"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, July 25, 2016

"എത്ര പറഞ്ഞാലും കിട്ടിയാലും ഇല്ല, അവൾക്കൊരു മാറ്റം... " (മർക്കോ. 13, 24-31)

"എത്ര പറഞ്ഞാലും കിട്ടിയാലും ഇല്ല, അവൾക്കൊരു മാറ്റം...  " (വായനഭാഗം - മർക്കോ. 13, 24-31)

ഗൃഹാതുരതയോടെ വർഷങ്ങൾക്കു പുറകിലേക്കു നോക്കുമ്പോൾ ഓർമ്മയിൽ വരുന്നത്, ഒരു പക്ഷെ, തീർത്തും തനിനാടൻ ശൈലിയിലെ ഗ്രാമീണക്കാഴ്ചകിൽ ഒന്നായ, മാതാപിതാക്കളുടെ പലതരം ശിക്ഷണ രീതികളാണ്. ഒരു നല്ല സ്വഭാവ രൂപീകരണ പ്രക്രിയയിലെ സുപ്രധാന ഘടകം, നല്ല ശീലങ്ങളുടെ സ്വരുക്കൂട്ടലാണെന്ന് തിരിച്ചറിഞ്ഞ അവർ എന്നും മക്കളെ വളർത്തിയിരുന്നത്, ഏറെ ഓർമ്മപ്പെടുത്തലുകളിലൂടെയും തിരുത്തലുകളിലൂടെയും ശിക്ഷകളിലൂടെയുമൊക്കെയാണ്. ആ ഓർമ്മപ്പടുത്തലുകളിൽ പ്രധാനമായും നിറഞ്ഞുനിന്നിരുന്നത്, ചുറ്റും നടക്കുന്ന സംഭവങ്ങളെ കണ്ണും കാതും തുറന്ന്, പഠിക്കാനും വിലയിരുത്താനും ഉള്ള നിരന്തരമായ ക്ഷണമായിരുന്നുതാനും. അതുകൊണ്ടാണല്ലോ, വഴിയരികിലൂടെ കടന്നുപോകുമ്പോൾ കൂടെക്കൂടെ കേൾക്കാമായിരുന്നത്, "എത്ര പറഞ്ഞാലും കിട്ടിയാലും ഇല്ല, അവൾക്കൊരു മാറ്റം...  അപ്പുറത്ത് നടന്നതൊന്നും അറിഞ്ഞില്ല അവൾ... എന്നിട്ട് വിണ്ടും അവിടെ പോയിരിക്കാ..." എന്ന കണക്കുള്ള മാതാപിതാക്കളുടെ ശിക്ഷക്കൊപ്പം ചേർത്തുവെക്കുന്ന കൊച്ചു കൊച്ചു ഉപദേശമരുന്നുകൾ. ഇന്നത്തെ ധ്യാനഭാഗം വായിക്കുമ്പോൾ തമ്പുരാനും നമ്മോട് ഇത്തരത്തിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നത് തിരിച്ചറിയാനാകും, "അത്തിമരത്തിൽ നിന്ന് പഠിക്കുവിൻ. അതിൻ്റെ കൊമ്പുകൾ ഇളതായി തളിർക്കുമ്പോൾ വേനൽക്കാലം അടുത്തിരിക്കുന്നുവെന്ന് നിങ്ങൾക്കറിയാം. അതുപോലെതന്നെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ അവൻ സമീപത്ത്, വാതിൽക്കൽ എത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊള്ളുക." (മർക്കോ. 13, 28-29). ചുറ്റും നടക്കുന്നവയെ സൂക്ഷ്മതയോടെ വിലയിരുത്തി, നന്മ-തിന്മകളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, വാഗ്ദാനങ്ങളിൽ വിശ്വസ്ഥനായവൻ്റെ വാക്കുകൾ ഹൃദയത്തിൽ സൂക്ഷിച്ച്, ജീവിതത്തെ, സൂര്യ-ചന്ദ്രന്മാർ പ്രകാശം നല്കാത്ത ദിനങ്ങളിൽപോലും, നിത്യപ്രകാശമായ ക്രിസ്തുവിൻ്റെ വരവിനുവേണ്ടി കാത്തിരിക്കാൻ തക്കവിധം ബലപ്പെടുത്താൻ യേശുതമ്പുരാൻ ഇന്നു നമ്മെ ക്ഷണിക്കുകയാണ്. ജീവിതത്തിൽ നല്കപ്പെടുന്ന സൂചനകളും അടയാളങ്ങളും "ഭയപ്പടുത്തുന്നവ"യേക്കാൾ "ബലപ്പെടുത്തുന്നവ"യായി മാറണമെങ്കിൽ, കർത്താവിൻ്റെ വാഗ്ദാനങ്ങളിൽ പാറപോലെയുള്ള ഉറപ്പുള്ള വിശ്വാസം വേണം. ഹെബ്രായ ലേഖനം പറയുന്നതുപോലെ, "ക്രിസ്തുവിനെ പ്രതിയുള്ള നിന്ദനങ്ങൾ ഈജിപ്തിലെ നിധികളേക്കാൾ വിലയേറിയ സമ്പത്തായി അവൻ കരുതി. തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിലാണ് അവൻ ദൃഷ്ടി പതിച്ചത്." (ഹെബ്രാ. 11, 26)  അതുകൊണ്ട്, ഇന്ന് പ്രത്യേകമായ വിധത്തിൽ, "ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ" എന്നു നമുക്കു പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ! 

No comments:

Post a Comment