"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, July 15, 2016

"പറമ്പ് നിറച്ച് പട്ളും കൂടാ അച്ചോ, കയിലു കണയ്ക്ക് ഉപകാരമില്ല." (ലൂക്കാ 11, 24-28)

"പറമ്പ് നിറച്ച് പട്ളും കൂടാ അച്ചോ, കയിലു കണയ്ക്ക് ഉപകാരമില്ലാന്നു മാത്രം." (ലൂക്കാ 11, 24-28)

 എഴുന്നേല്ക്കാൻ മടിക്കുന്ന ശരീരത്തോട് തികഞ്ഞ കാർക്കശ്യത്തോടെ ആജ്ഞാപിച്ച് പണിയിടത്തേക്ക് അനുദിനം നീങ്ങുമ്പോഴും മനസ്സിൽ നീറിയെരിയുന്ന വലിയൊരു ദുഃഖം ആ സാധു വൃദ്ധൻ അന്നു പങ്കുവെച്ചത് ഇങ്ങനെയാണ്, "പറമ്പ് നിറച്ച് പട്ളും കൂടാ അച്ചോ, കയിലു കണയ്ക്ക് ഉപകാരമില്ലാന്നു മാത്രം." പട്ളും കൂടെന്നു പറഞ്ഞാൽ മുളങ്കൂട്... കയിലു കണയെന്നു പറഞ്ഞാൽ, ചിരട്ട കയിലിനാവശ്യമുള്ള ഒന്ന്-ഒന്നരയടി നീളമുള്ള മുളയുടെ കഷണം... എന്നാലും... ആ പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാക്കാൻ ഞാൻ ഒത്തിരി ബുദ്ധിമുട്ടുന്നുവെന്ന് കണ്ട കാരണവർ എളുപ്പം പറഞ്ഞു, "വേറെ ഒന്നും അല്ല എൻ്റച്ചോ, ആൺമക്കൾ ആറെണ്ണമുണ്ടായിട്ടുപോലും അവറ്റങ്ങളെകൊണ്ട് യാതൊരു ഉപകാരവും ഇല്ലാത്തോണ്ട്, ഈ വയസ്സാം കാലത്തും തൂമ്പായേറ്റണ എൻ്റെ സങ്കടം പറഞ്ഞതാ... അച്ചനൊന്നു നന്നായി പ്രാർത്ഥിക്കണം." ഒരു പക്ഷെ, ഇത്തരത്തിലുള്ള സങ്കടവും പേറി നടക്കുന്നതിനിടയിൽ അല്പം ആശ്വാസത്തിനു വേണ്ടി കയറിയതാകാം അന്ന്, യേശു സ്വർഗ്ഗരാജ്യം പ്രഘോഷിച്ചിരുന്ന ഭവനത്തിൽ ആ പാവം സ്ത്രീ. യേശുവിൻ്റെ വാക്കുകൾ കേട്ട അവര്, യാതൊരു ഉപകാരവുമില്ലാത്ത തൻ്റെ അഞ്ചാറെണ്ണത്തേക്കാളും മറിയത്തിൻ്റെ ഈ ഒറ്റപുത്രൻ തൻ്റേതായിരുന്നെങ്കിലെന്നു ചിന്തിച്ചിരിക്കാം. ഉള്ളിലെ വലിയ സന്തോഷം അടക്കാൻ കഴിയാതെ അവര് മറിയത്തെ ഓർത്ത് യേശുവിനോട് വിളിച്ചു പറഞ്ഞു, "നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും എത്ര ഭാഗ്യമുള്ളത്." മകനാൽ മഹത്വപ്പെട്ട ഒരമ്മയും, അമ്മയാൽ മഹത്വപ്പെട്ട ഒരു മകനും. അപരൻ്റെ ജീവിതം മഹത്വപ്പെടാൻ ഞാൻ കാരണമാകുമ്പോൾ, തിരിച്ചറിയാം ഞാനും മഹത്വപ്പെടുകയാണെന്ന്. അപരനെ ദുരിതത്തിലേക്കാണ് ഞാൻ നയിക്കുന്നതെങ്കിൽ, എൻ്റെ ജീവിതവും ശാപഗ്രസ്തമാകും. ഈ ഭൂമിയിൽ എന്നും അനുഗ്രഹത്തിൻ്റെ അടയാളമാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.    

No comments:

Post a Comment