്കോ. 12, 28-31)

മനുഷ്യജീവിതത്തിൽ പലപ്പോഴും പ്രതീക്ഷകളെ അസ്ഥാനത്താക്കിയും മുറിപ്പെടുത്തിയും ബന്ധങ്ങൾ അറ്റുപോകുന്നതിന് പലകാരണങ്ങളിൽ ഒന്ന് ബന്ധങ്ങളിൽ പുലർത്തപ്പെടാതെ പോകുന്ന വിശ്വസ്ഥത അല്ലെങ്കിൽ വളരെ പ്രകടമായി കാണുന്ന കാപട്യ സ്വഭാവമാണ്. ധാർമ്മിക ദൈവശാസ്ത്രജ്ഞനും കൂടിയായ വിശുദ്ധ അൽഫോൺസ് മരിയ ലിഗോരിയുടെ തിരുനാൾ ഇന്ന് ആഘോഷിക്കപ്പടുമ്പോൾ, ജീവിതത്തിലെ സത്യസന്ധതയിലേക്കും സുതാര്യ പ്രകൃതത്തിലേക്കും തിരുസ്സഭ പ്രത്യേകമായി നമ്മെ ഓരോരുത്തരെയും ക്ഷണിക്കുകയാണ്. കാപട്യക്കാരെ നോക്കി പലപ്പോഴും ആവർത്തിക്കപ്പെടുന്ന പഴമൊഴിയാണ്, "ഉറങ്ങുന്നവനെ ഉണർത്താം, എന്നാൽ ഉറക്കം നടിക്കുന്നവനെ ഉണർത്താനാവില്ല" എന്നത്. എല്ലാം അറിയുന്നവനാണെങ്കിലും ഒന്നും അറിയാത്തവനെപോലെ ജീവിക്കുകയെന്നതും ഇതിൻ്റെ മറ്റൊരു രൂപമാണ്. ഇത്തരത്തിലൊരു വിഷയം ഈശോ ഇന്നത്തെ ധ്യാനവിഷയഭാഗത്ത് കൈകാര്യം ചെയ്യുന്നുമുണ്ട്. എല്ലാറ്റിലും പ്രധാനമായ കല്പനയെക്കുറിച്ചുള്ള എല്ലാം അറിയുന്ന നിയമജ്ഞൻ്റെ ചോദ്യവും അതിനുള്ള ക്രിസ്തുവിൻ്റെ മറുപടിയും കഴിഞ്ഞ് നിയജ്ഞൻ എന്ന "സെഷൻ മോഡറേറ്ററുടെ" തന്ത്രപരമായ സമാപന സന്ദേശം കേട്ട്, "അവൻ ബുദ്ധിപൂർവ്വം മറുപടി പറഞ്ഞു എന്നു മനസ്സിലാക്കി യേശു പറഞ്ഞു, 'നീ ദൈവരാജ്യത്തിൽ നിന്ന് അകലെയല്ല.'" (മർക്കോ. 12, 34) ഒരു പക്ഷെ, ഫ്രാൻസീസ് പാപ്പ പറയുന്ന "ജീവിതത്തിലെ എല്ലാറ്റിനോടുമുള്ള ഒരു തരം നയതന്ത്രപരമായ തുറവി" യുടെ ചില കണികകൾ നമുക്കിവിടെ കാണാനാകും. ഈ തുറവി പലപ്പോഴും അവനെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനെ യഥാർത്ഥത്തിൽ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അവൻ അറിയുന്നില്ല, മനുഷ്യരുടെ കാഴ്ചപ്പാടിൽ അവൻ ദൈവരാജ്യത്തിലാണെന്ന് കരുതപ്പെടുമെങ്കിലും. കാപട്യത്തിൽ പൊതിഞ്ഞ ഈ ബുദ്ധിയും വിവേകമാണല്ലോ , സോളമന് രാജ്യവും രാജത്വവും നഷ്ടപ്പെടാൻ കാരണമായത് (1രാജാ. 11, 9-11). ജീവിതത്തിൽ നാം നിരന്തരം പുലർത്തുന്ന സത്യസന്ധതയിൽ സംപ്രീതനായി, "ഇക്കാര്യങ്ങൾ ബുദ്ധിമാന്മാരിൽ നിന്നും വിവേകികളിൽ നിന്നും മറച്ച്, ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിനക്ക് നന്ദിപറയുന്നു" (മത്താ. 11, 25) വെന്ന് തൻ്റെ ശിഷ്യരെ നോക്കി പിതാവിനോട് ആനന്ദത്തോടെ പ്രാർത്ഥിച്ച യേശു തമ്പുരാൻ ഇന്നുമുതൽ നമ്മെ ഓർത്തും സന്തോഷിക്കാൻ ഇടവരട്ടെ.

No comments:

Post a Comment