"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, July 12, 2016

"ഈ പിരീഡ് കരടി മാഷാ, മാഷ് വന്നിട്ടില്ല...." (യോഹ. 12, 23-28)

"ഈ പിരീഡ് കരടി മാഷാ, മാഷ് വന്നിട്ടില്ല...."  (വായനഭാഗം - യോഹ. 12, 23-28)

ഈ അടുത്തകാലങ്ങളിൽ ഇറങ്ങിയ സിനിമകളിൽ "ക്ലാസ്മേറ്റ്സ്," നോട്ട് ബുക്ക്," "ലാസ്റ്റ് ബഞ്ച്," തുടങ്ങീ ചില സിനിമകൾ യുവാക്കൾ ഏറെ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അവയിൽ പലതും, പഠിച്ച സ്കൂളും പരിസരവും, അധ്യാപകരും കൂട്ടുകാരും, എന്നുവേണ്ട എല്ലാത്തരം മണ്ടത്തരങ്ങരങ്ങളും വികൃതിത്തരങ്ങളുമൊക്കെ വീണ്ടും ഏറെ വർണ്ണങ്ങളോടെ മനസ്സിൽ ചേക്കാറാൻ സഹായിക്കുകയും ചെയ്തിട്ടുണ്ടത്രേ. പലതിലും നിറഞ്ഞുനിന്ന ഒന്ന് അദ്ധ്യാപകരെ കുറ്റപ്പേര് വിളിച്ചതും അവരുമായി വഴക്കടിച്ചതും  അവരെ ഫൂളാക്കിയതുമൊക്കെ പിന്നീട് തിരിച്ചറിയുന്നതും ഏറ്റുപറയുന്നതുമാണ്. "എന്താ ഇന്ന് ഇവിടെ ഇത്ര ബഹളം," എന്ന പ്രധാന അദ്ധ്യാപകൻ്റെ ചോദ്യത്തിന്, "ഈ പിരീഡ് 'കരടി മാഷാ', മാഷ് വന്നിട്ടില്ല...." എന്ന കണക്കെയുള്ള ഉത്തരങ്ങളൊക്കെ ഇത്തരത്തിലുള്ള കുസൃതി നിക്ഷേപത്തിൽ നിന്നുള്ളതാണ്. മാതാ-പിതാ-ഗുരു ദൈവം എന്ന് പഠിച്ചതൊക്കെ മറന്നുള്ള ആ ജീവിതത്തിന് ഒരു പുനർവായന നല്കുകയാണ് ഇന്നത്തെ സുവിശേഷഭാഗം. യേശു തമ്പുരാൻ പറയുകയാണ്, "എന്നെ ശുശ്രൂഷിക്കുന്നവനെ എൻ്റെ പിതാവ് ബഹുമാനിക്കും." മാതാ-പിതാ-ഗുരുക്കൾ ദൈവത്തിൻ്റെ സേവകാത്മക്കളാണ്. "ഈ എളിയവരിൽ ഒരുവന് ചെയ്തുകൊടുത്തപ്പോൾ നിങ്ങൾ എനിക്കു തന്നെയാണ്" എന്ന യേശുവചനം നമുക്ക് ഇവിടെ ചേർത്ത് വായിക്കുകയും ആവാം. അവരെ നാം ബഹുമാനിക്കുമ്പോൾ പിതാവായ ദൈവം നമ്മെ കൂടുതലായി അനുഗ്രഹിക്കും. എപ്പോഴൊക്കെ അവരെ അവമാനിക്കുകയും താഴ്ത്തികെട്ടുകയും ചെയ്യുന്നുവോ, അപ്പോഴൊക്കെ ദൈവാനുഗ്രഹം നമ്മിലേക്ക് ഒഴുക്കാൻ സ്വയം തടസ്സങ്ങൾ തീർക്കുകയാണ് നാമെന്ന് തിരിച്ചറിയണം. വാഗ്ദാനത്തോടുകൂടിയ ഏക ദൈവകല്പന മാതാപിതാക്കളെ  ബഹുമാനിക്കണമെന്നതാണെന്ന് തിരിച്ചറിഞ്ഞ്, ക്രിയാത്മകമായി പ്രസ്തുത കല്പനയോട് പ്രത്യുത്തരിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

No comments:

Post a Comment