"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, July 22, 2016

"എവിടേക്കാ പോണത് ചേട്ടാ ഇത്ര തിരക്കില്, കുറച്ച് കഴിഞ്ഞിട്ട് പോകാലോ..." (ലൂക്കാ 9, 49-56)

"എവിടേക്കാ പോണത് ചേട്ടാ ഇത്ര തിരക്കില്, കുറച്ച് കഴിഞ്ഞിട്ട് പോകാലോ..." (ലൂക്കാ 9, 49-56)

ദൈവത്തിനു വേണ്ടിയുള്ള അല്ലെങ്കിൽ ദൈവത്തിൻ്റെ പേരിലുള്ള പ്രദക്ഷിണങ്ങളും പറയെഴുന്നള്ളിപ്പും ദൈവത്തിൻ്റെ സ്വന്തം നാട്ടിലല്ലെങ്കിൽ പിന്നെ എവിടെ കാണാനാകും? അവകാശപോരാട്ടങ്ങളുടെ സമരജാഥകളും പ്രക്ഷോഭ പദയാത്രകളും സാക്ഷരരുടെ നാട്ടിലല്ലെങ്കിൽ പിന്നെ എവിടെ സാധ്യമാകും? മനസ്സിൽ സൂക്ഷിക്കുന്ന അഹന്തയോടുകൂടിയ ഈ  ഒരുതരം തലതിരിഞ്ഞ "അവകാശബോധം" പലപ്പോഴും യഥാർത്ഥ വിശ്വാസജീവിതത്തിൻ്റെയോ ആശയാദർശങ്ങളുടെയോ പിൻബലമില്ലാത്തവയെന്ന് തെളിയിക്കുന്ന ഒരുപാടു ഉദാഹരണങ്ങളിൽ ഒന്നാണ് ഇത്തരത്തിലുള്ള ജാഥകളിൽ ഇടക്കിടെ കേൾക്കുക, "എവിടേക്കാ പോണത് ചേട്ടാ ഇത്ര തിരക്കില്, കുറച്ച് കഴിഞ്ഞിട്ട് പോകാലോ..." എന്നത്. വഴിയിൽ തടയപ്പെടുന്നത് എതിർ പാർട്ടിക്കാരനോ, മറ്റു മതസ്ഥനോ ആണെങ്കിൽ പറയുംവേണ്ടാ, ഇച്ചിരി റൊമാൻ്റിക് ആകുന്നതും വേറെ ചിലപ്പോൾ വൈലൻ്റാകുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഒരുപക്ഷെ, ഉശിരുള്ള "പുതിയ നേതാക്കളെ" കണ്ടുമുട്ടുന്നതും നാം അവിടെയാണ്. സമാനമായ ഒന്ന് യേശുവിൻ്റെ കാലത്ത് സമരിയായിലും സംഭവിച്ചു. ജെറൂസലേമിലേക്കു പോകുകയായിരുന്ന യേശുവിനെയും ശിഷ്യഗണത്തെയും തടയുന്ന സമരിയാക്കാരെയും (ലൂക്കാ 9, 53) അവരോട് ഉരുളക്കുപ്പേരി കണക്ക് പ്രത്യുത്തരിക്കുന്ന ശിഷ്യഗണത്തെയും (വാ. 54) അവരിരുവരുടെയും ശിരസ്സിൽ അനുതാപത്തിൻ്റെ തീക്കനൽ കൂനകൂട്ടാൻ പോരുന്ന യേശുവിൻ്റെ മറുപടിയുമാണ് (വാ. 55) ഇന്നത്തെ ധ്യാനവിഷയം. തുടർന്നുള്ള സുവിശേഷ ഭാഗത്ത് നാം കാണുന്നത്, നല്ല സമരിയാക്കാരൻ്റെയും അതുപോലെ സൌഖ്യത്തിന് നന്ദി പറയാൻ തിരിച്ചു വരുന്ന സമരിയാക്കാരൻ്റെയൊക്കെ ജനനങ്ങളാണ്. മതിലുകൾ തീർക്കാനുള്ളവരല്ല നാം, പകരം യേശുമിശിഹായെപോലെ പാലങ്ങൾ പണിയാനുള്ളവരാണ്. വഴിതടയാനുള്ളവരല്ല നാം, പകരം വഴിവെട്ടാനുള്ളവരാണ്. നമ്മുടെ ജീവിതവഴിയിൽ ദൈവം നമുക്കെന്നും സമരിയായിലെന്ന പോലെ ശരിയായ വഴികാട്ടിയായി തീരട്ടെ.

No comments:

Post a Comment