"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, July 21, 2016

"അച്ചോ, ഒരു എഴുത്ത് തന്നാൽ ഉപകാരമായി, എനിക്കു ധ്യാനത്തിന് പോകാനാ..." (മർക്കോ. 8, 22-26)

"അച്ചോ, ഒരു എഴുത്ത് തന്നാൽ ഉപകാരമായി, എനിക്കു ധ്യാനത്തിന് പോകാനാ..." (മർക്കോ. 8, 22-26)

പുതിയ പള്ളിയിൽ വികാരിയായി ചാർജ്ജെടുത്തിട്ട് അധികം നാളായിട്ടുണ്ടായിരുന്നില്ല. ചെറുപ്പക്കാരുടെ സജീവവും സർഗ്ഗാത്മകവുമായ സാന്നിധ്യത്താൽ ഓരോ സന്ധ്യയും രാത്രിയും അലങ്കരിക്കപ്പെട്ടുപോന്നു. ഞാൻ ഏറെ സന്തോഷവാനുമായിരുന്നു ആ നാളുകളിൽ. അങ്ങനെയിരിക്കെ, ഒരു ദിവസം ഉച്ചയോടടുത്ത സമയത്ത് ഒരു ചെറുപ്പക്കാരൻ വന്ന് ആവശ്യപ്പെട്ടു, "അച്ചോ, ഒരു എഴുത്ത് തന്നാൽ ഉപകാരമായി, എനിക്കു ധ്യാനത്തിന് പോകാനാ..." ദുഷിച്ച കൂട്ടുകെട്ടുകളിൽപ്പെട്ട് മദ്യത്തിനും ലഹരിക്കും അടിപ്പെട്ടപ്പോൾ വിടുതലിനായി ധ്യാനം കൂടാൻ തീരുമാനിച്ച് ധ്യാനകേന്ദ്രത്തിലേക്ക് ശുപാർശ കത്തിനു വന്നതാണവൻ. അവൻ്റെ ആഗ്രഹവും തീരുമാനവും എനിക്ക് ഏറെ സന്തോഷത്തിനു വക നല്കി. എന്നാൽ, അവനു കത്ത് കൊടുത്ത വിവരം അറിഞ്ഞ് വൈകുന്നേരം ഏതാനും ചില ചെറുപ്പക്കാർ വ്യക്തിപരമായി വന്നു കണ്ട് പറഞ്ഞു, "അവന് കത്തു കൊടുക്കാൻ തുടങ്ങിയാൽ രണ്ടുമൂന്നു മാസം കൂടുമ്പോഴെങ്കിലും ഒരെണ്ണം കൊടുക്കേണ്ടി വരും. പുതിയ അച്ചന്മാരുടെ അടുത്തു ഇവനിത് പതിവാണച്ചോ. അനുദിനം കൂലിപണിക്കു പോകുന്ന അവൻ കിട്ടുന്ന കാശിനു മുഴുവൻ കുടിച്ച് തിമിർത്ത് നടക്കും. എഴുന്നേറ്റ് നടക്കാൻ പറ്റാണ്ടാവുമ്പോൾ, അച്ചൻ്റെ കയ്യിൽ നിന്ന് കത്തും വാങ്ങി, ധ്യാനകേന്ദ്രത്തിൽ ഒന്നു രണ്ടാഴ്ച താമസിച്ച്,  മൂന്നും നാലും നേരം ഫ്രീയായി ഫുഡ്ഡടിച്ച്, കാണാൻ ഒരു മെനയാകുമ്പോൾ തിരിച്ചു വരും. അവൻ്റെ പതിവു "മണ്ണെണ്ണ കൂട്ടുകെട്ടിൽ" ചേരും. ആ കൂട്ടുകെട്ട് വിടാതെയുള്ള അവൻ്റെ ഈ ധ്യാനം കൂടൽ വെറും ഉഡായിപ്പാണച്ചോ." ഇന്നത്തെ ധ്യാനവിഷയവും സമാനമായൊരു ചിന്ത പ്രതീകാത്മകമായി അവതരിപ്പിക്കുന്നുണ്ട്. അന്ധന് സൌഖ്യം നല്കുന്നതിനുമുമ്പേ, അവനെ ഗ്രാമത്തിനു വെളിയിലേക്ക് കൊണ്ടുപോകുന്നതും (മർക്കോ. 8,23) സൌഖ്യശേഷം ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുതെന്ന് താക്കീത് നല്കി യേശു സ്വന്തം വീട്ടിലേക്ക് അയക്കുന്നതും (മർക്കോ. 8, 26). ഏതൊരു ബന്ധനത്തിൽ നിന്നും പരിപൂർണ്ണമായ വിടുതലും സൌഖ്യവും ആവശ്യമാണോ, പഴയ സാഹചര്യങ്ങളെ പരിപൂർണ്ണമായും ഉപേക്ഷിച്ച് ക്രിസ്തു നല്കിയ കൃപാവരത്തിൽ തുടരുകയും വളരുകയും ആവശ്യമാണ്. വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, "പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കണ്ടത്" (കൊളോ. 3, 9-10) അത്യാവശ്യമാണ്. പുതുചൈതന്യത്തിൽ എന്നും നിലനില്ക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

No comments:

Post a Comment