"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, July 11, 2016

"ഭാഗ്യല്ലേ ഉള്ളൂ അച്ചാ, മുക്കുടിയനായ കെട്ട്യോനും മൂന്നാലു പിള്ളേരും വാടക വീട്ടിലെ താമസ്സോം..." (മത്താ. 5, 1-12)

"ഭാഗ്യല്ലേ ഉള്ളൂ അച്ചാ, മുക്കുടിയനായ കെട്ട്യോനും മൂന്നാലു പിള്ളേരും വാടക വീട്ടിലെ താമസ്സോം..." (വായനഭാഗം - മത്താ. 5, 1-12)

പുതിയ ഇടവകയിൽ വന്ന് മൂന്നാം ആഴ്ചയിൽ ഇടവാംഗമായ റോസ്യേടത്തി വേളാങ്കണ്ണീ തീർത്ഥാടന ബസ്സിൽ കയറാൻ നേരം ഞാൻ വെറുതെ ഒരു നേരം പോക്ക് പറഞ്ഞതാ,  "റോസ്യേടത്തിയുടെ ഒരു ഭാഗ്യേ!" പറഞ്ഞു നാവെടുത്തില്ല, ഉത്തരം വന്നു, "ഭാഗ്യല്ലേ ഉള്ളൂ അച്ചാ, മുക്കുടിയനായ കെട്ട്യോനും മൂന്നാലു പിള്ളേരും വാടക വീട്ടിലെ താമസ്സോം..." (മത്താ. 5, 1-12) തമാശരൂപേണയാണ് അവർ മറുപടി നല്കിയതെങ്കിലും അല്പസമയത്തേക്ക് എൻ്റെ മനസ്സൊന്ന് മൌനമായി നൊമ്പരപ്പെട്ടു. പ്രാർത്ഥിച്ച് അവരെ യാത്രയാക്കിയെങ്കിലും മാതൃസംഘത്തിൻ്റെ നേതൃത്വത്തിലുള്ള ആ തീർത്ഥാടകർ തിരിച്ചുവരും വരെ അവരുടെ മറുപടി എന്നെ അസ്വസ്ഥപ്പെടുത്തികൊണ്ടിരുന്നു. എത്രയോ സന്തോഷവതിയായിരുന്നു അവരെപ്പോഴും, കൂടാതെ എല്ലാ കാര്യങ്ങളിലും ഉത്സാഹവതിയായ സഹായിയായി പള്ളിയിലുണ്ടാകും. പക്ഷെ, ഇത്രയും സങ്കടങ്ങൾക്കും ഉത്തരവാദിത്വങ്ങൾക്കും നടുവിൽ!... അധികം വൈകാതെ അവരുടെ ഭവനത്തിൽ സന്ദർശനത്തിനായി പോകുകയും പ്രാർത്ഥിക്കുകയും ചെയ്തു. കുശലങ്ങൾക്കിടയിൽ ആ സാധു അമ്മ പങ്കുവെച്ചത് ഇന്നത്തെ ധ്യാനവിചിനത്തിനു ഏറെ സഹായിക്കുന്നു. "ഏറെ ഉണ്ടായിരുന്നു അച്ചാ, ദൈവത്തെ മറന്നപ്പോൾ ഒരുപക്ഷെ, തിരിച്ചു വരാനുള്ള അടയാളമായി കുറച്ചു നാളത്തെ കഷ്ടതകൾ. അത്രേയുള്ളൂ. അല്ലേലും ഈ ലോകത്തെ സുഖസൌകര്യങ്ങളല്ലല്ലോ ശാശ്വതമായത്. അങ്ങേ ലോകത്തെയല്ലേ. ദൈവത്തിലാശ്രയിച്ചാൽ അങ്ങേര് ഇനിയും തരും." കനലുകൾക്കു നടുവിൽ ആ അമ്മ കാത്തുസൂക്ഷിക്കുന്ന ദൈവസ്നേഹവും ദൈവാശ്രയബോധവും വിശ്വാസവുമാണ് ഇന്ന് യേശു തമ്പുരാൻ നമ്മെ ഓർമ്മപ്പെടുത്തുന്ന മലയിലെ പ്രസംഗത്തിലെ അഷ്ടസൌഭാഗ്യങ്ങൾ. ഈ ലോകത്തിലെ സുഖവും സുരക്ഷിതവും സൌകര്യങ്ങളുമല്ലാ യഥാർത്ഥ ഭാഗ്യങ്ങൾ, മറിച്ച് നിത്യക്ക് നമ്മെ ഒരുക്കുന്ന, നിത്യത നേടിത്തരുന്ന, ഈ ലോകം ദൌർഭാഗ്യങ്ങൾ എന്നു കരുതുന്ന കഷ്ടതകളും ഇല്ലായ്മകളുമാണ്. അവ ക്രിസ്തുവിനോടു ചേർന്നും ക്രിസ്തുവിനു വേണ്ടിയും സ്വീകരിച്ചാൽ ദൈവകൃപ നമ്മിലേക്ക് ഒഴുകുന്ന നിലക്കാത്ത നീർച്ചാലുകളായി മാറും. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.  

No comments:

Post a Comment