"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, July 5, 2016

"ഈ കുരുത്തംകെട്ടവറ്റങ്ങളെ കൊണ്ട് വല്ല ഉപകാരവുമുണ്ടോ? കുടുംബത്തിനോ, നാട്ടുകാർക്കോ..." (ലൂക്ക 19, 11-27)

"ഈ കുരുത്തംകെട്ടവറ്റങ്ങളെ കൊണ്ട് വല്ല ഉപകാരവുമുണ്ടോ? കുടുംബത്തിനോ, നാട്ടുകാർക്കോ..." (വായനഭാഗം - ലൂക്ക 19, 11-27)

പ്രയോജനമുള്ളവക്കും ലാഭകരമായവക്കും ഏറെ ഡിമാൻറുള്ള  ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലാഭകരമായതിനൊക്കെ നിലനില്പും അല്ലാത്തവക്ക് അന്ത്യവിശ്രമവും നല്കി ആധുനിക മനുഷ്യൻ ഇന്ന് പുരോഗതിയെ അനായാസം തൻെറ സ്വാർത്ഥതാപൂർത്തിയുടെ  അടയാളമാക്കിയിരിക്കുന്നു. നിലനില്ക്കണോ നീയും നിനക്കുള്ളവയും ലാഭകരമായേ പറ്റൂ എന്ന (നിസ്സഹായ) അവസ്ഥ. അതുകൊണ്ടല്ലേ, ചിലപ്പോഴെങ്കിലും, "ഈ കുരുത്തംകെട്ടവറ്റങ്ങളെ കൊണ്ട് വല്ല ഉപകാരവുമുണ്ടോ? കുടുംബത്തിനോ, നാട്ടുകാർക്കോ..." എന്ന കണക്ക് വിലാപങ്ങൾ സമൂഹത്തിൽ ഉയരുന്നത്. ഒരു പക്ഷെ, ഇന്നത്തെ തിരുവചനഭാഗം വായിക്കുമ്പോൾ ക്രിസ്തു ആഗ്രഹിക്കുന്നത് അതു തന്നെയോ എന്ന് നമുക്കും തോന്നിപ്പോകാം. എന്നാൽ, യേശു തമ്പുരാൻ എന്താണ്, "ഉള്ളവനു നല്കപ്പെടും ഇല്ലാത്തവനിൽ നിന്ന് ഉള്ളതു പോലും എടുക്കപ്പെടും" എന്ന് പറഞ്ഞപ്പോൾ അർത്ഥമാക്കിയത് എന്ന് കാണാൻ നമുക്ക് പരിശ്രമിക്കാം. പത്തു ഇരുപതാകുമ്പോഴും അഞ്ചു പത്താകുമ്പോഴും സംഭവിക്കുന്ന "വിശ്വസ്ഥതയുടെ നൂറുശതമാനത്തെയാണ്" യേശു ഇവിടെ നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവാരാൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയുക. അതു കൊണ്ടാണ് പത്തിനു പത്തു നഗരങ്ങളും അഞ്ചിനു അഞ്ച് നഗരങ്ങളും പ്രതിഫലമായി നല്കി, അലസതയുടെയും നിസ്സംഗതയുടെയും ജീവിതത്തിനു നിത്യശിക്ഷ നല്കുന്നത്. ഇവിടെ നീ എന്തു വർദ്ധിപ്പിച്ചു എന്നതിനേക്കാൾ, നീ നിൻെറ ജീവിതത്തിൽ വിശ്വസ്ഥനും പ്രതിബദ്ധതയുള്ളവനുമായിരുന്നോ എന്നതാണ്. വി. പൌലോസ് പറയുന്നതുപോലെ, നിൻെറ ജീവിതം, സജീവവും വിശുദ്ധവും പ്രീതികരവുമായിരുന്നോ എന്നുള്ളതാണ്. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.    

No comments:

Post a Comment