"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, July 8, 2016

"നിങ്ങൾക്കെന്നെ നശിപ്പിക്കാം, കൊല്ലാം. പക്ഷെ ഒരിക്കലും തോല്പിക്കാനാവില്ല." (ലൂക്ക. 12, 4-12)

"നിങ്ങൾക്കെന്നെ നശിപ്പിക്കാം, കൊല്ലാം. പക്ഷെ ഒരിക്കലും തോല്പിക്കാനാവില്ല." (വായനഭാഗം - ലൂക്ക. 12, 4-12)

വിശ്വാസതീക്ഷ്ണതയിലും വിപ്ലവവീര്യത്തിലും ശിരസ്സുയർത്തി സധൈര്യം ഉദ്ഘോഷിക്കപ്പെടുന്ന മന്ത്രമാണ്,  "നിങ്ങൾക്കെന്നെ നശിപ്പിക്കാം, കൊല്ലാം. പക്ഷെ ഒരിക്കലും തോല്പിക്കാനാവില്ല." എന്നത്. ഈ ലോക ജീവിതത്തേക്കാളും അതിൻ്റെ സുഖസൌകര്യങ്ങളേക്കാളും തങ്ങളുടെ വിശ്വാസത്തെയും ആദർശങ്ങളെയും നെഞ്ചോടു ചേർത്ത് ജീവിക്കുന്നവർക്ക് പീഡനങ്ങൾ ഒരിക്കലും പിൻവലിയാനുള്ള കാഹളധ്വനിയല്ലാ, മറിച്ച്, തങ്ങൾ ലക്ഷ്യത്തോട് അടുത്തെത്തിയിരിക്കുന്നുവെന്ന  ഉറപ്പാണ് നല്കുന്നത്. തീക്ഷ്ണതയിൽ ജ്വലിച്ച്, ആത്മാവിൽ മാന്ദ്യം കൂടാതെ നിരന്തരം മുന്നേറുന്ന ഇത്തരക്കാരെയാണ് ഇന്ന് യേശു തമ്പുരാൻ നമ്മുടെ ധ്യാവിഷയത്തിനായി നല്കുന്ന വചനം വഴി ഓർമ്മപ്പെടുത്തുന്നത്. അവിടുന്നു പറയുന്നു, "നിങ്ങളാരെയാണ് ഭയപ്പെടേണ്ടതെന്ന് ഞാൻ മുന്നറിയിപ്പു തരാം. കൊന്നതിനു ശേഷം നിങ്ങളെ നരകത്തിലേക്ക് തള്ളിക്കളയാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ. അതേ,ഞാൻ പറയുന്നു, അവനെ ഭയപ്പടുവിൻ." (ലൂക്ക. 12, 5) മക്കബായരുടെ പുസ്തകത്തിൽ വിവരിക്കുന്ന അമ്മയുടെയും ഏഴു മക്കളുടെയും പീഡനവിവരണങ്ങളിൽ രണ്ടാമത്തെ മകൻ്റെ വാക്കുകൾ ഈ സത്യം മനസ്സിലാക്കാൻ നമ്മെ ഏറെ സഹായിക്കും, "ശപിക്കപ്പെട്ട നീചാ, ഈ ജീവിതത്തിൽ നിന്ന് നീ ഞങ്ങളെ പുറത്താക്കുന്നു. എന്നാൽ പ്രപഞ്ചത്തിൻ്റെ അധിപൻ അനശ്വരമായ നവജീവിതത്തിലേക്ക് ഞങ്ങളെ ഉയിർപ്പിക്കും." (2 മക്ക. 7, 9) വി. പൌലോസ് അപ്പസ്തോലൻ പറയുന്നു, "ഞങ്ങൾ നടക്കുന്നത് കാഴ്ചയാലല്ല, വിശ്വാസത്താലാണെന്ന്." നശ്വരമായ ശരീരത്തിനും ഈ ലോകത്തിനുമപ്പുറം നിത്യതയുടെ ആത്മാവിനെയും അതിൻ്റെ അമരത്വത്തെയും തിരിച്ചറിയുവാനും ലക്ഷ്യം വെക്കുവാനും ദൈവം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ. 

No comments:

Post a Comment