"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, July 19, 2016

"ഉണ്ണിക്കുട്ടാ, ഞാനാ ചിക്കൂ... നാളെ എപ്പളാ ട്യൂഷൻ...." (മർക്കോ. 1, 16-20)

"ഉണ്ണിക്കുട്ടാ, ഞാനാ ചിക്കൂ... നാളെ എപ്പളാ ട്യൂഷൻ...." (വായനഭാഗം - മർക്കോ. 1, 16-20)

മൊബൈൽ ഫോണും ഫെയ്സ്ബുക്കും വാട്സപ്പും വരുന്നതിനുമൊക്കെ മുമ്പ്, അല്ലെങ്കിൽ അവക്ക് പുതുതലമുറ ഒത്തിരി അടിമപ്പെടുന്നതിനു മുമ്പ്, പരസ്പരം കണ്ടുമുട്ടലുകളിലൂടെയാണ് അധികവും വിശേഷങ്ങൾ പങ്കുവെക്കുകയോ, കാര്യങ്ങൾ ആലോചിക്കുകയോ ഒക്കെ ചെയ്തിരുന്നത്. ആ കണ്ടുമുട്ടലുകൾക്ക് അവർ സമയവും കണ്ടെത്തുകയും അതുവഴി സൌഹൃദങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. പരാജയപ്പെട്ട അവസരങ്ങളെ പിന്നീട് ഓർത്തെടുത്ത് പറയുമായിരുന്നു, "രാവിലെ തന്നെ കാണാൻ വന്നിരുന്നടോ, എന്തോ തിരക്കിലാണെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ തിരിച്ചുപോന്നു." ഇന്ന് കഥകളൊക്കെ മാറി, വീട്ടിലെ ലാൻ്റ് ഫോണിൻ്റെ ബിൽ പതിവിലും ഉയരുമ്പോൾ വീട്ടമ്മയുടെ സ്വരവും ക്രമാനുഗതമായി ഉയരുന്നതു പതിവായിരിക്കുന്നു പല കുടുംബങ്ങളിലും. "അതിനെങ്ങനയാ, ഒരേ ബസ്സിൽ വന്നാലും ക്ലാസ്സിനെക്കുറിച്ചോ, ട്യൂഷനെ കുറിച്ചോ സംസാരിക്കാൻ നേരമില്ല. വീട്ടിൽ വന്നാൽ പിന്നെ, L.K.G ആയാലും ആറാം ക്ലാസ്സ് ആയാലും ക്ലാസ്സ്, ട്യൂഷൻ, വിഷയം, സമയം ഇതൊക്കെ ഫോണിലൂടെയല്ലേ ചർച്ച ചെയ്യണത്." കണ്ടുമുട്ടാൻ ആഗ്രഹിച്ച് സാധിക്കാതെ പോയതും കണ്ടുമട്ടിയപ്പോൾ ചർച്ചചെയ്യേണ്ടത് ചർച്ച ചെയ്തില്ല എന്നതും മനസ്സിൽ സൂക്ഷിച്ചുകൊണ്ടു തന്നെ ഇന്നത്തെ വിചിന്തനഭാഗത്ത് പറയുന്ന ഒരു കണ്ടുമുട്ടലിനെ ധ്യാനിക്കാം. കടലിൽ വലയെറിഞ്ഞു കൊണ്ടിരുന്നവരെയും വലയുടെ കേടുപോക്കുന്നവരെയും കണ്ടപ്പോൾ യേശു പറഞ്ഞു, "എന്നെ അനുഗമിക്കുവിൻ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും." (മർക്കോ. 1, 17) യേശുവിൻ്റെ വിളിയെ, ആത്മാവിൻ്റെ ഉൾവിളിയോട് ചേർന്ന് ശരിക്കും ദൈവവിളിയാണതെന്ന് തിരിച്ചറിയുന്ന പുണ്യനിമിഷത്തിൽ സ്വന്തം ഭാവിയും സുരക്ഷിതവും അപ്രധാനങ്ങളാകുന്നു. "അവർ ഉടനെ എല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിച്ചു." (മർക്കോ. 1, 19-20) ഇന്ന് എന്നിലൂടെയും നിങ്ങളിലൂടെയും ദൈവരാജ്യത്തിലേക്കുള്ള ക്രിസ്തുവിൻ്റെ വിളി തുടരേണ്ടിയിരിക്കുന്നു. ഫ്രാൻസീസ് പാപ്പാ പറയുന്നതുപോലെ, മാമോദീസാ സ്വീകരിച്ച ഓരോ ക്രൈസ്തവനും ക്രിസ്തുവിൻ്റെ മിഷനറി ശിഷ്യന്മാരാണ്. ഓരോ കണ്ടുമുട്ടലും ദൈവവിളികളാകാനും, ഓരോ ദൈവിളിയും നിലനില്ക്കുന്നതും ഫലദായകവുമായി മാറാനും  അവൻ ക്ഷണിച്ചതുപോലെ, ദൈവരാജ്യ വേല ഒന്നുമാത്രമായിരിക്കണം ലക്ഷ്യം. പരമമായ ആ ലക്ഷ്യം വാക്കിൽ മാത്രവും പ്രവർത്തി മറിച്ചുമാകുമ്പോൾ വിളി കേട്ടവൻ വിലകെട്ടവനായി വിളിയിൽ നിന്ന് പിന്തിരിയാം. വരവിലധികം തിരിച്ചുപോക്ക് എന്ന കണക്ക് ദൈവവിളിയുടെ ഗ്രാഫ് ഉയരുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും മിഷനറി പ്രവർത്തനങ്ങളെയും ദൈവവിളി പ്രോത്സാഹന ലക്ഷ്യങ്ങളെയും പുനഃപരിശോധനക്കു വിധേയമാക്കാൻ ദൈവം കൃപ നല്കട്ടെ.      

No comments:

Post a Comment