"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, June 12, 2016

നമ്മുടെ പള്ളിയും പൊളിച്ചു പണിയണം... (ലൂക്കാ 12, 22-34)

നമ്മുടെ പള്ളിയും പൊളിച്ചു പണിയണം... (ലൂക്കാ 12, 22-34)

ഇട്ടാവട്ടത്തിൽ നിന്ന് പുറത്തുകടക്കുന്നതിനു മുമ്പേ പണിതുയർത്തിയത് ലോകത്തിലെ ഏറ്റവും വലുതെന്ന് വലിയ വായിൽ രായ്ക്കുരാമാനം ഓരിയിടുന്നവരുടെയും "അരിപ്രാഞ്ചി"മാരുടെയും എണ്ണമിന്ന് ഒരുവശത്ത് കൂടി വരുമ്പോൾ, മറുവശത്ത്, വാരിക്കൂട്ടിയതും വെട്ടിപ്പിടിച്ചതും തൻെറ മാത്രമെന്ന് പാഴ് കിനാവു കണ്ട് വിഡ്ഢികളാകുന്നവരുടെ എണ്ണത്തിലും കുറവൊന്നും കാണുന്നില്ല. ജീവിതത്തിലെ മുൻഗണനകളെ തിരിച്ചറിയാതെ മുന്നോട്ടുപോകുന്നവരോട് ഇന്ന് യേശു തമ്പുരാൻ ചോദിക്കുന്നു, ജീവനേക്കാൾ മഹത്തരമാണോ ആഹാരം?, ശരീരത്തേക്കാൾ പ്രാധാന്യമർഹിക്കുന്നുവോ വസ്ത്രം? മാക്സിമം രണ്ടു സ്ക്വയർ ഫീറ്റിൻെറ സക്രാരിയിൽ ഒതുങ്ങാൻ തീരുമാനിച്ച തമ്പുരാന് വേണ്ടി പണിതുയർത്തുന്ന ദൈവാലയങ്ങളും ദൈവാലയ മുഖവാരികളും "പൊളിച്ചുപണിയപ്പെടുന്ന ആധുനിക അറപ്പുരകളാണോ"യെന്ന് ചിലപ്പോഴെങ്കിലും സംശയിച്ചിട്ടുണ്ട്. ബ്യൂട്ടിപാർലറുകൾ വധുവരന്മാരെ വീഡിയോ-ഫോട്ടോ ആൽബ നിർമ്മാണത്തിനു ഒരുപാട് സഹായിച്ചിട്ടുണ്ടെങ്കിലും മെച്ചപ്പെട്ട കുടുംബം കെട്ടിപ്പടുക്കുന്നതിൽ എന്തുമാത്രം സഹായിച്ചുവെന്നതു ചിന്താവിഷയമാക്കുന്നതുപോലെ, ആധുനിക ദൈവാലയങ്ങളും ദൈവാലയ "മുഖവാരികളും" ദൈവസാന്നിധ്യ സ്മരണക്കും ആരാധനക്കും എന്തുമാത്രം സഹായകമാകുന്നു എന്നതിനെ കുറിച്ചും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.    

No comments:

Post a Comment