"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, July 20, 2016

"ഇവരെയല്ലാതെ വേറെ ആരെയും കണ്ടില്ലാലേ, എൻ്റെ പൊന്നുമോന് കൂട്ടുകൂടാൻ." (മത്താ. 10, 5-15)

"ഇവരെയല്ലാതെ വേറെ ആരെയും കണ്ടില്ലാലേ, എൻ്റെ പൊന്നുമോന് കൂട്ടുകൂടാൻ." (വായനഭാഗം - മത്താ. 10, 5-15)

ആറും ഏഴും മക്കളുണ്ടായിരുന്ന കാലത്ത്, രാവന്തിയോളം പണിയെടുത്തിരുന്നപ്പോഴും മാതാപിതാക്കളുടെ നിതാന്ത ജാഗ്രത മക്കളുടെ മേലുണ്ടായിരുന്നു. അവരുടെ പഠനകാര്യങ്ങളിൽ കൂടെയിരുന്ന് പറഞ്ഞുകൊടുക്കാൻ മാത്രം ബുദ്ധിയോ, ശേഷിയോ ഇല്ലായിരുന്നെങ്കിലും പഠനത്തെ തടസ്സപ്പെടുത്തുന്നവ അവരുടെ ജീവിതത്തിൽ നിന്ന ് ഒഴിവാക്കാൻ, സ്വഭാവത്തെ ദുഷിപ്പിക്കുന്നവയൊന്നും അവരുടെ ജീവിതത്തിൽ കയറിപ്പറ്റാതിരിക്കാൻ മാതാപിതാക്കൾ എന്നും ദത്തശ്രദ്ധരായിരുന്നു. അതുകൊണ്ടാണ് അവരെന്നും മക്കളുടെ കൂട്ടുകെട്ടുകളെ പ്രത്യേകം ശ്രദ്ധിച്ചിരുന്നതും മക്കളെ ഇടക്ക് ഓർമ്മപ്പെടുത്തിയിരുന്നതും, "ഇവരെയല്ലാതെ വേറെ ആരെയും കണ്ടില്ലാലേ, എൻ്റെ പൊന്നുമോന് കൂട്ടുകൂടാൻ" (മത്താ. 10, 5-15) എന്ന്. മാതാപിതാക്കളുടെ ശിക്ഷണത്തിന് വിധേയപ്പെട്ടിരുന്ന ആ കാലഘട്ടത്തിലെ മക്കളിൽ നിന്ന് തീർത്തും വ്യത്യസ്തമായ സാഹചര്യത്തിൽ ജീവിക്കുന്ന ഇന്നത്തെ പുതുതലമുറയോട് വീണ്ടും ഒരു ഓർമ്മപ്പടുത്തലായി ഇന്നത്തെ ധ്യാനവിഷയം മാറുകയാണ്. സ്വഭവനത്തിൽ നിന്നും കുടുബബന്ധങ്ങളിൽ നിന്നും ഏറെ കാലവും ദൂരവും അകന്നു കഴിയേണ്ടി വരുന്ന സാഹചര്യമാണ് പലകാരണങ്ങളാലും ഇന്ന് നിലനില്ക്കുന്നത്. പഠനം, ജോലി, തുടങ്ങീ പല കാരണങ്ങളാലും മറ്റു നഗരങ്ങളിലേക്ക് ചേക്കേറുമ്പോഴും ലഭിച്ച വിശ്വാസത്തെ നഷ്ടപ്പടുത്താതെ അതു മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ദൌത്യം പൂർത്തിയാക്കാൻ ഇന്നു യേശു തമ്പുരാൻ യുവതലമുറയെ ഓർമ്മപ്പെടുത്തുകയാണ്, "നിങ്ങൾ ഏതെങ്കിലും പട്ടണത്തിലോ, ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ, അവിടെ യോഗ്യതയുള്ളവൻ ആരെന്ന് അന്വേഷിക്കുകയും അവിടം വിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിൻ" (മത്താ. 10, 11) എന്ന്. ഈ അന്വേഷണവും ജാഗ്രതവും വേണ്ടപ്പെട്ടവർക്ക് നഷ്ടമാകുന്നതുകൊണ്ടാണ്, ഇന്ന് നാം കൂടെക്കൂടെ കേൾക്കുന്ന വഴിതെറ്റിയ യുവത്വത്തെ കുറിച്ചുള്ള വാർത്തകൾ പെരുകുന്നത്. പത്തും പതിനഞ്ചും വർഷത്തെ വിശ്വാസപരിശീലനം കഴിഞ്ഞവർ മറുപട്ടങ്ങളിൽ പോയി എങ്ങനെ ഇത്രവേഗം വഴിപിഴക്കുന്നു എന്നു പരിശോധിച്ചറിയാൻ യേശു തമ്പുരാൻ നമ്മെ ഇന്ന് ക്ഷണിക്കുന്നു, എന്തൊക്കെ നഷ്ടങ്ങളുണ്ടായാലും, യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുമായോ, പ്രസ്ഥാനങ്ങളുമായോ, കൂട്ടുകെട്ടുകളുമായോ യാതൊരു കാരണവശാലും ഒരു ചങ്ങാത്തവും വേണ്ടന്ന്, കാലിലെ പൊടിപോലും തട്ടിക്കളഞ്ഞ് അവിടെ നിന്ന് ഇറങ്ങി പോരണമെന്ന്. കൃപയാൽ നിറഞ്ഞ് ഈ വിളിയോട് പ്രത്യുത്തരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 

No comments:

Post a Comment