"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, July 18, 2016

"കാര്യം പറഞ്ഞാ, അപ്പോൾ കുട്ടി കൊഞ്ഞനം കുത്തും." (ലൂക്കാ 4,25-30)

"കാര്യം പറഞ്ഞാ, അപ്പോൾ കുട്ടി കൊഞ്ഞനം കുത്തും." (വായനഭാഗം - ലൂക്കാ 4,25-30)

കാർത്യായനി ചേച്ചിയെ എല്ലാവർക്കും വല്യ ഇഷ്ടായിരുന്നു. നേരമ്പോക്കുകളും നാട്ടുമ്പുറത്തെ തനി നാടൻ ശൈലിയിലുള്ള അവരുടെ കൊച്ചുവർത്തമാനങ്ങളും കഥകളും വീടിൻ്റെ ഉമ്മറത്തിരുന്ന് കൊച്ചുകുട്ടികളായ ഞങ്ങളെല്ലാവരും കൊതിയോടെ കേട്ടിരിക്കുമായിരുന്നു. അങ്ങനെയിരിക്കെ, ചിലപ്പോഴെങ്കിലും അവരുടെ കഥാവിവരണം ഞങ്ങളുടെ അലസതയാൽ തടസ്സപ്പെട്ടാൽ, അല്ലെങ്കിൽ, അവരുടെ ശൈലിയോട് ഞങ്ങൾ അപ്രിയം കാണിക്കുന്നുവെന്ന് അവർക്ക് തോന്നിയാൽ ഉടനെ മുഖഭാവം മാറ്റി അവർ വിളിച്ചു പറയും, "കാര്യം പറഞ്ഞാ, അപ്പോൾ കുട്ടി കൊഞ്ഞനം കുത്തു" മെന്ന്. പിന്നെ എന്തെങ്കിലും സൂത്രമൊക്കെ പറഞ്ഞാണ് പുള്ളിക്കാരിയെ സമാധാനപ്പെടുത്തി കഥ തുടരാൻ സാധിക്കുക. അവരുമാത്രമല്ല, ചിലപ്പോൾ നാമും അപ്രിയമായതു കേൾക്കുമ്പോൾ ഏറെ അസ്വസ്ഥപ്പെടാറുണ്ട്, അല്ലെങ്കിൽ, മറ്റുള്ളവരോട് ദ്വേഷ്യപ്പെടുകയോ കോപിക്കുകയോ ഒക്കെ ചെയ്യാറുണ്ട്.  ഇത്തരത്തിലുള്ള ഒരു സന്ദർഭത്തിലേക്ക് ഇന്ന് ഈശോ നമ്മെ ക്ഷണിക്കുകയാണ്, ഇന്നത്തെ ധ്യനവിഷയത്തിലൂടെ. സ്വന്തം നാട്ടുകാരനായിരുന്നു നസ്രത്തുകാരെ സംബന്ധിച്ചിടത്തോളം ഈശോമിശിഹാ. എന്നാൽ, അവനിൽ വിശ്വസിക്കാനോ, അവൻ്റെ വാക്കുകൾ അനുസരിക്കാനോ അവർ തയ്യാറായില്ല. ഈ അവിശ്വാത്തിൻ്റെയും കാപട്യത്തിൻ്റെയും ജീവിതശൈലിയെ അവർക്കുമുമ്പിൽ തുറന്നുകാട്ടിയതിനാണ്, അവർ പ്രതികരിച്ചത്, "ഇതു കേട്ടപ്പോൾ സിനഗോഗിൽ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി. അവർ അവനെ പട്ടണത്തിൽ നിന്ന് പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതി ചെയ്യുന്ന മലയുടെ ശൃംഗത്തിൽ നിന്ന് താഴേക്ക് തള്ളിയിടാനായി കൊണ്ടുപോകുകയും ചെയ്തു." (ലൂക്ക 4, 29) സത്യത്തോട് ഞാൻ എങ്ങനെ പ്രതികരിക്കുന്നുവെന്ന് സ്വയം പരിശോധിച്ചറിയാനും അങ്ങനെ നിരന്തരമായ ആത്മപരിശോധനയിലൂടെ എന്നും സത്യത്തിൻ്റെ അന്വേഷകരും ഉപാസകരുമാകാനും നമുക്ക് തമ്പുരാൻ്റെ കൃപ യാചിക്കാം. 

No comments:

Post a Comment