"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, July 17, 2016

"പറഞ്ഞത് കേട്ടില്ലല്ലോ, അത്താഴം നിനക്ക് ഇന്ന് ഇരുട്ടത്ത്!." (മത്താ. 23, 34-39)

"പറഞ്ഞത് കേട്ടില്ലല്ലോ, അത്താഴം നിനക്ക് ഇന്ന് ഇരുട്ടത്ത്!." (വായനഭാഗം - മത്താ. 23, 34-39)

പല്ലി, പാറ്റ, പാമ്പ് തുടങ്ങീ സകലമാന ജീവികളെയും കൂടാതെ ഇരുട്ട്, ഇടിവെട്ട്, ഇടിമിന്നൽ എന്നിവയെയും വല്ലാണ്ട് ഭയന്നിരുന്ന ചെറുപ്രായത്തിൽ, കുറുമ്പും കുസൃതിയും ആവോളം സ്വന്തമായി കൃഷിചെയ്തിരുന്ന നാളുകളിൽ, അനുസരണകേടിനുള്ള അപ്പാപ്പൻ്റെ വലിയൊരു ശിക്ഷാവിധിയായിരുന്നു, "പറഞ്ഞത് കേട്ടില്ലല്ലോ, അത്താഴം നിനക്ക് ഇന്ന് ഇരുട്ടത്ത്." ഭക്ഷണം വല്യ ഇഷ്ടമായിരുന്നെങ്കിലും ഇരുട്ടലിരുന്ന് കഴിക്കാന്ന് വെച്ചാൽ... ഓർക്കാനേ വയ്യ... ഞാൻ ഭയന്ന് നിലവിളിക്കാൻ തുടങ്ങും (കേൾക്കുന്ന മറ്റുള്ളവർ ആർത്തുചിരിക്കാനും). ഒരു പക്ഷെ, കുറ്റങ്ങൾക്കുള്ള ശിക്ഷകളിൽ ഇന്നും നിലനില്ക്കുന്ന വലിയ മതിലിനകത്തെ ഇരുട്ടും ഒറ്റപ്പെടലുമൊക്കെ മനുഷ്യനെ കുറ്റകൃങ്ങൾ ചെയ്യുന്നതിൽ നിന്ന് ഒരു പരിധിവരെ അകറ്റുന്നുവെന്ന് പറയുന്നതും ശരിയായിരിക്കാം. ശ്രദ്ധാപൂർവ്വം വായിച്ചാൽ, ഇന്നത്തെ ധ്യാനഭാഗത്ത്  യേശുക്രിസ്തുവും ഇത്തരത്തിലുള്ള ഒരു ശിക്ഷാവിധിയെക്കുറിച്ച് തന്നെയാണ് പറയുന്നത്, "കർത്താവിൻ്റെ നാമത്തിൽ വരുന്നൻ അനുഗ്രഹീതനാണ് എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല." (മത്താ. 23, 39) തിരസ്ക്കരിച്ചവർ വിണ്ടും തന്നെ സ്വീകരിക്കുംവരെ അനുഭവിക്കേണ്ട അന്ധകാരം - ലോകത്തിൻ്റെ പ്രകാശമായ യേശുവിൻ്റെ (യോഹ. 8, 12) സാന്നിദ്ധ്യമില്ലായ്മ അനുഭവിക്കുന്ന അവസ്ഥ. ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ശിക്ഷയില്ല. ക്രിസ്തുസാന്നിദ്ധ്യവും സാമിപ്യവും നഷ്ടമായി അന്ധകാരത്തിൽ സാത്താൻ്റെ കൂടെയായിരുന്ന് പാപത്തിലേക്കും പാപത്തിൻ്റെ ശമ്പളമായ മരണത്തിലേക്കും നയിക്കപ്പെടുക. ഈ വലിയ ഭയപ്പാടിൽ നിന്നാണ് പാപം ചെയ്തവനെങ്കിലും അനുതാപത്തോടെ വിണ്ടും വീണ്ടും ദാവീദ് രാജാവ് തമ്പുരാനോട് പ്രാർത്ഥിച്ചത്, "അങ്ങേ സന്നിധിയിൽ നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങേ പരശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയരുതേ!" (സങ്കീ. 51, 11) എന്ന്. ഈ പ്രാർത്ഥനയിൽ പങ്കുചേർന്ന് എന്നും പ്രകാശത്തിൽ ആയിരിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.   

No comments:

Post a Comment