"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, July 13, 2016

"ഓഫീസിലേക്കുള്ള വരവ് കണ്ടാൽ തോന്നും ഇന്ന് മലമറിക്കാനുള്ള ഒരുക്കത്തിലാണെന്ന്..." (മാർക്കോ. 11, 12-14, 20-26)

"ഓഫീസിലേക്കുള്ള വരവ് കണ്ടാൽ തോന്നും ഇന്ന് മലമറിക്കാനുള്ള ഒരുക്കത്തിലാണെന്ന്..." (വായനഭാഗം - മാർക്കോ. 11, 12-14, 20-26)

എവിടെയൊക്കെയോ വെച്ച് മനുഷ്യജന്മം കാപട്യത്തിൻ്റെയും പൊയ്മുഖത്തിൻ്റെയും തടവിലാകുമ്പോൾ, ആടിതിമിർക്കുന്ന കോലം തുള്ളലുകൾപ്പുറം അസ്ഥിത്വം തന്നെ അർത്ഥശൂന്യമായി മാറുകയും ചെയ്യുമ്പോൾ, അത് ശപിക്കപ്പെട്ടതായി പരിണമിക്കുകയും നിലനില്പിനുള്ള അവകാശം തന്നെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. വെറും കാട്ടികൂട്ടലുകളും പൊള്ളത്തരങ്ങളുമായി മുന്നേറുന്നവരെ നോക്കി സമൂഹം കമൻ്റുകൾ പാസാക്കാൻ തുടങ്ങും, "ഓഫീസിലേക്കുള്ള വരവ് കണ്ടാൽ തോന്നും ഇന്ന് മലമറിക്കാനുള്ള ഒരുക്കത്തിലാണെന്ന്..." അല്ലെങ്കിൽ, "നടപ്പും ഭാവവും കണ്ടാൽ തോന്നും ഏതോ കോലോത്തെ തമ്പ്രാട്ടിക്കുട്ടിയാണെന്ന്." ഇല്ലാത്തവ ഉണ്ടെന്ന് മറ്റുള്ളവരെ അറിയിക്കുവാനും ബോദ്ധ്യപ്പെത്തുവാനും ഉള്ള വ്യഗ്രത കെണിയിലേക്കും നിത്യനാശത്തിലേക്കും നയിക്കുമെന്ന് ഇന്നത്തെ തിരുവചനഭാഗം നമ്മെ ഓർമ്മപ്പെടുത്തുന്നു. "അകലെ തളിരിട്ടു നില്ക്കുന്ന ഒരു അത്തി മരം കണ്ട്, അതിൽ എന്തെങ്കിലും ഫലങ്ങളുണ്ടാകാം എന്നു വിചാരിച്ചു അവൻ അടുത്തുചെന്നു. എന്നാൽ ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത് അത്തിപ്പഴങ്ങളുടെ കാലവുമല്ലായിരുന്നു." (മർക്കോ. 11, 13) അത്തിപ്പഴങ്ങളുടെ കാലമല്ലാതിരിക്കെയുള്ള തളിർപ്പ് കാപട്യവും പൊയ്മുഖമണിയലുമാണ്. വിശുദ്ധിയില്ലാത്തവൻ കാപട്യത്തിൻ്റെ വിശുദ്ധസ്ത്രമണിഞ്ഞ് വിശുദ്ധവമായവ കൈകാര്യം ചെയ്യുമ്പോഴും വിശ്വസ്ഥതയില്ലാത്തവൻ കാപട്യത്തിൻ്റെ സുവർണ്ണതാക്കോലുമേന്തി പൊതുമുതലുകൾ കൈകാര്യം ചെയ്യുമ്പോഴും, ഓർക്കുക, നിൻ്റെ ജീവിതത്തിൻ്റെ നിത്യശിക്ഷാവിധിയുടെ  മേൽ സ്വയം കയ്യൊപ്പ് ചാർത്തിക്കഴിഞ്ഞെന്ന്. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.     

No comments:

Post a Comment