"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, July 27, 2016

"ആഫ്രിക്കയിൽ മിഷൻ വേല ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക..." (യോഹ 12, 20-26)

"ആഫ്രിക്കയിൽ മിഷൻ വേല ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക..." (വായനഭാഗം - യോഹ 12, 20-26)

വേനലവധി കാലം ഇന്ന്, തീവ്രമായ ദൈവവിളി പ്രോത്സാഹനത്തിൻ്റെ ഒരു കാലഘട്ടമായി മാറിക്കഴിഞ്ഞിരിക്കുന്നു എവിടെയും. ഈ അവസരത്തിൽ വ്യത്യസ്ത രൂപതകളും സന്യാസസമൂഹങ്ങളും ഒരു തരം മത്സരബുദ്ധിയോടെ തന്നെ, ഏറെ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ദൈവവിളി പ്രോത്സാഹനത്തിൽ ഏർപ്പെടുന്നതായി കാണാൻ കഴിയും. പുറം നാടുകളിലേക്കുള്ള യാത്രയും പഠനവും വാസവുമൊക്കെ വിദേശമിഷനറി സമൂഹത്തിൻ്റെ ആകർഷക ഘടകങ്ങളായി മാറുമ്പോൾ, സ്വദേശികൾ സ്കൂളുകളും സ്ഥാപനങ്ങളും നേട്ടങ്ങളുമായി ആകർഷക പട്ടിക അഭിമാനത്തോടെ നിരത്തുന്നു. ക്രിസ്തുവിലേക്ക് എന്നതിനേക്കാൾ ആകർഷകത്വം, ഇടങ്ങൾക്കും പ്രവർത്തന മേഖലകൾക്കും ലഭിക്കുന്നുവോ എന്നു സംശയിക്കാൻ കാരണമാകുന്നുവെന്ന്, ചില സൌഹൃദ സംഭാഷണങ്ങളിൽ തുടർവിഷയമായിട്ടുണ്ട്. "ആഫ്രിക്കയിൽ മിഷൻ വേല ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക..." എന്ന കണക്കുള്ള ക്ഷണിക്കലും ക്രിസ്തുവിൻ്റെ ക്ഷണവും തമ്മിലുള്ള അന്തരത്തിലേക്കാണ് ഇന്നത്തെ ധ്യനവിഷയം നമ്മെ നയിക്കുന്നത്. ക്രിസ്തു പറയുന്നു, "എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. അപ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് എൻ്റെ ശുശ്രൂഷകനുമായിരിക്കും." (യോഹ. 12, 26) വേലയും ലക്ഷ്യവും ഇടവുമൊക്കെ പകൽപോലെ വ്യക്തമായൊരു വിളി. ദൈവവിളി പ്രോത്സാഹനങ്ങൾ ക്രിസ്തുവിലേക്കും അവൻ്റെ ജീവിതശൈലിയിലേക്കുമാണ് പ്രഥമമായും പ്രധാനമായും നയിക്കപ്പെടേണ്ടത് എന്നും വ്യക്തം. അവ പ്രത്യക്ഷത്തിൽ ആകർഷകമാകണമെന്നില്ല, പക്ഷെ, അവ നിലനില്ക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുന്ന ക്രിസ്തുസാക്ഷ്യത്തിലേക്ക് നയിക്കുമെന്നത് ഉറപ്പ്. നമുക്കും അനുദിന ജീവിതത്തിൽ അറിഞ്ഞനുഭവിച്ച യേശുവിനെയും ശീലിച്ചുവശായ ക്രിസ്തു ജീവിതശൈലിയേയും പകർന്നു കൊടുത്ത്, അവൻ്റെ യഥാർത്ഥ ദൈവവിളി പ്രോത്സാഹകരായി മാറാം. ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.  

No comments:

Post a Comment