"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, July 14, 2016

"ചോട്ടൂ, വേഗം ഓടിക്കോ, പാണ്ട്യമ്മാമ വരുന്നുണ്ട്...." (യോഹ. 20, 19-29)

"ചോട്ടൂ, വേഗം ഓടിക്കോ, പാണ്ട്യമ്മാമ വരുന്നുണ്ട്...." (വായനഭാഗം - യോഹ. 20, 19-29)

അന്നൊരു ദിവസം അടുക്കളയിൽ ഉച്ചഭക്ഷണമൊരുക്കുന്ന തിരക്കിലായിരിക്കെയാണ് മക്കൾ വിളിച്ചുപറയുന്നത് അമ്മ കേട്ടത്, "ചോട്ടൂ, വേഗം ഓടിക്കോ, പാണ്ട്യമ്മാമ വരുന്നുണ്ട്...." ഓടിചെന്ന് മക്കളുടെ വാപൊത്തി അവൾ പറഞ്ഞു, "അങ്ങനെ പറയല്ലേ, മക്കളേ..." അമ്മാമ തിരിച്ചുപോയതിനുശേഷം, പിന്നീടൊരിക്കൽ അവൾ മക്കൾക്ക് വ്യക്തമാക്കി എങ്ങനെയാണ് അമ്മാമയുടെ ദേഹത്ത് ഇത്രയും പാണ്ടുകൾ (വെള്ള പാടുകൾ) വന്നതെന്ന്. കാരണം, ആ ദിനമൊരിക്കലും അവൾക്ക് മറക്കാൻ കഴിയില്ല. വൈക്കോൽ കൂനക്കടുത്തിരുന്ന് കളിക്കേ, പെട്ടെന്ന് തീ ആളിയതും തൻ്റെ നിലവിളികേട്ട് ഓടിവന്ന അമ്മ തൻ്റെ മാറോട് തന്നെ ചേർത്ത് ഒരു തീപന്തം കണക്ക് ഓടിയതും. മാസങ്ങളോളം നീണ്ട മരുന്നും ചികിത്സയും കഴിഞ്ഞാണ്, ഇന്നത്തെ രൂപത്തിലെങ്കിലും അമ്മക്ക് ജീവൻ വീണ്ടു കിട്ടിയത്. യഥാർത്ഥ കഥയറിഞ്ഞ കുഞ്ഞുങ്ങൾ തങ്ങളുടെ അമ്മയെ രക്ഷിച്ച ആ അമ്മാമയെ പീന്നീടൊരിക്കലും "പാണ്ട്യമ്മാമ"യെന്ന് വിളിച്ചില്ല എന്നു മാത്രമല്ല, കൂടുതൽ സ്നേഹിക്കാനും തുടങ്ങി. സ്വാതന്ത്ര്യവും സമാധാനവും സമൃദ്ധിയും അനുഭവിക്കുമ്പോൾ പലപ്പോഴും നാം മറക്കുകയോ, അവഗണിക്കുകയോ ചെയ്യുന്ന ഒന്ന് അതിൻ്റെ യഥാർത്ഥ വിലയാണ്. എന്നാൽ, അപ്രകാരമായിരിക്കരുത്  നമ്മുടെ ജീവിതത്തിലെന്ന് യേശു നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇന്നത്തെ തിരുവചന ധ്യാനഭാഗത്ത്, സമാധാനം ആശംസിച്ച് തൻ്റെ ശിഷ്യരെ കാണിച്ചതും ഓർമ്മപ്പെടുത്തിയതും തൻ്റെ കൈകളിലും കാലുകളിലും പാർശ്വങ്ങളിലും ഉള്ള മുറിപ്പാടുകളാണ്. എൻ്റെ നിങ്ങളുടെയും രക്ഷയുടെ അച്ചാരമായ മുറിപ്പാടുകൾ. വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, 'ഞാൻ പാപിയും ബലഹീനനും ശത്രുവുമായിരിക്കെ' എൻ്റെ വീണ്ടെടുപ്പിന് കാരണമായ തിരുമുറിപ്പാടുകൾ. അവൻ്റെ മുമ്പിൽ മുട്ടികുത്തി "എൻ്റെ കർത്താവേ, എൻ്റെ ദൈവമേ" എന്നു പറഞ്ഞ് തന്നെത്തന്നെ  യേശുവിനു സമർപ്പിക്കുന്ന വി. തോമായെപ്പോലെ, നമുക്കായി സ്വയം വ്യയം ചെയ്തവരെ, പ്രത്യേകിച്ച് നമ്മുടെ മാതാപിതാക്കളെയും കാരണവാന്മാരെയും ആദരിക്കാനും ബഹുമാനിക്കാനുമുള്ള കൃപക്കും അവരെപ്പോലെ നമ്മുടെ ജീവിതത്തിലും അപരനുവേണ്ടി മുറിപ്പാടുകൾ ഏറ്റുവാങ്ങാനുള്ള അനുഗ്രഹത്തിനായും നമുക്കു പ്രാർത്ഥിക്കാം.

No comments:

Post a Comment