"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, July 24, 2016

"ആളും തരവും നോക്കാതെ, വായിൽ തോന്നിയതൊക്കെ അങ്ങ് വിളിച്ചു പറയും..." (മത്താ. 20, 20-28)

"ആളും തരവും നോക്കാതെ, വായിൽ തോന്നിയതൊക്കെ അങ്ങ് വിളിച്ചു പറയും..." (മത്താ. 20, 20-28)

കൂലങ്കഷമായ ചർച്ചകളും തീരുമാനങ്ങളും നടക്കുന്നിടത്തായാലും നാലഞ്ചുപേർ ഒരുമിച്ചിരുന്ന് കാര്യങ്ങൾ പങ്കുവെക്കുന്നിടത്തായാലും ചിലർ എന്നും വിജയികളും മറ്റുചിലർ പരാജിതരുമായി തീരുന്നത് ചിലപ്പോഴെങ്കിലും നാം സാക്ഷ്യം വഹിച്ചിട്ടുണ്ടാകാം. വിജയികളെ നോക്കി മറ്റുള്ളവർ പറയും, "കലക്കീട്ടുണ്ട്," "ഗംഭീരായീട്ടുണ്ട്" എന്നൊക്കെ. എന്നാൽ, പരാജിതൻ എന്നും കേൾക്കുന്ന സ്ഥിരം പല്ലവികളിൽ ഒന്നാണ്, "ആളും തരവും നോക്കാതെ, വായിൽ തോന്നിയതൊക്കെ അങ്ങ് വിളിച്ചു പറയും... മനുഷ്യരെ നാണം കെടുത്താൻ." ഇതിൻ്റെ പലവശങ്ങളിൽ ഒന്ന്, ഇന്നത്തെ ധ്യാനവിഷയമാണ്. യാക്കോബ്, യോഹന്നാൻ എന്നീ സഹോദരന്മാരുടെ യേശുവിനോടുള്ള ചോദ്യവും അതിനുള്ള യേശുവിൻ്റെ മറുപടിയും ഒരുഭാഗത്ത്. മറുഭാഗത്ത്, ഈ രണ്ടു സഹോദരന്മാരോടുള്ള മറ്റു പത്തു പേരുടെ പ്രതികരണവും. തിരുവചനം പറയുന്നു, "ഇതു കേട്ടപ്പോൾ ബാക്കി പത്തുപേർക്കും ആ രണ്ടു സഹോദരന്മാരോട് അമർഷം തോന്നി" (മത്താ. 20, 24) യെന്ന്. എന്നും വിജയിയുടെ പക്ഷത്ത്, അല്ലെങ്കിൽ ഭരണപക്ഷത്ത് എന്ന കണക്ക് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നവരുണ്ട്. അവർ നേതൃത്വത്തെ എന്നും തൃപ്തിപ്പെടുത്താൻ ഇത്തരം പ്രതികരണങ്ങളെ പരസ്യമായി എതിർക്കുകയും എന്നാൽ രഹസ്യമായി അനുകൂലിക്കുകയും ചെയ്യും. ബാഹ്യകാര്യങ്ങൾ മാത്രം അറിയുന്ന മനുഷ്യൻ്റെ മുമ്പിൽ രക്ഷപ്പെടാൻ അതുമതി. എന്നാൽ,  ഹൃദയം പരിശോധിക്കുന്നവൻ്റെ പക്കൽ ഈ കബളിപ്പിക്കൽ സാധ്യമല്ല. അതുകൊണ്ടാണ്, ക്രിസ്തു കപടനാട്യക്കാരായ ആ പത്തുപേർക്കും നേരെ തിരിഞ്ഞ് അവർക്കുള്ള തക്ക മറുപടി നല്കിയത്. അവൻ ഇന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു , "നിങ്ങൾ എപ്പോഴും അതെ, അതെ എന്നോ, അല്ല, അല്ല എന്നോ പറയുവിൻ. ഇതിനപ്പുറം വരുന്നത് പിശാചിൽ നിന്നാണ്." എന്നും വിജയിയുടെ കൂടെ നിന്ന് നല്ല പിള്ള ചമയാനും ജീവിതം സുരക്ഷിതമാക്കാനുമല്ലാ, പകരം സത്യത്തിൻ്റെ കൂടെ നിന്ന് ക്രൈസ്തവസാക്ഷ്യം വഹിക്കാനാണ് വിളിയെന്ന് മറക്കാതിരിക്കാൻ ദൈവകൃപ യാചിക്കാം. 

No comments:

Post a Comment