"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, July 28, 2016

"പപ്പേടെ വണ്ടി വന്നു... പപ്പേടെ വണ്ടി വന്നു..." (യോഹ. 11, 17-26)

"പപ്പേടെ വണ്ടി വന്നു... പപ്പേടെ വണ്ടി വന്നു..." (യോഹ. 11, 17-26)

റബ്ബറിൻ്റെ പഴയ വള്ളിച്ചെരുപ്പ് ചെറിയ വട്ടത്തിൽ മുറിച്ച്, ശീമകൊന്നയുടെ തണ്ടെടുത്ത് പാകത്തിൽ വെട്ടിയെടുത്ത്, വണ്ടിയുണ്ടാക്കി ഓടിച്ചിരുന്ന കാലത്തിൽ നിന്ന് വ്യത്യസ്തമായി, ഇന്ന് ഏറെ കളിപ്പാട്ടങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് ലഭ്യമാണ്. ചിലപ്പോൾ കളിപ്പാട്ടങ്ങളുടെ ആധിക്യം ഭവനത്തിലെ ഷോകേയ്സുകളടെയോ, അലമാരികളുടെയോ എണ്ണം വർദ്ധിക്കാൻ തന്നെ കാരണമായിട്ടുണ്ട്. ഒന്നോ രണ്ടോ അല്ലേ ഉള്ളൂ അതുകൊണ്ട് ഒന്നിനും കുറവില്ലാതെ തന്നെ കുഞ്ഞുങ്ങൾ വളരണമെന്നത് ന്യായവും യുക്തവും, അതിലേറെ കാലഘട്ടത്തിന് ചേർന്നതുമാണെന്ന് സമ്മതിക്കാതെ വയ്യ. എന്നാൽ, ഈ സുന്ദര കളിപ്പാട്ടങ്ങളുമായുള്ള സല്ലാപങ്ങൾക്കിടയിലും കുഞ്ഞുങ്ങളുടെ മനസ്സ് പൂർണ്ണമായും സംതൃപ്തമല്ല എന്നു ചിലപ്പോൾ തോന്നാൻ ഇടയായിട്ടുണ്ട്. മുന്നിലൂടെ പലരും കടന്നുപോകുമ്പോൾ അവരൊക്കെ തൻ്റെ കളിപ്പാട്ടങ്ങളുമായുള്ള കളികൾക്ക് തടസ്സമാണെന്ന കണക്ക് പ്രതികരിച്ചിരുന്ന ആൻവിൻ മോൻ, പപ്പയുടെ ബൈക്കിൻ്റെ സ്വരം കേട്ടപ്പോൾ, "പപ്പേടെ വണ്ടി വന്നു... പപ്പേടെ വണ്ടി വന്നു..." എന്നു വിളിച്ചു പറഞ്ഞ് കളിപ്പാട്ടങ്ങളൊക്കെ ഉപേക്ഷിച്ച് പുറത്തേക്ക് ഓടിപ്പോകുമ്പോൾ മനസ്സെന്നോടു മന്ത്രിച്ചു, "പൂർണ്ണമായതിനും സത്യമായതിനും വേണ്ടിയുള്ള ദാഹം മനുഷ്യനിൽ എല്ലാ ഘട്ടത്തിലും കാലഘട്ടത്തിലുമുണ്ട്." വി. ആഗസ്തീനോസ് അതിനെ ഇപ്രകാരമാണ് വർണ്ണിച്ചത്,"ദൈവമേ, അങ്ങിൽ വിലയം പ്രാപിക്കുന്നതുവരെ എൻ്റെ ആത്മാവ് അസ്വസ്ഥമാണ്." ഇന്നത്തെ ധ്യാനവിഷയത്തിലും അത്തരത്തിലുള്ള ഒരു ദാഹം വെളിപ്പെടുന്നുണ്ട്. തിരുവചനത്തിൽ നാം വായിക്കുന്നു, "അനേകം യഹൂദർ മർത്തായെയും മറിയത്തെയും അവരുടെ സഹോരനെ പ്രതി ആശ്വസിപ്പിക്കാൻ വന്നിരുന്നു. യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മർത്താ ചെന്ന് അവനെ സ്വീകരിച്ചു." (യോഹ. 11, 19-20) അയൽക്കാരുടെയും ചാർച്ചക്കാരുടെയും സ്നേഹിതരുടെയും ആശ്വാസവാക്കുകൾക്കുമേൽ ഉയർന്ന ഒന്നിനുവേണ്ടിയുള്ള ഒരു ദാഹം മർത്തായിൽ നമുക്കിവിടെ ദർശിക്കാം. വി. പൌലോസ് വാക്കുകളിൽ പറഞ്ഞാൽ, "പൂർണ്ണമായതു ഉദിക്കുമ്പോൾ അപൂർണ്ണമായതൊക്കെ അസ്തമിക്കും." (1 കൊറീ. 13, 10) അതേ, നശ്വരമായ ഊ ലോകത്ത് ആയിരിക്കുമ്പോഴും അനശ്വരമായതിനെ അന്വേഷിക്കാനും അറിയാനും അനുഭവിക്കാനും അതുവഴി, ശാശ്വതമായ സമാധാനവും സന്തോഷവും സ്വന്തമാക്കാനും വഴിയും സത്യവും ജീവനുമായ ദൈവം നമുക്കോരുത്തർക്കും കൃപ പ്രദാനം ചെയ്യട്ടെ.   

No comments:

Post a Comment