"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, July 16, 2016

"മത്ത കുത്തിയാൽ കുമ്പളം മുളക്കുമോ?" (യോഹ. 9, 1-122)

"മത്ത കുത്തിയാൽ കുമ്പളം മുളക്കുമോ?" (വായനഭാഗം - യോഹ. 9, 1-122)

പോരായ്മകളുടെയും തെറ്റുകുറ്റങ്ങളുടെയും അപമാനത്തിൻ്റെയും ഭാരം പേറുന്നവരും ആധിവ്യാധികളാൽ കഷ്ടപ്പെടുന്നവരും കുഞ്ഞുനാൾ മുതൽ തന്നെ കേൾക്കുന്ന പ്രയാസമേറിയ, ഹൃദയത്തെ ഏറെ ഭാരപ്പെടുത്തുന്ന പല കമൻ്റുകളിൽ ഒന്നാണ്, "മത്ത കുത്തിയാൽ കുമ്പളം മുളക്കുമോ?" എന്നത്. മക്കളനുഭവിക്കുന്ന കുറവുകൾക്ക് മാതാപിതാക്കളും ഏറെ ഉത്തരവാദികളാണെന്ന് ഏറ്റുപറയുന്നവയാണ് തീർച്ചയായും ആ കമൻ്റുകൾ. ആക്ഷേപത്തിൻ്റെയും പലപ്പോഴും അസഭ്യതയുടെയും ആ വാക്കുകൾ അക്രൈസ്തവമാണെന്ന് തിരിച്ചറിയാൻ നാം പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ, ഇന്നത്തെ തിരുവചന ധ്യാനഭാഗം നമുക്ക് ഒരു ഓർമ്മപ്പെടുത്തലാകട്ടെ. യേശു പറയുന്നു, "ഇവൻ്റെയോ ഇവൻ്റെ മാതാപിതാക്കന്മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിൻ്റെ പ്രവൃത്തികൾ ഇവനിൽ പ്രകടമാകേണ്ടതിനാണ്." (യോഹ. 9, 3) എന്നുവെച്ചാൽ, അപരൻ്റെ കുറവിൻ്റെ കാര്യകാരണങ്ങൾ അന്വേഷിക്കുന്നതിൽ നിന്നും അവരെ കുറ്റപ്പെടുത്തുന്നതിൽ നിന്നും വ്യത്യസ്തമായി, ആ കുറവിലേക്ക്, കുറവുകൾ പരിഹരിക്കുന്ന തമ്പുരാൻ്റെ സഹായം തേടാനും, ദൈവത്തെ മഹത്വപ്പെടുത്തി ക്രൈസ്തവ സാക്ഷ്യം വഹിക്കാനും, ഈശോ മിശിഹാ നമ്മെ ഓരോരുത്തരെയും ഈ സുദിനത്തിൽ ക്ഷണിക്കുയാണ്. എസക്കിയേൽ പ്രവാചകനിലൂടെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു, "പാപം ചെയ്യുന്നവൻ മാത്രമായിരിക്കും മരിക്കുക. പുത്രൻ പിതാവിൻ്റെ തിന്മകൾക്കുവേണ്ടിയോ, പിതാവ് പുത്രൻ്റെ തിന്മകൾക്കു വേണ്ടിയോ ശിക്ഷിക്കപ്പെടുകയില്ല. നീതിമാൻ തൻ്റെ നീതിയുടെ ഫലവും ദുഷ്ടൻ തൻ്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും." (എസക്കി. 18, 20) അപരൻ്റെ കുറവുകളിലേക്ക് എന്നതിനേക്കാൾ, ദൈവമേ, എൻ്റെ കുറവുകളിൽ നിന്നുള്ള വിടുതലും പാപങ്ങളിൽ നിന്നുള്ള സൌഖ്യവും തേടാൻ കൃപ തരണേ. 

No comments:

Post a Comment