"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, July 23, 2016

"അവൻ്റെയൊരു കോലം കണ്ടില്ലേ, അണ്ണാൻ ചപ്പിയ പോലൊരു തലയും...." (മർക്കോ. 7, 1-13)

അപരൻ്റെ ജീവിതത്തിലേക്ക് സദാ സമയവും, ഒരു തരം വടക്കുനോക്കി യന്ത്രം കണക്ക്, തിരിഞ്ഞിരുന്ന് അവരുടെ കുറവുകൾ കാണുന്നവരും അവയെ ഉപരിപ്ലവമായി മാത്രം വിധിച്ച്, പെരുപ്പിച്ച് വിളംബരം ചെയ്യുന്നവരും ഇന്നു ഏറെയാണ്. ഇത് ഫാഷൻ്റെ പേരിലായാലും, പെരുമാറ്റത്തിൻ്റെ പേരിലായാലും ശരി. എന്നു കരുതി കുറവുകളിലേക്ക് തിരിയുന്നവരൊക്കെ ദോഷൈക ദൃക്കുകളാണെന്നും ധരിച്ചുവശാകരുത്. മാതാപിതാക്കളുടെയും ഗുരുഭൂതരുടെയുമൊക്കെ നിതാന്ത ജാഗ്രത മക്കളെ നന്മയിൽ വളരാനും നിലനിർത്താനും  ഏറെ സഹായിച്ചിട്ടുണ്ട്. നന്മയ്ക്കായാലും തിന്മയ്ക്കായാലും ബാഹ്യരൂപം മാത്രം അറിയാൻ കഴിയുന്ന മനുഷ്യൻ്റെ വിധി എന്തുമാത്രം അപൂർണ്ണമാണെന്ന് പരിശോധിച്ചറിയാൻ ഇന്നത്തെ ധ്യനവിഷയം നമ്മെ സഹായിക്കും. കർത്താവിൻ്റെ വചനം പറയുന്നു, "മനുഷ്യൻ കാണുന്നതല്ല കർത്താവു കാണുന്നത്. മനുഷ്യൻ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു. കർത്താവാകട്ടെ, ഹൃദയഭാവത്തിലും." (1 സാമു. 16, 7) ഹൃദയഭാവത്തെ അറിയുന്നവൻ ഇന്നു നമ്മെ ഓർമ്മപ്പെടുത്തുകയാണ്, "ഈ ജനം എന്നെ അധരം കൊണ്ട് ബഹുമാനിക്കുന്നു, അവരുടെ ഹൃദയം എന്നിൽ നിന്ന് ഏറെ ദൂരെയാണ്." (മർക്കോ. 7, 6) മാനുഷികപാരമ്പര്യങ്ങളെ മുറുകെപിടിച്ച് മനുഷ്യരുടെ കയ്യടി നൂറാവർത്തി നേടി എന്നും മുന്നിൽ നില്ക്കാമെന്നാണെങ്കിൽ, അവൻ തീർച്ചയായും പറയും, "നിങ്ങൾ ദൈവവചനത്തെ നിരർത്ഥകമാക്കുന്നവരാണെന്ന്." (മർക്കോ. 7, 13) ഈ കാപട്യജീവിതത്തിൽ നിന്ന് പുറത്തുകടന്ന്, ദൈവവചനത്തെ നാമായിരിക്കുന്ന ഇടങ്ങളിൽ മനസ്സാ-വാചാ-കർമ്മണ സാർത്ഥകമാക്കാനുള്ള വിളി സ്വീകരിച്ച നമുക്ക്, മാനുഷിക പാരമ്പര്യങ്ങളേക്കാൾ ദൈവത്തിൻ്റെ കല്പനകളെ മാനിക്കുന്നവരും പാലിക്കുന്നവരും അപരനിലേക്ക് പകരുന്നവരുമാകാനുള്ള പ്രത്യേക കൃപ നമുക്കിന്ന് തമ്പുരാനിൽ നിന്ന് യാചിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.  

5 comments: