"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, July 26, 2016

"അക്കാര്യം ആ പിള്ളേരോട് പറഞ്ഞാൽ മതി, അവർ ശരിയാക്കിത്തരും. അവർക്ക് വേറെ പണിയൊന്നൂല്ലാ." (മത്താ. 9,35-10,1)

"അക്കാര്യം ആ പിള്ളേരോട് പറഞ്ഞാൽ മതി, അവർ ശരിയാക്കിത്തരും. അവർക്ക് വേറെ പണിയൊന്നൂല്ലാ." (മത്താ. 9,35-10,1)

ജീവിതത്തിലെ പലഘട്ടങ്ങളിലും സാഹചര്യങ്ങളിലും നാം കണ്ടുമുട്ടാനിടയുള്ള, അഥവാ കണ്ടുമുട്ടിയിട്ടുള്ള ഒരു കൂട്ടം മനുഷ്യരെ ഓർത്തെടുക്കുകയാണ്. അവരുടെ സാന്നിദ്ധ്യം എല്ലായിടങ്ങളിലുമുണ്ട്, പള്ളിപ്പരിസരത്തും അമ്പലപ്പറമ്പിലും നാല്ക്കവലയിലും അങ്ങാടിയിലുമൊക്കെ. എന്തു സഹായം എപ്പോൾ വേണമെങ്കിലും ചെയ്തുതരാൻ സന്നദ്ധരായി അവർ എവിടെയുമുണ്ട്. കമ്മറ്റികളിൽ ഒന്നിലും പേരില്ലെങ്കിലും എല്ലാ കമ്മറ്റികൾക്കും അവരുടെ സേവനം എല്ലായ്പോഴും ലഭ്യമാണ്. പള്ളികളിലെയും പൊതു ഇടങ്ങളിലെയും ശ്രമദാനങ്ങളിൽ അവർ നിറസാന്നിദ്ധ്യമാണ്. ഒരുപക്ഷെ, അവരുടെ ഉത്സാഹത്തോടുകൂിയ സാന്നിദ്ധ്യം തന്നെ മറ്റുള്ളവർക്ക് ഏറെ പ്രചോദനവുമാണ്. എന്നാൽ, ഇതിനൊരു മറുവശം കൂടിയുണ്ട് എന്ന് തിരിച്ചറിയാം. പലകാരണങ്ങളാൽ ഭവനങ്ങളിൽ നിന്ന് മാറി സമയം ചിലവഴിക്കുന്ന ചുരുക്കം ചിലരുമുണ്ട് അവരിൽ. ചിലപ്പോഴെങ്കിലും അവരെ പലരും ചൂഷണം ചെയ്യുന്നുണ്ടോ എന്നു പോലും സംശയിച്ചിട്ടുണ്ട്. അതുകൊണ്ടാണ്, പലയോഗങ്ങളിലും ഉയർന്നുകേൾക്കുന്ന, "അക്കാര്യം ആ പിള്ളേരോട് പറഞ്ഞാൽ മതി, അവർ ശരിയാക്കിത്തരും. അവർക്ക് വേറെ പണിയൊന്നൂല്ലാ" എന്ന കണക്കുള്ള കമൻ്റ് പ്രത്യേക ശ്രദ്ധയാകർഷിക്കുന്നത്. രായ്ക്കുമാനം എന്തിനും തയ്യാറായി നില്ക്കുന്ന, "പണിയൊന്നുമില്ലാത്ത പിള്ളേർ" എന്നു മുദ്രകുത്തപ്പെട്ട ഇവരെ മനസ്സിലാക്കാനോ തിരിച്ചറിയാനോ ശ്രമിക്കാതെ, അവരെ പരമാവധി ഉപയോഗപ്പെടുത്തുക എന്നു മാത്രം ലക്ഷ്യം വെച്ചു നടക്കുന്നവരെ നാം ഇനിയും തിരിച്ചറിയണമെന്നും, പകരം, ക്രിസ്തുവിൻ്റെ പുതു ജീവിതശൈലി സ്വന്തമാക്കണമെന്നും ഇന്നത്തെ തിരുവചനഭാഗം നമ്മെ ഓർമ്മപ്പെടുത്തുന്നു. ക്രിസ്തുവിൻ്റെ ശൈലിയിലേക്ക് വെളിച്ചം വീശി തിരുവചനം പറയുന്നു, "ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ, യേശുവിന് അവരുടെമേൽ അനുകമ്പ തോന്നി. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു." (മത്താ. 9, 36) പരിഭ്രാന്തരെയും നിസ്സഹായരെയും കാണുമ്പോൾ അവരെ എങ്ങനെ ചൂഷണം ചെയ്യാമെന്നല്ലാ, എനിക്ക് എങ്ങനെ അവരെ സഹായിക്കാമെന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ കാവൽക്കാരനും അയൽക്കാരനും. ഈ പ്രത്യേക ക്രൈസ്തവ വിളിക്ക് നാം ഓരോരുത്തരും നമ്മുടെ അനുദിന ജീവിതസാഹചര്യങ്ങളിൽ പ്രത്യുത്തരം നല്കാൻ കടപ്പെട്ടരാണ്. ആയതിനുള്ള കൃപ നമുക്കോരുത്തർക്കും തമ്പുരാൻ പ്രാദാനം ചെയ്യട്ടെ.  

No comments:

Post a Comment