"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, July 11, 2016

"അവന് രണ്ടെണ്ണം കിട്ടിയുട്ടെങ്കിൽ അതു അവൻ്റെ കയ്യിലിരിപ്പു കൊണ്ടാ..." (ലൂക്കാ 6, 20-26)

"അവന് രണ്ടെണ്ണം കിട്ടിയുട്ടെങ്കിൽ വെറുതെയാവില്ല, അതു അവൻ്റെ കയ്യിലിരിപ്പു കൊണ്ടാവും" (വായനഭാഗം - ലൂക്കാ 6, 20-26)

അപരൻ്റെ ജീവിതത്തിലെ വേദനകളെയും നിലവിളികളെയും പലവിധത്തിൽ നാം വിലയിരുത്താറുണ്ട്, ചിലപ്പോൾ സഹതാപത്തോടെയും, മറ്റുചിലപ്പോൾ അവജ്ഞയോടെയും. സഹതാപമർഹിക്കാത്തപ്പോൾ നാം വിളിച്ചുപറഞ്ഞിട്ടുണ്ടാകാം, "അവന് രണ്ടെണ്ണം കിട്ടിയുട്ടെങ്കിൽ വെറുതെയാവില്ല, അതു അവൻ്റെ കയ്യിലിരിപ്പു കൊണ്ടാവു"മെന്ന്. അതേ കാരണത്താൽ തന്നെ, സിനിമയോ, നാടകമോ കണ്ടുകൊണ്ടിരിക്കെ കഥാപാത്രങ്ങളുടെ ജയപരാജയങ്ങളിൽ നാം പക്ഷം പിടിച്ച് ആവേശം കൊണ്ടിട്ടുണ്ടാകാം. മറ്റുവാക്കുകളിൽ പറഞ്ഞാൽ, നന്മതിന്മകൾക്ക് തദനുസാരമുള്ള പ്രതിഫലമുണ്ടെന്ന്. ഇതേ കുറിച്ച് ഇന്നത്തെ ധ്യാനവിഷയം നമ്മെ ഓർമ്മപ്പെടുത്തുന്നു, ഈ ലോക ജീവിതത്തിലെ ദാരിദ്ര്യവും വിശപ്പും കരച്ചിലും പീഡനങ്ങളുമൊക്കെ സമ്പന്നതയും സന്തോഷവുമായി മാറുമെന്നും സമ്പത്തും സംതൃപ്തിയും സന്തോഷവുമെല്ലാം ദുരിങ്ങളായി മാറുമെന്നും. സൌഭാഗ്യത്തിൻ്റെ ലോകമാനദണ്ഡങ്ങൾക്കെതിരായി, ക്രിസ്തു വാഗ്ദാനം ചെയ്യുന്ന ഭാഗ്യത്തിൻ്റെയും ദുരിതത്തിൻ്റയും ശരിയായ അളവുകോലെന്താണ്? സുവിശേഷങ്ങളുടനീളം കാണുന്ന ആ അളവുകോൽ മറ്റൊന്നുമല്ലാ, "ക്രിസ്തുവിനെ പ്രതി"യെന്നുള്ളതാണ്. യേശു പറയുന്നു,  "മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങലുടെ പേരുകൾ ദുഷിച്ചതായി കരുതി തിരസ്ക്കരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ."  എന്നുവെച്ചാൽ, നിൻ്റെ ജീവിതത്തിലെ ഇപ്പോഴത്തെ ദുരിതങ്ങളെല്ലാം ക്രിസ്തുവിനെപ്രതിയും അവൻ്റെ മൂല്യങ്ങൾക്കു വേണ്ടിയുമാണെങ്കിൽ, വരും ലോകവും അതിൻ്റെ നിത്യസന്തോഷങ്ങളും നിനക്കുള്ളതാണ്. മറിച്ച്, ഈ ലോകത്തോട് അനുരൂപപ്പെട്ട്, അതിൻ്റെ സന്തോഷവും സമാശ്വാവും തേടിപോയാൽ, ഈ ലോകത്തിൻ്റെ നൈമിഷിക സന്തോഷങ്ങൾപ്പുറം നിന്നെ കാത്തിരിക്കുന്നത്, ദുരിതം ഒന്നു മാത്രമാണെന്നറിയുക. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.  

No comments:

Post a Comment