"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, July 6, 2016

"അപ്പാ പോര്ണ്ടാ, ന്നാ ഞാനൂണ്ട്..." (യോഹ. 10,22-28)

"അപ്പാ പോര്ണ്ടാ, ന്നാ ഞാനൂണ്ട്..." (യോഹ. 10,22-28)

അന്നൊരു ദിവസം പള്ളിയിലേക്ക് പോകാനൊരുമ്പോൾ, അനുജൻെറ മൂന്നു വയസ്സുകാരൻ  മകനോട് ഞാൻ ചോദിച്ചു, "ആൻവീ, നീ പള്ളീലേക്ക് പോരുന്നുണ്ടോ?" ഏറെയൊന്നും ആലോചിക്കാതെ അവൻ പറഞ്ഞു, "അപ്പാ പോര്ണ്ടാ, ന്നാ ഞാനൂണ്ട്..." ആരൊക്കെ കൂടെയുണ്ടെങ്കിലും അവന് ശരിയായ ബലവും സുരക്ഷിത്വവും അനുഭവിക്കാൻ സാധിക്കുന്നത് അവൻെറ പപ്പയിൽ നിന്നാണ്. അവന് അപ്പനെയും അപ്പന് അവനെയും അറിയാമെന്ന് വിളിച്ചോതുന്ന ഒരു കൊച്ചു സംഭവം. ഇതിനു സമാനമായ, അതിലും മഹത്തായ ഒരു ചിന്ത പകരുകയാണ് ഇന്നത്തെ ധ്യാനവിഷയം. "എൻെറ ആടുകൾ എൻെറ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം, അവ എന്നെ അനുഗമിക്കുന്നു. ഞാൻ അവക്ക് നിത്യജീവൻ നല്കുന്നു. അവ ഒരിക്കലും നശിച്ചു പോകുകയില്ല. അവയെ എൻെറ അടുക്കൽ നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല." (യോഹ. 10, 27-28) കണ്ടാലും, എത്ര വലിയ ഉറപ്പാണ് നമുക്ക് തമ്പുരാനിൽ നിന്ന് ലഭിച്ചിരിക്കുന്നത്. പരസ്പരബന്ധത്തിന് ആധാരമായ സ്നേഹവും, വിശ്വാസവും ശരണവുമെല്ലാം അവിടെ അതിൻെറ പൂർണ്ണതയിൽ കാണാൻ കഴിയുന്നു. അങ്ങനെയെങ്കിൽ, മനുഷ്യ ബന്ധങ്ങളിൽ നാം കാണിക്കുന്ന ആശ്രയബോധത്തേക്കാളും എത്രയോ വലിയ ആശ്രയബോധവും സ്നേഹവും നാം സർവ്വശക്തനും നിത്യനുമായ തമ്പുരാനോട് കാണിക്കണം. വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, "ഞാൻ ബലഹിനനും പാപിയും ശത്രുവുമായിരിക്കെ, യേശുക്രിസ്തു എനിക്കു വേണ്ടി മരിച്ചു." (റോമ. 5, 6-10) ഈ സ്നേഹത്തോട് വിശ്വസ്ഥതയിൽ പ്രത്യുത്തരിക്കാൻ ദൈവകൃപ യാചിക്കാം. 

No comments:

Post a Comment